Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആരോഗ്യരംഗം...

ആരോഗ്യരംഗം കാര്യക്ഷമമാക്കണമെന്ന് സ്വദേശികള്‍

text_fields
bookmark_border

ദോഹ: ഖത്തറിലെ ആരോഗ്യരംഗം പരിഷ്കരിക്കണമെന്ന ആവശ്യവുമായി സ്വദേശികള്‍ രംഗത്ത്. സാമൂഹിക മാധ്യമം വഴിയാണ് ആരോഗ്യരംഗത്തെ സേവനങ്ങള്‍ വിപുലപ്പെടുത്താനും ആവശ്യമായ ബജറ്റ് നീക്കിവെക്കണമെന്നും ആവശ്യപ്പെട്ട് ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചത്. 
പൊതു ആരോഗ്യ മന്ത്രാലയത്തിന്‍െറ ശ്രദ്ധ ഉടനടി തിരിയേണ്ട ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ട്വിറ്ററില്‍ ‘വീ വാണ്ട് ഫ്രം ദ മിനിസ്ട്രി ഓഫ് ഹെല്‍ത്ത്’ എന്ന് ഹാഷ് ടാഗിലാണ് പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. 
നിര്‍മാണത്തിലിരിക്കുന്ന അഞ്ച് ആശുപത്രികളുടെ പണി പൂര്‍ത്തീകരിക്കുക, ഹെല്‍ത്ത് ക്ളിനിക്കുകളിലെ അപ്പോയിന്‍റ്മെന്‍റ് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക്കുക, ക്ളിനിക്കുകളില്‍ അടിയന്തര വിഭാഗം തുറക്കുക, മറ്റു രാജ്യങ്ങളിലെ പോലെ സ്വദേശി പൗരന്മാര്‍ക്കായി മാത്രം പ്രത്യേകം ആശുപത്രികള്‍ തുറക്കുക എന്നീ ആവശ്യങ്ങളാണ് ഉയര്‍ത്തുന്നത്. 
ഈ രീതി വന്നാല്‍, ഹമദ് ജനറല്‍ ആശുപത്രിയിലെ തിരക്കുകള്‍ക്ക് കുറവുവരുമെന്നാണ് ഇവരുടെ അഭിപ്രായം. 
പരിചയസമ്പത്തും ഉന്നത യോഗ്യതയുമുള്ള ഡോക്ടര്‍മാരെ നിയമിക്കുക, ചികിത്സ പിഴവ്  വരുത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നിയമനടപടികളെടുക്കാന്‍ വകുപ്പുണ്ടാക്കുക തുടങ്ങിയവയാണ് ഖത്തരികള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍. 
ആരോഗ്യരംഗത്തുള്ളവരുടെ ശ്രദ്ധ പതിയേണ്ട അടിയന്തര ആവശ്യങ്ങളാണ് മുഖ്യമായും സാമൂഹിക മാധ്യമം വഴി സ്വദേശികള്‍ ഉന്നയിച്ചിരിക്കുന്നത്. വിദേശത്തെ ചികില്‍സക്കായി സാമ്പത്തിക സഹായം നല്‍കാനും ഡോക്ടര്‍മാര്‍ക്ക് ഉപഭോക്തൃ സംരക്ഷണത്തില്‍ പരിശീലനം നല്‍കാനും അഭ്യര്‍ഥിച്ചിട്ടുണ്ട്. കൂടാതെ അല്‍ ഖോര്‍ ഹമദ് ആശുപത്രിയില്‍ പീഡിയാട്രിക് വിഭാഗവും എമര്‍ജന്‍സി വിഭാഗവും തുടങ്ങുക, പരിചയ സമ്പത്തുള്ളവരാണെങ്കില്‍ വിരമിക്കല്‍ പ്രായം കഴിഞ്ഞവരാണെങ്കില്‍ കൂടി ഇവരെ സര്‍വീസില്‍നിന്നും നീക്കം ചെയ്യരുതെന്നും, കൂടുതല്‍ ഖത്തരി ഡോക്ടര്‍മാരെ നിയമിക്കണമെന്നും ആവശ്യങ്ങളിലുണ്ട്. 
 

എല്ലാവര്‍ക്കും മികച്ച ചികിത്സ നല്‍കും -ആരോഗ്യമന്ത്രി
ദോഹ: രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും ഏറ്റവും മികച്ചതും സുരക്ഷിതവുമായ ചികിത്സ സൗകര്യങ്ങള്‍ നല്‍കാന്‍ ഖത്തര്‍ തയ്യാറാണെന്ന് ആരോഗ്യമന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു. ആരോഗ്യരംഗത്തിനാണ് ഗവണ്‍മെന്‍റ് പ്രഥമപരിഗണന നല്‍കുന്നത്. 
ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക ചടങ്ങിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാന ആരോഗ്യപ്രശ്നങ്ങള്‍ പരിഗണിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതില്‍ ലോകരാജ്യങ്ങളുടെ കൂടെ ഖത്തറും ചേരുകയാണ്. 
ഈ വര്‍ഷത്തെ ആരോഗ്യദിനത്തില്‍ പ്രധാനമായും അടയാളപ്പെടുത്തുന്നത് ലോകാരോഗ്യ മേഖലക്ക് തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന പ്രമേഹ രോഗമാണ്. 
ലോകത്ത് പ്രമേഹ രോഗം കാരണം വര്‍ഷത്തില്‍ 15 ലക്ഷം ആളുകള്‍ മരണത്തിന് കീഴടങ്ങുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി പറഞ്ഞു. ഇതിന്‍െറ ദൂഷ്യങ്ങള്‍ കുറക്കുന്നതിനും പ്രമേഹത്തിനെതിരെ ബോധവല്‍കരണം നടത്തുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ലോകരാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. 
പ്രമേഹ രോഗത്തിന്‍െറ വിഷയത്തില്‍ ഖത്തര്‍ വലിയ ശ്രദ്ധ നല്‍കുന്നുണ്ട്. രാജ്യത്ത് പ്രമേഹരോഗികളുടെ അളവ് ഗണ്യമായി കുറച്ചുകൊണ്ട് വരുന്നതിനും മികച്ച ചികിത്സ നല്‍കി രോഗവിമുക്തി നേടുന്നതിനും ദേശീയ പ്രമേഹ നയത്തിന് തന്നെ രൂപം നല്‍കിയിട്ടുണ്ട്. പ്രമേഹരോഗവും അതിന്‍െറ അപകടകരമായ വളര്‍ച്ചയും തടയുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്. 
പ്രമേഹ രോഗികള്‍ക്ക് ഏറ്റവും മികച്ച പരിരക്ഷയും ചികിത്സയും നല്‍കുകയും ഇതിന്‍്റെ അപകടാവസ്ഥയെ സംബന്ധിച്ച് വിവിധ പഠനങ്ങളും ഗവേഷണങ്ങളും സംഘടിപ്പിക്കുകയും ബോധവല്‍കരണം നടത്തുകയും ചെയ്യുകയെന്നതും നയത്തിന്‍െറ ഭാഗമാണെന്നും കൂട്ടിച്ചേര്‍ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarwe want from the ministry of healthtwitter hashtag
Next Story