'ആത്മനിർഭർ ഭാരത്' പദ്ധതി പുതു അവസരങ്ങളുണ്ടാക്കും –കേന്ദ്ര വിദേശകാര്യ മന്ത്രി
text_fieldsകേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ ഖത്തർ ബിസിനസ് അസോസിയേഷൻ ചെയർമാൻ ശൈഖ് ഖലീഫ ബിൻ ജാസിം ആൽഥാനി അടക്കമുള്ള ബിസിനസ് രംഗത്തെ പ്രമുഖ ഖത്തരികളുമായി ചർച്ച നടത്തുന്നു
ദോഹ: കേന്ദ്ര സർക്കാറിെൻറ 'ആത്മനിർഭർ ഭാരത്' പദ്ധതിയിലൂടെ ഖത്തറിനും ഇന്ത്യക്കും പ്രയോജനകരമാകുന്ന നിരവധി പുതിയ അവസരങ്ങളുണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ പറഞ്ഞു. രണ്ട് ദിവസത്തെ ഔദ്യോഗിക ഖത്തർ സന്ദർശനത്തിനെത്തിയ അദ്ദേഹം ദോഹയിൽ ബിസിനസ് രംഗത്തെ പ്രമുഖരുമായി സംസാരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് അദ്ദേഹം ദോഹയിൽ എത്തിയത്. ഇന്ത്യ -ഖത്തർ ഉന്നത ബിസിനസ് ചർച്ചയിലാണ് അദ്ദേഹം ആദ്യദിവസം പ ങ്കെടുത്തത്.
ഖത്തർ ബിസിനസ് അസോസിയേഷൻ ചെയർമാൻ ശൈഖ് ഖലീഫ ബിൻ ജാസിം ആൽ ഥാനി, ഖത്തരി ബിസിനസ് മെൻ അസോസിയേഷൻ ചെയർമാൻ ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽ ഥാനി എന്നിവരുമായി വിദേശകാര്യ മന്ത്രി ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ് പങ്കാളിത്തത്തിൽ ഇന്ത്യൻ ബിസിനസുകാരും ഖത്തരി ബിസിനസുകാരും വഹിക്കുന്ന പങ്കിനെ എസ്. ജയ്ശങ്കർ അഭിനന്ദിച്ചു.
കേന്ദ്ര സർക്കാറിെൻറ 'ആത്മനിർഭർ ഭാരത്' പദ്ധതി സംബന്ധിച്ച് വിശദീകരിച്ച അദ്ദേഹം പദ്ധതി വഴി നിരവധി പുതിയ അവസരങ്ങൾ ഉണ്ടാകുമെന്നും പറഞ്ഞു. ഖത്തറിലെ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖരും ചർച്ചയിൽ പങ്കെടുത്തു. ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലും പങ്കെടുത്തു. വിവിധ ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളുമായും പ്രതിനിധികളുമായും മന്ത്രി ഓൺലൈനിൽ ആശയവിനിമയം നടത്തി.
ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽ ഥാനി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും കേന്ദ്രമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ചും ചർച്ച ചെയ്യും.
മേഖല, അന്തർദേശീയ തലങ്ങളിലെ ഏറ്റവും പുതിയ സാഹചര്യങ്ങളും സംഭവവികാസങ്ങളും ചർച്ചയാകും. ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വലിയ വളർച്ചയാണ് ഈയടുത്ത കാലങ്ങളിൽ രൂപപ്പെട്ടിട്ടുള്ളത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഈയടുത്ത് മൂന്നു തവണയാണ് ഫോണിലൂടെ സംഭാഷണം നടത്തിയത്. കേന്ദ്ര വിദേശകാര്യ മന്ത്രിയും മറ്റു കേന്ദ്ര വകുപ്പു മന്ത്രിമാരും ഖത്തറിലെ തങ്ങളുമായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ഫോൺ സംഭാഷണം നടത്തിയിരുന്നു.
സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ ഖത്തറും ഇന്ത്യയും തമ്മിൽ അടിയുറച്ച ബന്ധമാണ് തുടർന്നുപോരുന്നത്. വിവിധ മേഖലകളിലായി ഏഴ് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഖത്തറിൽ നിലവിലുള്ളത്. 2019 -20 കാലയളവിൽ ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരബന്ധം 10.95 ബില്യൺ ഡോളർ കടന്നിരുന്നു. ഊർജ, നിക്ഷേപ മേഖലകളിലടക്കം ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കുന്നതിന് പ്രതിജ്ഞാബദ്ധരാണ്.
കോവിഡ് -19 പ്രതിസന്ധി രൂക്ഷമായ സമയത്ത് ഇന്ത്യയും ഖത്തറും യോജിച്ച് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിച്ചിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം ഡോ. എസ് ജയ്ശങ്കറിെൻറ പ്രഥമ ഖത്തർ സന്ദർശനം കൂടിയാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകാൻ സന്ദർശനം ഉപകരിക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.