ജീവനക്കാരൻ യാത്രമുടക്കി; എയർലൈൻ കമ്പനി 20,000 റിയാൽ നഷ്ടപരിഹാരം നൽകണം
text_fieldsദോഹ: വിമാനക്കമ്പനി ജീവനക്കാരന്റെ ഇടപെടലിനെ തുടർന്ന് വനിതയുടെ യാത്രമുടങ്ങിയ സംഭവത്തിൽ എയർലൈൻ കമ്പനിക്കെതിരെ 20,000 റിയാൽ നഷ്ടപരിഹാരം വിധിച്ച് ഖത്തർ കോടതി. ദോഹയിൽനിന്നും മറ്റൊരു അറബ് രാജ്യത്തിന്റെ തലസ്ഥാനത്തേക്ക് യാത്രചെയ്യാനെത്തിയ വനിതയുടെ പരാതിയിലാണ് ഖത്തർ ഇൻവെസ്റ്റ്മെന്റ് ആൻഡ് ട്രേഡ് കോർട്ട് നഷ്ടപരിഹാരം വിധിച്ചത്. അറബ് മാധ്യമമായ അശ്ശർഖാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. യാത്ര തടസ്സപ്പെടുകയും, മാനഹാനിയും സാമ്പത്തിക നഷ്ടവും ചൂണ്ടിക്കാണിച്ച് അഞ്ച് ലക്ഷം റിയാൽ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരി കോടതിയെ സമീപിച്ചതെന്ന് ഇവരുടെ അഭിഭാഷകയും ഖത്തരി ലോയേഴ്സ് അസോസിയേഷൻ അംഗവുമായ അറ്റോണി അബ്ദുല്ല നുഐമി അൽ ഹാജിരി പറഞ്ഞു.
യാത്രചെയ്യാനായി വിമാനത്താവളത്തിലെത്തിയ ശേഷം, ചെക്കിൻ-സെക്യൂരിറ്റി നടപടികൾ പൂർത്തിയാക്കിയ ശേഷം ബോർഡിങ് ഗേറ്റിലെത്തിയപ്പോൾ എയർലൈൻ ജീവനക്കാരൻ ഇവരെ തടയുകയായിരുന്നു. വിമാനം പുറപ്പെടാൻ മണിക്കൂറുകളുണ്ടായിട്ടും കാരണങ്ങൾ വിശദീകരിക്കാതെ തടഞ്ഞു. വിമാനത്തിൽ കയറാനും അനുവദിച്ചില്ല. വിമാന ജീവനക്കാരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും ഇയാൾ യാത്ര നിഷേധിക്കുകയും, അപമര്യാദയോടെ പെരുമാറുകയും ചെയ്തതോടെ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. കുഴഞ്ഞു വീണ ഇവർക്ക് മെഡിക്കൽ പരിശോധനയും ചികിത്സയും ആവശ്യമായി വന്നു. അപ്പോഴേക്കും വിമാനം പുറപ്പെട്ടതിനാൽ യാത്ര പൂർണമായും മുടങ്ങുകയും ചെയ്തു. ഇത് വിവിധ നഷ്ടങ്ങൾ വരുത്തിയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി.
യാത്രാ ടിക്കറ്റ് മുഖേന ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്രക്കാരനെ കൊണ്ടുപോകുമെന്ന് എയർലൈനുമായി കരാറാവുകയാണ്. യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൃത്യസമയത്ത് എത്തിയിട്ടും കമ്പനി അധികൃതർ ഇവരെ വിമാനത്തിൽ കയറാൻ അനുവദിക്കാത്തത് വിവിധ നഷ്ടങ്ങൾക്ക് ഇടയാക്കിയതായും അഭിഭാഷകൻ വ്യക്തമാക്കി. അതേസമയം, ഏത് എയർലൈൻസിനെതിരെയാണ് വിധിയെന്ന് വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.