തുമാമ തയ്യാർ; അമിർ കപ്പ് ഫൈനലിന് വേദി
text_fieldsദോഹ: ഖത്തർ വേദിയാവുന്ന വിശ്വമേളയുടെ ആറാമത്തെ കളിയിടവും സജ്ജമായി. ഇതിനകം പന്തുരുണ്ടുതുടങ്ങിയ ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയം, അൽ വക്റയിലെ അൽ ജനൂബ് സ്റ്റേഡിയം, എജുക്കേഷനൽ സിറ്റി സ്റ്റേഡിയം, അഹമ്മദ് ബിൻ അലി സ്റ്റേഡിയം (അൽറയ്യാൻ), അൽഖോറിലെ അൽ ബയ്ത് സ്റ്റേഡിയം എന്നിവക്കുപിന്നാലെ ദോഹയിലെ അൽ തുമാമയും മത്സര സജ്ജമായതായി സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. ഒക്ടോബർ 22ന് നടക്കുന്ന അമിർ കപ്പ് ഫൈനലിന് വേദിയായിക്കൊണ്ടാവും ലോകകപ്പിെൻറ ആറാം വേദി കളിയാരാധകർക്ക് മുമ്പാകെ കൺതുറക്കുന്നത്. ഖത്തർ ക്ലബ് ഫുട്ബാളിലെ പ്രമുഖരായ അൽ സദ്ദും അൽ റയ്യാനും തമ്മിലാണ് ഈ സീസണിലെ അമിർ കപ്പ് ഫൈനൽ.
2022 ലോകകപ്പ് ക്വാർട്ടർ ഫൈനൽ ഉൾപ്പെടെയുള്ള മത്സരങ്ങളുടെ വേദിയാണ് തുമാമ സ്റ്റേഡിയം. പരമ്പരാഗതമായ അറബ് തൊപ്പി (തഖിയ) മാതൃകയിൽ രൂപകൽപന ചെയ്ത സ്റ്റേഡിയം ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകർക്കും ആർക്കിടെക്ട് ലോകത്തിനും വിസ്മയവുമാണ്. പ്രശസ്ത ഖത്തർ ആർക്കിടെക്ട് ഇബ്രാഹിം എം ജൈദയായിരുന്നു സ്റ്റേഡിയം രൂപകൽപന ചെയ്തതത്. 40,000 പേർക്ക് ഇരിപ്പിട സൗകര്യമുള്ള സ്റ്റേഡിയത്തിൽ, ഗ്രൗണ്ടും ഗാലറിയും ഉൾപ്പെടെ നിർമാണമെല്ലാം പൂർത്തിയായി. പൂന്തോട്ടം, സൗന്ദര്യവത്കരണം ഉൾപ്പെടെയുള്ള അനുബന്ധ പ്രവൃത്തികൾ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്. നവംബർ 30ന് കിക്കോഫ് കുറിക്കുന്ന അറബ് കപ്പിൽ, സെമി ഫൈനൽ ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങൾക്കും ഈ കളിയിടം വേദിയാവും. കഴിഞ്ഞ മേയ് 14ന് നടക്കേണ്ടിയിരുന്ന അമിർ കപ്പ് ഫൈനൽ കോവിഡിനെ തുടർന്ന് ഒക്ടോബറിലേക്ക് മാറ്റിവെക്കുകയായിരുന്നു. കോവിഡ് വാക്സിൻ സ്വീകരിച്ച കാണികൾക്കു കൂടി പ്രവേശനം നൽകിയാവും സൂപ്പർ പോരാട്ടത്തിന് തുമാമ വേദിയാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.