രണ്ടാം ദിനം മറെ മടങ്ങി
text_fieldsഖത്തർ എക്സോൺ ഓപൺ ടെന്നിസ് രണ്ടാം റൗണ്ട് മത്സരത്തിനിടെ ആൻഡി മറെ
ദോഹ: ആദ്യ റൗണ്ടിലെ മിന്നും വിജയത്തിന്‍റെ തിളക്കം മായുംമുമ്പേ സൂപ്പർ താരം ആൻഡി മറെക്ക് ദോഹയിൽ നിന്നും മടക്കടിക്കറ്റും. ഖത്തർ എക്സോൺ ഓപൺ ടെന്നിസ് ചാമ്പ്യൻഷിപ്പിന്‍റെ രണ്ടാം റൗണ്ടിൽ സ്പാനിഷ് താരം റോബർടോ ബൗറ്റിസ്റ്റക്ക് മുന്നിൽ നേരിട്ടുള്ള സെറ്റുകളിൽ കീഴടങ്ങിയായിരുന്നു ബ്രിട്ടീഷ് താരത്തിന്‍റെ മടക്കം. സ്കോർ 6-0, 6-1.
ചൊവ്വാഴ്ച ജപ്പാന്‍റെ ടാരോ ഡാനിയേലിനെ വീഴ്ത്തിയ മറെക്ക്, സ്പാനിഷ് എതിരാളിക്ക് മുന്നിൽ ഒരു പോയന്‍റ് മാത്രമേ സ്വന്തമാക്കാനായുള്ളൂ. ഏകപക്ഷീയമായി മാറിയ കളിയിൽ മുൻഗ്രാൻഡ്സ്ലാം ചാമ്പ്യൻ ഏറെ നിരാശപ്പെടുത്തി.
മൂന്നുവർഷം മുമ്പ് ആസ്ട്രേലിയൻ ഓപണിലായിരുന്നു മറെയും -ബൗറ്റിസ്റ്റക്കും അവസാനമായി ഏറ്റുമുട്ടിയത്.
അന്ന് അഞ്ചു സെറ്റ് നീണ്ട മത്സരത്തിനൊടുവിലായിരുന്നു ബൗറ്റിസ്റ്റ മറെയെ വീഴ്ത്തിയത്. പക്ഷേ, ആ മാരത്തൺ ദൗത്യമൊന്നും ദോഹയിൽ വേണ്ടിവന്നില്ല. ഒരു മണിക്കൂർ കൊണ്ടുതന്നെ കളി അവസാനിച്ച്, ക്വാർട്ടറിൽ പ്രവേശിച്ചു.
ബുധനാഴ്ചയിലെ മറ്റൊരു മത്സരത്തിൽ നാലാം സീഡുകാരൻ മരിൻ സിലിച്ച് ക്വാർട്ടറിൽ കടന്നു. നെതർലൻഡ്സിന്റെ വാൻ ഡെ സാൻചപിനെ 6-3, 7-5 സ്കോറിന് തോൽപിച്ചായിരുന്നു മുന്നേറ്റം.
നികോളസ് ബാസിലാഷ്വിലി, ഒന്നാം സീഡുകാരൻ ഡെനിസ് ഷപോവലോവ്, ഇറ്റലിയുടെ മർടോൺ ഫുക്സോവിച് എന്നിവരും ക്വാർട്ടറിൽ കടന്നു. ബെൽജിയം താരം ഡേവിഡ് ഗോഫിൻ ചൊവ്വാഴ്ച ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

