മഴക്കുവേണ്ടിയുള്ള പ്രാർഥന; ലുസൈൽ മൈതാനിയിൽ അമീർ പങ്കെടുത്തു
text_fieldsലുസൈലിലെ മൈതാനിയിൽ ‘ഇസ്തിസ്ഖാഅ്’ നമസ്കാരത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തപ്പോൾ
ദോഹ: ഇസ്ലാം വിശ്വാസപ്രകാരമുള്ള മഴക്കുവേണ്ടിയുള്ള പ്രാർഥനയായ ‘ഇസ്തിസ്ഖാഅ്’ നമസ്കാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലുസൈലിലെ മൈതാനിയിൽ ഇസ്തിസ്ഖാഅ്’ നമസ്കാരം നിർവഹിച്ചു. രാജ്യത്തെ മുഴുവൻ വിശ്വാസി സമൂഹവും മഴക്കുവേണ്ടിയുള്ള പ്രാർഥനയിൽ പങ്കെടുക്കണമെന്ന് അമീർ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലൂടെ ആഹ്വാനം ചെയ്തിരുന്നു. അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി എന്നിവർ പ്രാർഥനയിൽ പങ്കുചേർന്നു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, വിവിധ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പ്രാർഥന നിർവഹിച്ചു.
വരൾച്ചയിലും മഴയെത്താൻ വൈകുമ്പോഴും മഴക്കുവേണ്ടി പ്രത്യേക നമസ്കാരവും പ്രാർഥനയും നിർവഹിക്കുക എന്ന പ്രവാചക മാതൃക പിന്തുടർന്നാണ് വിശ്വാസി സമൂഹം ഇസ്തിസ്ഖാഅ് നമസ്കാരം നിർവഹിക്കുന്നത്. പള്ളികളും മൈതാനങ്ങളുമായി രാജ്യത്തെ 124 കേന്ദ്രങ്ങളിലായാണ് വ്യാഴാഴ്ച രാവിലെ നമസ്കാരം നടന്നത്. യുവാക്കളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസി സമൂഹം വിവിധയിടങ്ങളിൽ പ്രാർഥനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

