ബുധനാഴ്ചയും ആക്രമണം; റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ മിസൈൽ ആക്രമണം
text_fieldsദോഹ: മേഖലയിലെ സംഘർഷം തുടരുന്നതിനിടെ ബുധനാഴ്ച ഖത്തറിനെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം. രാത്രി റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ മിസൈൽ ആക്രമണം ഉണ്ടായതായി ഖത്തർ എനർജി സ്ഥിരീകരിച്ചു. ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇതിനെത്തുടർന്നുണ്ടായ തീപിടിത്തം നിയന്ത്രിക്കാൻ അടിയന്തര സഹായ സേനയെ തന്നെ വിന്യസിച്ചിട്ടുണ്ടെന്നും ഖത്തർ എനർജി വിശദീകരിച്ചു.
ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. മാർച്ച് രണ്ടിനും ഖത്തർ എനർജിയുടെ റാസ് ലഫാനിലെ ഊർജ കേന്ദ്രത്തെയും മീസൈദ് പവർ പ്ലാന്റിലെ വാട്ടർ ടാങ്കിനെയും ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയിരുന്നു. തുടർന്ന് ഖത്തർ എനർജി എൽ.എൻ.ജിയും അനുബന്ധ ഉൽപന്നങ്ങളുടെയും ഉൽപാദനം നിർത്തിവെക്കുകയായിരുന്നു.
നേരത്തേ, രാവിലെ ആറുമണിയോടെയും മിസൈൽ ആക്രമണമുണ്ടായിരുന്നു. തലസ്ഥാനമായ ദോഹയിലടക്കം വിവിധ ഭാഗങ്ങളിൽ നിരവധി തവണ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടു. എല്ലാ ആക്രമണങ്ങളെയും തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം, ചൊവ്വാഴ്ച രണ്ട് തവണയായി ഖത്തറിനുനേരെ ഇറാൻ തൊടുത്തുവിട്ടത് ഒമ്പത് ബാലിസ്റ്റിക് മിസൈലുകളും നിരവധി ഡ്രോണുകളുമാണ്. എല്ലാ മിസൈലുകളും ഡ്രോണുകളും സായുധ സേന വിജയകരമായി പ്രതിരോധിച്ചു. ആക്രമണത്തിൽ ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിവാഹം, മരണം എന്നിവയുൾപ്പെടെ സാമൂഹിക പരിപാടികളിൽ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ടെന്റുകളിലോ തുറസ്സായ സ്ഥലങ്ങളിലോ പരിപാടികൾ നടത്തരുത്.
അപകടസാധ്യതകൾ കണക്കിലെടുത്ത്, അത്തരം പരിപാടികൾ ഹാളുകളിലോ ഇൻഡോർ വേദികളിലോ മാത്രമേ നടത്താവൂ എന്നും മന്ത്രാലയം വിശദമാക്കി. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന എല്ലാ നിർദേശങ്ങളും പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
നിലവിലെ പ്രാദേശിക സാഹചര്യങ്ങളിൽ വ്യോമയാന സുരക്ഷ ഉറപ്പാക്കുന്നതിനും തടസ്സമില്ലാത്ത വിമാന സർവിസുകൾ നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങൾ ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി ഊർജിതമാക്കി. 24 മണിക്കൂർ നിരീക്ഷണം ഉറപ്പാക്കുകയും വ്യോമഗതാഗതം സുഗമമാക്കുന്നതിന് പ്രത്യേക എമർജൻസി പ്രോട്ടോക്കോളുകൾ ഏർപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

