സുരക്ഷിതവും ആരോഗ്യകരവുമായ ലോകകപ്പിനായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും
text_fieldsദോഹ: ആരോഗ്യകരവും പരിസ്ഥിതി സൗഹൃദവുമായ ലോകകപ്പ് സംഘടിപ്പിക്കുന്നതിനുള്ള ഭരണകൂട ശ്രമങ്ങൾക്ക് പിന്തുണയുമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലെ പൊതുശുചിത്വ വകുപ്പ് പ്രത്യേക ബോധവത്കരണ കാമ്പയിനുമായാണ് രംഗത്തുവന്നിരിക്കുന്നത്. പൊതുശുചിത്വം പാലിക്കുകയെന്നത് എല്ലാവരുടെയും സാമൂഹിക ഉത്തരവാദിത്തമെന്നതിലേക്ക് ജനങ്ങളെ കൂടുതൽ ബോധവത്കരിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് പൊതുശുചിത്വ വകുപ്പ് മേധാവി മുഖ്ബിൽ മൻസൂർ അൽ ശമ്മാരി പറഞ്ഞു.
പൊതുശുചിത്വ നിയമപ്രകാരം നിയമലംഘകർക്ക് കടുത്ത ശിക്ഷ നൽകുമെന്നും ഇതിെൻറ ഭാഗമായി നിരീക്ഷണം ശക്തമാക്കുമെന്നും ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ മുഖ്ബിൽ അൽ ശമ്മാരി കൂട്ടിച്ചേർത്തു. ആരോഗ്യകരവും പരിസ്ഥിതി സൗഹൃദവുമായ 2022ലെ ലോകകപ്പിനായുള്ള തയാറെടുപ്പുകൾ ദ്രുതഗതിയിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും സന്ദർശകരെ കൂടുതൽ ആകർഷിക്കുന്നതിനായി രാജ്യത്തെ ബീച്ചുകളെല്ലാം കൂടുതൽ സുന്ദരമാക്കുമെന്നും പുതിയ ബീച്ചുകൾ വികസിപ്പിക്കുമെന്നും ബന്ധപ്പെട്ട അതോറിറ്റികളുമായി ചേർന്നായിരിക്കും പദ്ധതികളെല്ലാം നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പൊതുശുചിത്വം കാര്യക്ഷമമാക്കുന്നതിനും ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കുന്നതിനുമായി പ്രാദേശിക, ഒാൺലൈൻ, സമൂഹ മാധ്യമങ്ങളടക്കം എല്ലാ മാധ്യമങ്ങളെയും പ്രയോജനപ്പെടുത്തുമെന്നും ഗ്രാഫിക് പിന്തുണയോടുകൂടി ബഹുഭാഷകളിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കുമെന്നും അൽ ശമ്മാരി വിശദീകരിച്ചു. ബോധവത്കരണ കാമ്പയിനുമായി ബന്ധപ്പെട്ട് ഏതെങ്കിലും പുതിയ ആശയങ്ങൾ നൽകാനാകുമെങ്കിൽ അതിനെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം സൂചിപ്പിച്ചു. 2022ലാണ് ഫിഫ ലോകകപ്പ് ഫുട്ബാൾ നടക്കുക. ഉദ്ഘാടന മത്സരം നവംബർ 21ന് ദോഹ സമയം ഉച്ചക്ക് ഒന്നിന് അൽബെയ്ത് സ്റ്റേഡിയത്തിൽ. ഖത്തർ ദേശീയദിനമായ ഡിസംബർ 18ന് വൈകീട്ട് ആറിന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം. ഗ്രൂപ് ഘട്ടത്തിൽ ദിവസം നാലു മത്സരങ്ങളാണുണ്ടാവുക.
ഉച്ചക്ക് 1.00, 4.00, വൈകീട്ട് 7.00, രാത്രി 10.00 എന്നിങ്ങനെയാണ് ഗ്രൂപ് മത്സരങ്ങളുടെ കിക്കോഫ് സമയം. ടീമുകൾക്ക് വിശ്രമിക്കാൻ ആവശ്യമായ സമയം കിട്ടുന്ന തരത്തിൽ 12 ദിവസമായാണ് ഗ്രൂപ് ഘട്ടം നടക്കുക. ദിവസം നാല് മത്സരങ്ങൾ. നോക്കൗട്ട് റൗണ്ട് മത്സരങ്ങൾ വൈകീട്ട് 6.00നും 10.00നും നടക്കും. മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനായുള്ള പ്ലേ ഓഫ് മത്സരത്തിന് ഖലീഫ രാജ്യാന്തര സ്റ്റേഡിയം വേദിയാകും. ഡിസംബർ 17നാണ് മത്സരം. ലുസൈൽ സ്റ്റേഡിയത്തിൽ ദോഹ സമയം വൈകീട്ട് ആറിനാണ് ഫൈനലിന് വിസിലുയരുക. ചരിത്രത്തിൽ മുമ്പ് കണ്ടിട്ടില്ലാത്തവിധം നിരവധി പ്രത്യേകതകൾ ഒരുക്കിയാണ് ഖത്തർ ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്നത്. അതിലേക്ക് പ്രത്യേക പദ്ധതികെളാരുക്കി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും ചുവടുവെക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.