ഗസ്സയിൽ ആക്രമണം സ്കൂളുകൾക്കെതിരെയും; അപലപിച്ച് ഖത്തർ
text_fieldsഇസ്രായേൽ ഷെല്ലാക്രമണത്തിൽ തകർന്ന ഗസ്സയിലെ ഇ.എ.എ സ്ഥാപനമായ അൽ ഫഖൂറ ഹൗസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ശൈഖ മൗസയുടെ ട്വീറ്റ്
ദോഹ: ഗസ്സയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരായ ഇസ്രായേൽ അധിനിവേശസേനയുടെ ആക്രമണത്തെ രൂക്ഷ ഭാഷയിൽ അപലപിച്ച് ഖത്തർ. എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷൻ (ഇ.എ.എ) വിദ്യാഭ്യാസ സ്ഥാപനമായ അൽ ഫഖൂറ ഹൗസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇസ്രായേലിന്റെ ഷെല്ലാക്രമണത്തിൽ തകർന്നിരുന്നു.
ഖത്തർ അമീറിന്റെ മാതാവും ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സനുമായ ശൈഖ മൗസ ബിൻത് നാസറിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്രതലത്തിൽ ദരിദ്രരാജ്യങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി സ്ഥാപിച്ച ഇ.എ.എയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് അൽ ഫഖൂറ ഹൗസ്.
ഗസ്സയിലെ അൽ റിമാൽ പ്രവിശ്യയുടെ തെക്കൻ പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്ഥാപനം മേഖലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പ്രധാനവുമായിരുന്നു. നടപടിയെ ഇ.എ.എയും ശൈഖ മൗസയും അപലപിച്ചു. വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ഇല്ലായ്മചെയ്യുന്നത് മാപ്പുനൽകാനാവാത്ത കുറ്റമെന്ന അടിക്കുറിപ്പോടെയായിരുന്നു ഷെല്ലിങ്ങിൽ തകർന്ന സ്കൂൾ കെട്ടിട ചിത്രം പങ്കുവെച്ചുകൊണ്ട് ശൈഖ മൗസ ബിൻത് നാസർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.
യുനെസ്കോയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഡോ. ഹമദ് അൽ ഹൻസബും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരായ ആക്രമണത്തെ ആഗോള വേദിയിൽ അപലപിച്ചു. യുനെസ്കോ എക്സിക്യൂട്ടിവ് ബോർഡ് യോഗത്തിലായിരുന്നു പ്രതിഷേധമറിയിച്ചത്.
പ്രദേശത്തെ വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും വിദ്യാഭ്യാസവും താമസവുമായി സുരക്ഷിത ഇടമായിരുന്ന അൽ ഫഖൂറ ഹൗസാണ് കഴിഞ്ഞ രാത്രിയിലെ ആക്രമണത്തിൽ നിലംപൊത്തിയത്.
വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കെതിരായ ആക്രമണത്തിന്റെ പ്രതികരണമെന്നോണം 2010ലാണ് അൽ ഫഖൂറ പ്രോഗ്രാമിന് ഇ.എ.എ തുടക്കംകുറിച്ചത്. സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളും പ്രതികാരനടപടികളും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതര ലംഘനങ്ങളാണെന്നും ബോധപൂർവമായ ഈ നടപടി യുദ്ധക്കുറ്റമാണെന്നും ഇ.എ.എ പ്രസ്താവനയിൽ വ്യക്തമാക്കി.
2009ൽ ഗസ്സക്കു നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിനുശേഷം സ്ഥാപിതമായ അൽ ഫഖൂറ ഹൗസിന്, ആക്രമണത്തിനിടെ സാധാരണക്കാർ അഭയംപ്രാപിച്ച ജബലിയ അഭയാർഥി ക്യാമ്പിലെ അൽ ഫഖൂറ സ്കൂളിൽനിന്നാണ് ഈ പേർ ലഭിച്ചത്.
ആക്രമണങ്ങളിൽ തകർന്ന വിദ്യാഭ്യാസ സൗകര്യങ്ങൾ പുനർനിർമിക്കുക, കുട്ടികൾക്കും യുവാക്കൾക്കും മാനസിക-സാമൂഹിക പിന്തുണ ഉറപ്പാക്കുക, ഭിന്നശേഷിക്കാരായ വിദ്യാർഥികൾ തൊഴിലധിഷ്ഠിത പരിപാടികൾ നടപ്പാക്കുക തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് അൽ ഫഖൂറ ഹൗസ് നൽകുന്നത്.
നിരാലംബരായ യുവാക്കൾക്ക് നൽകുന്ന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ബിരുദപഠനം തുടരാനും ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കാനും അവരെ പ്രാപ്തരാക്കുന്നതായിരുന്നു സംവിധാനം. ഇതുവരെ 525 സ്ത്രീകളും 474 പുരുഷന്മാരുമുൾപ്പെടെ 999 പേർക്ക് സ്കോളർഷിപ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

