കാരുണ്യവും അധ്വാനവും ചേരുന്ന തൊഴിലിടം
text_fieldsആരോഗ്യമേഖലയിലെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം മേയ് ദിനം അവരുടെ സമർപ്പണത്തിനുള്ള അംഗീകാരം കൂടിയാണ്. നഴ്സിങ് കേവലം ഒരു സേവനമെന്നതിലുപരി, വലിയ ഉത്തരവാദിത്തവും കഠിനമായ ശാരീരിക -മാനസിക അധ്വാനവും നിറഞ്ഞ ഒരു പ്രൊഫഷനാണ്. ഷിഫ്റ്റ് ഡ്യൂട്ടികളും ഉറക്കമില്ലാത്ത രാത്രികളും വിശ്രമമില്ലാത്ത പകലുകളും നഴ്സുമാരുടെ ജീവിതത്തിന്റെ ഭാഗമാണ്. ആശുപത്രി വരാന്തകളിൽ രോഗികളുടെ ജീവൻ നിലനിർത്താൻ പോരാടുന്ന ഓരോ നഴ്സും ഈ ദിനത്തിന്റെ യഥാർത്ഥ അവകാശികളാണ്.
മഞ്ജുഷ സുരേഷ്
എക്സിക്യൂട്ടിവ്
മെംബർ -യൂണീഖ്
ഷിഫ്റ്റ് അവസാനിക്കുമ്പോഴും അവസാനിക്കാത്തൊരു സേവനമാണത്. മേയ് ഒന്നിന് പലർക്കും അവധിയും ആഘോഷവുമുണ്ട്. പക്ഷേ നഴ്സുമാർക്ക് അത് മറ്റൊരു ഷിഫ്റ്റിന്റെ ദിവസമാണ്. ഐ.സി.യു, വാർഡുകളിൽ, അടിയന്തര സേവനങ്ങളിൽ, ജീവൻ കാക്കുന്ന ഓരോ നിമിഷത്തിലും മേയ് ഒന്ന് അവർക്കൊരു സാധാരണ ജോലി ദിവസമാണ്.
കോവിഡ് പോലുള്ള പ്രതിസന്ധികളിൽ സമൂഹം നഴ്സുമാരെ കൈയടിച്ചു സ്വീകരിച്ചു. എന്നാൽ, സാധാരണ ദിവസങ്ങളിൽ അവരുടെ മാനസികഭാരവും തൊഴിൽസുരക്ഷയും പലപ്പോഴും നിശബ്ദമായി അവഗണിക്കപ്പെടുന്നു.
നീണ്ട ഷിഫ്റ്റുകൾ, വിശ്രമം മാറ്റിവെക്കേണ്ടി വരുന്ന ദിവസങ്ങൾ, കുടുംബത്തിൽ നിന്ന് അകന്നുള്ള ജീവിതം -ഇവയെല്ലാം നഴ്സിങ് സേവനത്തിന്റെ കാണപ്പെടാത്ത ഭാഗങ്ങളാണ്. ആത്മസന്തോഷം വലിയ പ്രതിഫലമാണെങ്കിലും അതുമാത്രം മതിയാകില്ല. നീതിയും മാന്യതയും സുരക്ഷയും ഓരോ നഴ്സിന്റെയും അവകാശങ്ങളാണ്. നഴ്സുമാരെ മനുഷ്യരായി കാണുന്ന സമൂഹത്തിലാണ് ആരോഗ്യരംഗം യഥാർത്ഥത്തിൽ ശക്തമാകുക.
ഗൾഫ് രാജ്യങ്ങളിൽ കാണപ്പെടുന്ന സവിശേഷതകളിലൊന്ന് വൈവിധ്യമാണ്. അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, മലയാളം തുടങ്ങി പല ഭാഷ സംസാരിക്കുന്നവരും ദേശക്കാരും ഇവിടെ ഒരുമിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ, ഈ ഭാഷാസമൂഹത്തിന്റെ അടിത്തറയിൽ പ്രവർത്തിക്കുന്നത് ഒരേയൊരു വികാരമാണ്: ആശ്വാസത്തിനായുള്ള മനുഷ്യന്റെ വിളി. ഭാഷ മാറിയാലും വേദനയുടെ ശബ്ദം എല്ലായിടത്തും ഒരേപോലെയാണ്.
ഗൾഫ് രാജ്യങ്ങളിൽ ഈ ഭാഷാ തടസ്സം, വിത്യസ്ത ഭാഷകൾ സംസാരിക്കുന്ന രോഗികളും ഡോക്ടർമാരും തമ്മിൽ ഉണ്ടാകാറുണ്ട്. അപകടങ്ങളിലോ അപ്രതീക്ഷിത രോഗാവസ്ഥകളിലോ ആശുപത്രിയിലെത്തുമ്പോൾ, സ്വന്തം വേദനയും ഭയവും ആവശ്യങ്ങളും വ്യക്തമാക്കാൻ കഴിയാതെ അവർ പലപ്പോഴും നിശബ്ദരായി ഒതുങ്ങിപ്പോകുന്നു. ആശയവിനിമയം വഴങ്ങാത്ത അത്തരം നിമിഷങ്ങളിൽ നഴ്സുമാർ ആരോഗ്യപ്രവർത്തകരായി മാത്രമല്ല, മനുഷ്യബന്ധങ്ങളുടെ ഇടനിലക്കാരായി തന്നെ മാറുന്നു. വാക്കുകൾ ഒന്നിച്ചുനിൽക്കാതിരിക്കുമ്പോൾ അടയാളഭാഷയും ആശ്രയമാവുന്നു.
ഇത്തരം സന്ദർഭങ്ങളിൽ, കണ്ണുകളിലെ ഭയം വായിച്ചാണ് നഴ്സുമാർ രോഗികളുടെ ആവശ്യങ്ങൾ തിരിച്ചറിയുന്നത്. ഡോക്ടർമാരിലേക്ക് അവരുടെ വേദന കൃത്യമായി എത്തിക്കാനും, പരിശോധനകളും ചികിത്സാപ്രക്രിയയും അവർക്കു ബോധ്യപ്പെടുന്ന ഭാഷയിൽ വിശദീകരിക്കാനും പലപ്പോഴും മുന്നോട്ട് വരുന്നത് നഴ്സുമാരാണ്.
ഭാഷ അറിയാത്തവർക്ക് ആശുപത്രിയിലെ ഓരോ നടപടിയും പലപ്പോഴും ഒരു ഭീതിയുള്ള അനുഭവമായി മാറുന്നു. എന്തിനാണ് ഇഞ്ചക്ഷൻ, എന്തിനാണ് പരിശോധന, ചികിത്സ എത്ര ദിവസമെടുക്കും ഇതൊന്നും മനസ്സിലാകാതെ അവർ ആശങ്കയിലാകുന്നത് കാണാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ നഴ്സുമാർ രോഗിപരിചരണത്തിനപ്പുറം മാനസിക ആശ്വാസം നൽകുന്നവരായി മാറുന്നു. ലളിതവും കരുതലോടെയും കാര്യങ്ങൾ വിശദീകരിച്ച് അവരുടെ ഭയം കുറച്ച്, ചികിത്സയിലേക്കുള്ള വിശ്വാസം വളർത്തുന്ന ഇടപെടലാകുന്നു, അത് രോഗികൾക്ക് വലിയൊരു ആശ്വാസവുമാകുന്നു.
ക്ലാസ് മുറിയിലെ സന്തോഷങ്ങൾ
സാഹചര്യങ്ങൾ കാരണം അധ്യാപികയായ ഒരാളല്ല ഞാൻ, മറിച്ച് വളരെയേറെ ഇഷ്ടത്തോടെ ഈ ജോലി തിരഞ്ഞെടുക്കുകയായിരുന്നു. ഏറ്റവും വലിയ പ്രചോദനം എന്റെ പ്രിയപ്പെട്ട ഗുരുവായിരുന്നു...എന്റെ അമ്മ. അമ്മ മറ്റുള്ളവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നത് കണ്ടാണ് ഞാൻ വളർന്നത്. അത് എന്റെ ജീവിതത്തെയും സ്വാധീനിച്ചിട്ടുണ്ട്.
കഴിഞ്ഞ 20 വർഷമായി, വിവിധ സ്കൂളുകളിലും കരിക്കുലങ്ങളിലും ഞാൻ പഠിപ്പിക്കുന്നുണ്ട്. വ്യത്യസ്ത കഴിവുകളും നൈപുണ്യങ്ങളുമുള്ള വിദ്യാർഥികളെ കണ്ടുമുട്ടാൻ സാധിച്ചു. ഈ യാത്രയിൽ എന്നെ പഠിപ്പിച്ച പ്രധാന പാഠം, മുമ്പ് വിദ്യാർഥികൾ അധ്യാപകർ പറയുന്നതെല്ലാം കേൾക്കണമായിരുന്നു, എന്നാൽ ഇന്ന്, അധ്യാപകർ വിദ്യാർഥികളെ കേൾക്കാൻ പഠിക്കുകയാണ്. ഇത് ഒരു നല്ല മാറ്റമാണെന്നാണ് ഞാൻ കരുതുന്നത്. ഈ തിരിച്ചറിവ് ഒരു അധ്യാപിക എന്ന നിലയിൽ ഒരുപാട് വളരാൻ എന്നെ സഹായിച്ചിട്ടുണ്ട്.
ലത കൃഷ്ണ
പ്രധാനധ്യാപിക,
കേംബ്രിഡ്ജ് ഇന്റർനാഷണൽ സ്കൂൾ
എന്റെ ക്ഷമയും ധാരണകളുമെല്ലാം മെച്ചപ്പെടുകയും കുട്ടികളുമായി കൂടുതൽ അടുക്കാനും അവരെ മനസ്സിലാക്കാനും സാധിച്ചു. എങ്ങനെയാണ് എപ്പോഴും സന്തോഷത്തോടെയിരിക്കുന്നതെന്ന് പലപ്പോഴും ആളുകൾ ചോദിക്കാറുണ്ട്. ഉത്തരം ലളിതമാണ്, കുട്ടികൾക്കിടയിൽ ആയിരിക്കുമ്പോൾ അവരുടെ ഊർജവും വികാരങ്ങളും എന്നെയും ഊർജ്ജസ്വലയാക്കുന്നു എന്നുള്ളതാണ്. എനിക്ക് ദേഷ്യം വരുന്ന, ഞാൻ ശബ്ദം ഉയർത്തുന്ന നിമിഷങ്ങളുണ്ട്, പക്ഷേ ഞാൻ അതൊന്നും മനസ്സിൽ വെക്കാറില്ല. ഒരു പുഞ്ചിരി, ഒരു നല്ല വാക്ക്, അല്ലെങ്കിൽ ഒരു ആലിംഗനം പോലും ആ ദേഷ്യം ഇല്ലാതാക്കാൻ ധാരാളമാണ്. വിദ്യാർഥികളെ അടുത്തറിയാൻ ശ്രമിക്കുമ്പോൾ, നമുക്കിടയിലുള്ള വിശ്വാസം വളരുന്നു. ആ വിശ്വാസമാണ് വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നത്. എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലം അവാർഡുകളോ അംഗീകാരങ്ങളോ അല്ല, മറിച്ച് എന്റെ വിദ്യാർഥികൾ ലോകത്തിന്റെ ഏതു കോണിലാണെങ്കിലും എന്നെ ഓർമിക്കും എന്നുള്ളതാണ്.
അധ്യാപകരോട് പറയാനുള്ളത്, മനസ്സ് കൊണ്ട് മാത്രമല്ല, ഹൃദയം കൊണ്ടും പഠിപ്പിക്കുക. ക്ലാസ് മുറികളിൽ സജീവമായിരിക്കുക. നല്ലൊരു കേൾവിക്കാരനാകുക, മറ്റുള്ളവരെ വിലയിരുത്തുന്നത് കുറയ്ക്കുക. നിങ്ങളുടെ മുന്നിലുള്ള ഓരോ വിദ്യാർഥിക്കും ഒരു കഥയുണ്ടെന്ന് എപ്പോഴും ഓർക്കുക പ്രിയപ്പെട്ട കുട്ടികളോട്, നിങ്ങളിൽ വിശ്വസിക്കുക. അധ്യാപകരെ ബഹുമാനിക്കുക. നിങ്ങളുടെ ആശയങ്ങൾ, അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഒരിക്കലും ഭയപ്പെടരുത്, കാരണം നിങ്ങളുടെ ശബ്ദത്തിന് വലിയ പ്രാധാന്യമുണ്ട്.
തൊഴിൽ അവകാശ രംഗത്ത് മാതൃകയായി ഖത്തർ
മേയ് ഒന്ന്, സാർവ്വദേശീയ തൊഴിലാളി ദിനം, തൊഴിലാളികളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന മികച്ച തൊഴിൽ നയങ്ങളാണ് ഖത്തറിനെ വേറിട്ടു നിർത്തുന്നത്. തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മികച്ച തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും തൊഴിലാളികളെ ചേർത്തുനിർത്തി ആവശ്യമായ നിയമങ്ങളും നയങ്ങളും നടപ്പിലാക്കുന്നു. തൊഴിൽ നിയമങ്ങൾ ദേശീയ വികസന സ്ട്രാറ്റജിയുടെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത് പ്രവാസി തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വലിയ സുരക്ഷയാണ് നൽകുന്നത്.
അബ്ദുൽ റഊഫ് കൊണ്ടോട്ടി
തൊഴിൽ വിപണിയുടെ സുഗമമായ നടത്തിപ്പിനായി അന്താരാഷ്ട്ര തലത്തിലുള്ള ഉഭയകക്ഷി കരാറുകൾ ആസൂത്രണം ചെയ്യുന്നതും, അവ കൃത്യമായി നടപ്പാക്കുന്നതും ഖത്തരി ഭരണകൂടം വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. അധികൃതർ തൊഴിൽ മേഖലയിൽ നടത്തിയ സുപ്രധാന ചുവടുവെപ്പുകൾ എടുത്തുപറയേണ്ടതാണ്.
വേജ് പ്രെട്ടക്ഷൻ സിസ്റ്റം
തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി ബാങ്ക് അക്കൗണ്ട് മുഖേന വിതരണം ചെയ്യണമെന്ന് നിയമം വന്നതോടെ സർക്കാറിന് ശമ്പള വിതരണം ഉറപ്പ് വരുത്താനും, ലംഘിക്കുന്ന തൊഴിലുടമകൾക്ക് എതിരെ നടപടികൾ സ്വീകരിക്കാനും സാധിക്കുന്നു. മിനിമം വേതനം, തൊഴിലാളികളുടെ മാന്യമായ താമസ അലവൻസ്, ഓവർടൈം അലവൻസ്, ശമ്പളത്തോടു കൂടിയ വാരാന്ത്യ അവധി, മറ്റു അവധികൾ മുതലായവയും ലീവ് സാലറി, ഗ്രാറ്റിവിറ്റി എന്നിവയും ഉറപ്പ് വരുത്തുന്നു.
തൊഴിൽ പരാതികൾ
ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതിരിക്കുക, മറ്റു തൊഴിൽ കരാർ ലംഘനങ്ങൾ ഉണ്ടാവുക തുടങ്ങിയ സാഹചര്യങ്ങളിൽ തൊഴിലാളികൾക്കും അവർക്കായി സുഹൃത്തുക്കൾക്കോ മറ്റ് ബന്ധപ്പെട്ടവർക്കോ ഓൺലൈൻ വഴി പരാതി നൽകാനുള്ള സംവിധാനമുണ്ട്. ഇത്തരം പരാതികൾ അനുരജ്ഞന ചർച്ചകളിലൂടെയും നിയമപരമായും പരിഹരിക്കപ്പെടുന്നു. നിലവിൽ ലഭിച്ച പരാതികളിൽ 80 ശതമാനവും അനുരജ്ഞന ചർച്ചകളിലൂടെ പരിഹരിക്കാനായതും തൊഴിലാളികൾക്ക് ആശ്വാസകരമാണ്.
വർക്കേഴ്സ് ഇൻഷുറൻസ് ആൻഡ് സപ്പോർട്ട് ഫണ്ട്
തൊഴിലാളികൾക്ക് ലഭിക്കേണ്ട ശമ്പളവും മറ്റാനുകൂല്യങ്ങളും അനുരഞ്ജനത്തിലൂടെയും കോടതിവിധിയിലൂടെയും നടപ്പാക്കാൻ പ്രയാസമുള്ള ഘട്ടങ്ങളിൽ, തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള ഫണ്ടാണിത്. ഈ ഫണ്ട് ഒരു പരിധിവരെ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് സഹായകരമാണ്.
സ്പോൺസർഷിപ്പ് മാറ്റം
നേരത്തെ ഉണ്ടായിരുന്ന നിയമങ്ങളിലെ പ്രയാസങ്ങൾ മാറ്റി തൊഴിലാളികൾക്ക് സ്പോൺസർഷിപ്പ് മാറ്റം വളരെ എളുപ്പത്തിലായത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമാണ്. തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി അപേക്ഷിച്ച് തൊഴിൽമാറ്റം എളുപ്പമാകാനുള്ള സാഹചര്യം ഏറെ പേരാണ് പ്രയോജനപ്പെടുത്തുന്നത്.
തൊഴിൽ ബോധവൽക്കരണങ്ങൾ
തൊഴിലാളികളുടെ അവകാശങ്ങൾ, തൊഴിലടങ്ങിളിലെ സുരക്ഷ, സൂര്യതാപം, സൈബർ സെക്യൂരിറ്റി, മനുഷ്യാവകാശം, മറ്റു നിയമങ്ങൾ എന്നിവയിൽ അവബോധം സൃഷ്ടിക്കാനായി നിരവധി പരിപാടികളാണ് തൊഴിൽ മന്ത്രാലയവും മറ്റു മന്ത്രാലയങ്ങളും വർക്കേഴ്സ് ഇൻഷുറൻസ് ആൻഡ് സപ്പോർട്ട് ഫണ്ട്, മറ്റ് ഏജൻസികളും ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. തൊഴിൽ നിയമങ്ങളെ കുറിച്ചു അവബോധം നൽകാനായി വിവിധ ഭാഷകളിൽ ബുക്ക് ലെറ്റുകൾ വിതരണം ചെയ്തു വരുന്നുമുണ്ട്.
കൃത്യമായ അവബോധവും നിരന്തരം സൈറ്റ് വിസിറ്റുകളും നടത്തി തൊഴിലിടങ്ങളിലെ അപകടങ്ങൾ ഗണ്യമായി കുറക്കാൻ സാധിച്ചതായി തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. 2025 ൽ 20,935 വർക്ക് സൈറ്റ് പരിശോധനകളും, തൊഴിലാളികളുടെ താമസസ്ഥലത്തും മറ്റു പരിശീലന സ്ഥലങ്ങളിലുമായി 9,693 ബോധവൽക്കരണ പരിപാടികളും നടത്തിയിട്ടുണ്ട്.
വ്യത്യസ്ത രാജ്യക്കാരായ പ്രവാസി സമൂഹത്തിൽനിന്ന് അഭിപ്രായങ്ങൾ ക്രോഡീകരിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ, തൊഴിലാളിലെ സർഗാത്മക -കായിക കഴിവുകളെ പ്രോത്സാഹിക്കുന്ന നിരവധി പരിപാടികളും ഏറെ പ്രാധാന്യപൂർവം നടത്താറുണ്ട്. ലോക തൊഴിലാളി ദിനം, ലോക പ്രവാസി ദിനം, വനിതാ ദിനം എന്നിവയും സമുചിതമായി ആഘോഷിക്കുന്നു. യുവ പ്രവാസി തൊഴിലാളികൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നതും എടുത്ത് പറയേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

