വ്യോമപാതയിൽ തിരക്ക്; വിമാന സർവിസുകൾ റദ്ദാക്കുന്നു
text_fieldsഇറാൻ, ഇറാഖ് വ്യോമപാത അടച്ചതിനെ തുടർന്ന് തിരക്കേറിയ യു.എ.ഇ, ഒമാൻ വ്യോമ പാത. ൈഫ്ലറ്റ് റഡാറിൽ തിങ്കളാഴ്ചയിലെ ദൃശ്യം
ദോഹ: ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്കുള്ള വിമാനസർവിസുകൾ താളംതെറ്റുന്നു. എയർ ഇന്ത്യ എക്സ്പ്രസ് തിങ്കളാഴ്ച പുറപ്പെടേണ്ട വിമാനം ഉൾപ്പെടെ നിരവധി സർവീസുകൾ റദ്ദാക്കുകയോ, വൈകുകയോ ചെയ്തു. വിവിധ രാജ്യങ്ങൾ വ്യോമാപാത അടച്ചതിനാൽ ഒമാൻ ആകാശപാതയിൽ തിരക്കേറിയതാണ് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ് മാത്രം ഗൾഫിലേക്കുള്ള ആറോളം സർവിസുകൾ റദ്ദാക്കിയതായി യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. ഖത്തറിൽ നിന്നും കേരളത്തിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കിയില്ലെങ്കിലും കാലതാമസമുണ്ടായി.
തിങ്കളാഴ്ച പുറപ്പെടേണ്ട കണ്ണൂർ-ഷാർജ വിമാനം എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ വ്യോമപാത അടച്ചിരിക്കുകയാണ്. നേരത്തേയുള്ള സംഘർഷത്തെ തുടർന്ന് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താനും വ്യോമപാത അനുവദിക്കുന്നില്ല. ഈ വ്യോമപാതകൾ ഒഴിവാക്കി വിമാനങ്ങൾ പലതും ഒമാൻ വ്യോമപാതിയിലേക്ക് മാറിയിരിക്കുകയാണ്. ഇതോടെ ഈ പാതയിൽ എയർട്രാഫിക് ഗണ്യമായി വർധിച്ചിട്ടുണ്ട്. ബുധനാഴ്ച പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഷാർജ-കോഴിക്കോട് വിമാനം, മംഗലാപുരം-ദുബൈ വിമാനം, കൊച്ചി-ഷാർജ വിമാനം, കണ്ണൂർ-ഷാർജ വിമാനം, വ്യാഴാഴ്ച പുറപ്പെടേണ്ട വിവിധ വിമാനങ്ങൾ എന്നിവ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ അറിയിച്ചു. തിങ്കളാഴ്ച രാത്രി 10.20ന്റെ ദോഹ-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുലർച്ച 1.20നാണ് പുറപ്പെട്ടത്. അതേസമയം, വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള ഇൻഡിഗോ വിമാനങ്ങൾ സമയബന്ധിതമായി സർവിസ് നടത്തി.
ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്കുള്ള സർവിസുകളും റദ്ദാക്കപ്പെടുന്നവയിൽ ഉൾപ്പെടുമെന്നാണ് വിവരം. അപ്രതീക്ഷിതമായി വിമാന സർവിസുകൾ താളംതെറ്റുന്നത് നിരവധി യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാകും. പ്രത്യേകിച്ച് ഗൾഫിലെ വേനലവധിക്ക് കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങുന്ന സമയം കൂടിയാണ് എന്നതിനാൽ നിരവധി പേർക്ക് വലിയ പ്രയാസം സൃഷ്ടിക്കും. മേഖലയിലെ സാഹചര്യത്തിന് അനുസരിച്ച് വിമാന സർവിസുകൾ തടസപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഷെഡ്യൂൾ പരിശോധിക്കണമെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇറാൻ, ഇറാഖ്, സിറിയ വ്യോമ പാത ഒഴിവാക്കിയാണ് നിലവിൽ വിമാനങ്ങൾ പറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

