ഹമദ് തുറമുഖത്ത് കൂറ്റൻ ഭക്ഷ്യസംസ്കരണ കേന്ദ്രം വരുന്നു
text_fieldsമുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഈ ഇസ്ലാമിക് ഓർഗനൈസേഷൻ ഫോർ ഫുഡ് സെക്യൂരിറ്റി ഫോറം പ്രതിനിധികൾക്കൊപ്പം
ദോഹ: രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി ഹമദ് തുറമുഖത്ത് ഖത്തറിലെതന്നെ ഏറ്റവും വലിയ ഭക്ഷ്യ സംസ്കരണ, സംഭരണ കേന്ദ്രം സ്ഥാപിക്കുന്നു. അഞ്ച് ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് കൂറ്റൻ ഭക്ഷ്യസംഭരണ സംവിധാനം നിർമിക്കുന്നത്.
അരി, അസംസ്കൃത പഞ്ചസാര, ഭക്ഷ്യ പാചക എണ്ണ എന്നിവയുടെ സംസ്കരണത്തിനും ഉൽപാദനത്തിനും ശുദ്ധീകരണത്തിനുമുള്ള പ്രത്യേക സംവിധാനങ്ങളും സൗകര്യങ്ങളുമുൾപ്പെടുന്നതാണ് പദ്ധതിയെന്ന് നഗരസഭ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇ പറഞ്ഞു.
ഷെറാട്ടൻ ഹോട്ടലിൽ നടന്ന ഇസ്ലാമിക് ഓർഗനൈസേഷൻ ഫോർ ഫുഡ് സെക്യൂരിറ്റി (ഐ.ഒ.എഫ്.എസ്) സ്ട്രാറ്റജിക് കമ്മോഡിറ്റീസ് ആൻഡ് ഫുഡ് സെക്യൂരിറ്റി ഫോറത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.
ഐ.ഒ.എഫ്.എസുമായി സഹകരിച്ച് നഗരസഭ മന്ത്രാലയം സംഘടിപ്പിച്ച ഫോറം കഴിഞ്ഞ ദിവസം സമാപിച്ചു.
ഒ.ഐ.സി രാജ്യങ്ങൾക്കിടയിലെ സംയുക്ത കർമപരിപാടികളുടെയും ഫലപ്രദമായ സഹകരണത്തിന്റെയും പ്രാധാന്യം വ്യക്തമാക്കിയ മന്ത്രി ഡോ. അബ്ദുല്ല അൽ സുബൈഈ, തന്ത്രപ്രധാന ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തിനും സുരക്ഷക്കുമുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനും അറിവിന്‍റെയും സാങ്കേതികവിദ്യയുടെയും കൈമാറ്റത്തിനും ഇത് പ്രധാന അവസരമാണെന്നും വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് ഖത്തർ വിഷൻ 2030നോട് ചേർന്ന് രാജ്യം പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര മാനദണ്ഡങ്ങളും ഇസ്ലാമിക നിയമവ്യവസ്ഥകളും പാലിച്ച്, ന്യായമായ വിലയിലും ഉന്നത ഗുണമേന്മയിലും രാജ്യത്തെ ഉപഭോക്താക്കൾക്ക് അടിസ്ഥാനവും തന്ത്രപ്രധാനവുമായ ഭക്ഷ്യ ഉൽപന്നങ്ങൾ ലഭ്യമാക്കുകയാണ് 2018–2023 കാലയളവിലേക്കുള്ള ഖത്തറിന്‍റെ ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
പ്രസ്തുത പദ്ധതിയിലൂടെ അറബ് ലോകത്ത് ഭക്ഷ്യസുരക്ഷയിൽ ഒന്നാമതെത്താനും ആഗോള തലത്തിൽ 24ാം റാങ്കിലെത്താനും ഖത്തറിന് സാധിച്ചിട്ടുണ്ട്. ഫ്രഷ് ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉൽപാദനം, പ്രകൃതിവിഭവങ്ങളുടെ ശരിയായ വിനിയോഗം, അടിയന്തരാവസ്ഥകളും പ്രതിസന്ധികളും തരണം ചെയ്യുന്നതിന് വിദേശ വാണിജ്യസ്രോതസ്സുകളുടെ വൈവിധ്യവത്കരണം, തന്ത്രപ്രധാന സംഭരണശാലകളുടെ രൂപവത്കരണം തുടങ്ങിയവയിലൂന്നിയാണ് ഖത്തറിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയെന്നും മന്ത്രി വിശദീകരിച്ചു.
ഭക്ഷ്യസുരക്ഷയിൽ ഗവേഷണം നടത്തുന്ന ഒ.ഐ.സി രാജ്യങ്ങളിൽനിന്നുള്ള ഗവേഷകർക്കായി പ്രത്യേക ഫെലോഷിപ് േപ്രാഗ്രാമുകളുടെ പ്രഖ്യാപനത്തിനും ഫോറത്തിന്റെ ഉദ്ഘാടനച്ചടങ്ങ് വേദിയായി. ഐ.ഒ.എഫ്.എസും ഇസ്ലാമിക് ചേംബർ ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് അഗ്രികൾച്ചറും തമ്മിൽ ധാരണപത്രവും ഫോറത്തിൽ ഒപ്പുവെച്ചു.
ഒ.ഐ.സി സാമ്പത്തികകാര്യ അസി. സെക്രട്ടറി ജനറൽ അഹ്മദ് സെൻഗെൻദോ, ഖത്തറിലെ കസാഖ്സ്താൻ അംബാസഡർ അർമാൻ ഇസ്സാഗലിയേവ്, ഇസ്ലാമിക് ചേംബർ ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് അഗ്രികൾച്ചർ സെക്രട്ടറി ജനറൽ യൂസുഫ് ഹസൻ ഖലാവി തുടങ്ങിയവർ ഫോറത്തിൽ സംസാരിച്ചു.