അറബ് ലോകത്തിെൻറ കാഴ്ചപ്പാടുകളും വീക്ഷണങ്ങളും ഏകീകരിക്കപ്പെടണം–അമീർ
text_fieldsദോഹ: പ്രതിസന്ധി ഘട്ടങ്ങളിലെ അറബ് ലോകത്തിെൻറ കാഴ്ചപ്പാടുകളും വീക്ഷണങ്ങളും ഏകീകരിക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും നിലവിലെ സാഹചര്യങ്ങളും പ്രതിസന്ധികളും തരണം ചെയ്യാൻ നാം ഏകീകരിക്കണമെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പറഞ്ഞു. ജോർദാനിലെ അമ്മാനിൽ നടക്കുന്ന അറബ് ലീഗ് ഉച്ചകോടിയിൽ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമീർ.
വികസനം, സുരക്ഷ, സ്ഥിരത എന്നിവയെ സംബന്ധിച്ച് അറബ് ജനതയുടെ അഭിലാഷങ്ങളും ആഗ്രഹങ്ങളും നടപ്പിലാകുന്നതിൽ പ്രതിബന്ധങ്ങളും തടസ്സങ്ങളും ഏറെയാണെന്നും ഈ പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിൽ നമ്മുടെ ഐക്യം അനിവാര്യമാണെന്നും അറബ് ഉമ്മതിനെ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുത്താൻ നമ്മുടെ വാക്കും പ്രവൃത്തിയും ഒരു പോലെ ഉറപ്പാക്കേണ്ടിയിരിക്കുന്നുവെന്നും അമീർ ആവശ്യപ്പെട്ടു. കലർപ്പില്ലാത്തതും ആത്മാർഥതയുള്ളതുമായ അറബ് ഐക്യദാർഢ്യമാണ് അറബ് ജനതയുടെ ആഗ്രഹങ്ങൾ നേടിയെടുക്കുന്നതിെൻറ പ്രഥമ സഹായക ഘടകമെന്നും അതിെൻറ അഭാവം അനാരോഗ്യകരമായ സ്വാധീനം മേഖലയിൽ രൂപപ്പെടുത്തുമെന്നും അമീർ ഓർമ്മിപ്പിച്ചു.
അമ്മാനിലെ ചാവുകടലിനടുത്ത് കിങ് ഹുസൈൻ ബിൻ തലാൽ കൺവെൻഷൻ സെൻററിൽ നടന്ന അറബ് ലീഗ് ഉച്ചകോടിയിൽ, ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ച ജോർദാൻ രാജാവ് അബ്ദുല്ല രാജാവ് രണ്ടാമനും, ജോർദാൻ സർക്കാറിനും ജനതക്കും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നന്ദി രേഖപ്പെടുത്തി.
ഫലസ്തീൻ പ്രതിസന്ധി ഇപ്പോഴും നമ്മുടെ ആദ്യ പരിഗണനയിലുള്ള വിഷയമാണെന്നും ഇസ്രയേൽ സർക്കാറിെൻറ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ഫലസ്തീൻ പ്രതിസന്ധി അവസാനിപ്പിക്കുന്നതിൽ പ്രതിബന്ധമായി നിലകൊള്ളുകയാണെന്നും വ്യക്തമാക്കിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ജറൂസലമിെൻറ ജൂതവൽകരണത്തിലൂടെയും ഫലസ്തീൻ ഭൂമികയിൽ നടക്കുന്ന അനധികൃത കുടിയേറ്റത്തിലൂടെയും അതിെൻറ വാഗ്ദാനങ്ങളൊക്കെയും ലംഘിക്കുകയാണെന്നും ഇത് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സുരക്ഷക്കും സമാധാനത്തിനും ഭീഷണിയായി നിൽക്കുകയാണെന്നും കൂട്ടിച്ചേർത്തു.
21ാം നൂറ്റാണ്ടിലെ വർണവിവേചന സമ്പ്രദായം തുടക്കത്തിലേ അവസാനിപ്പിക്കാൻ സുരക്ഷാ സമിതിയും അന്താരാഷ്ട്ര സമൂഹവും കാര്യക്ഷമമായി സമ്മർദ്ദം ചെലുത്തണമെന്നും ഗസ്സ മുനമ്പിനെതിരെ നടപ്പിലാക്കിയിരിക്കുന്ന ഉപരോധവും ഫലസ്തീൻ ജനതക്കെതിരെ നടത്തുന്ന നിരന്തര അതിക്രമങ്ങളും ഫലസ്തീൻ ഭൂമിയിലെ കുടിയേറ്റവും അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര പ്രമേയങ്ങൾ ഇക്കാര്യത്തിൽ നടപ്പിലാക്കണമെന്നും അമീർ സംസാരത്തിനിടെ ആവശ്യപ്പെട്ടു.
ഫലസ്തീെൻറ ഏകീകരണമാണ് അധിനിവേശമവസാനിപ്പിക്കാനുള്ള പ്രധാന ഘടകമെന്ന് സൂചിപ്പിച്ച അമീർ, ഈ വിഷയത്തിലുള്ള ദോഹ, കൈറോ ഉടമ്പടികൾ നടപ്പിലാക്കണമെന്നും പരസ്പര വിഭജനമൊഴിവാക്കി ദേശീയ താൽപര്യങ്ങൾക്ക് മുൻഗണന നൽകി ഫലസ്തീൻ നേതാക്കൾ മുന്നോട്ട് വരണമെന്നും ദേശീയ ഐക്യം രൂപപ്പെടുത്തുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കുമെന്നും കൂട്ടിച്ചേർത്തു.സിറയയിലെ വെടിനിർത്തൽ കരാർ ആളുകളെ കുടിയൊഴിപ്പിക്കുന്നതിനുള്ള അനുവാദമല്ലെന്നും സിറിയൻ ജനത കൂടുതൽ ദുരിതത്തിലേക്ക് നീങ്ങുകയാണെന്നും സിവിലിയൻമാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അമീർ സിറിയയെ സംബന്ധിച്ച് സംസാരത്തിനിടെ വ്യക്തമാക്കി.
അറബ് നാടുകളുടെ സമാധാനവും സുരക്ഷിതത്വവും ഭീകരതയുടെ നിലവിലെ ലക്ഷ്യങ്ങളാണെന്നും ഈ സാഹചര്യത്തിൽ സഹകരണം വർധിപ്പിക്കേണ്ടതായിട്ടുണ്ടെന്നും ഭീകരതക്കെതിരെ ഒന്നിച്ച് നിൽക്കേണ്ട സമയമാണെന്നും അമീർ ഓർമ്മിപ്പിച്ചു. മാനുഷിക വികസനത്തെയാണ് ഭീകരത തടയുന്നതെന്നും വിദ്യാഭ്യാസം, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയവയെല്ലാം ഭീകരത ഇല്ലാതാക്കുന്നുവെന്നും അമീർ പറഞ്ഞു.
നേരത്തെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അറബ് ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തു. വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും മറ്റ് വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
