Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവെല്‍ഫയര്‍...

വെല്‍ഫയര്‍ പാര്‍ട്ടിയുടെ വിജയം: ജനകീയ പ്രക്ഷോഭങ്ങളും ഇടപെടലുകളും അംഗീകരിക്കപ്പെട്ടു -ഹമീദ് വാണിയമ്പലം

text_fields
bookmark_border
വെല്‍ഫയര്‍ പാര്‍ട്ടിയുടെ വിജയം: ജനകീയ പ്രക്ഷോഭങ്ങളും ഇടപെടലുകളും അംഗീകരിക്കപ്പെട്ടു -ഹമീദ് വാണിയമ്പലം
cancel

ദോഹ: ഭൂസമരംപോലുള്ള ജനകീയ പ്രക്ഷോഭങ്ങളും പാര്‍ശ്വവല്‍കൃത സമൂഹങ്ങളുടെ പ്രശ്നങ്ങളിലുള്ള ശക്തമായ ഇടപെടലുകളുമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംഘടനയുടെ വിജയത്തിന് വഴിതെളിയിച്ചതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം വ്യക്തമാക്കി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പഞ്ചായത്ത് രാജ് സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കും വിധം കര്‍മപദ്ധതികള്‍ ആവിഷ്കരിച്ച് മുന്നോട്ടുപോകുമെന്നും ദോഹയിലത്തെിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
ജയിച്ച സ്ഥാനാര്‍ഥികളില്‍ ഏഴുപേര്‍ മാത്രമാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചതെന്ന പ്രചാരണം ചൂണ്ടിക്കാട്ടിയപ്പോള്‍ നേതൃത്വത്തിന്‍െറ അനുമതിയോടെ പ്രാദേശികമായ നീക്കുപോക്കുകള്‍ നടത്തി സ്വതന്ത്രരായി മത്സരിച്ച് ജയിച്ച 35 പേരും വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണെന്ന് അദ്ദേഹം അറിയിച്ചു. മൂന്നര ലക്ഷം ഭൂരഹിതരുള്ള സംസ്ഥാനത്ത് പത്ത് ശതമാനത്തിന് മാത്രമാണ് പേരിനെങ്കിലും പട്ടയം നല്‍കിയത്. ഗ്രാമങ്ങളില്‍ 10 സെന്‍റും നഗരങ്ങളില്‍ അഞ്ച് സെന്‍റും വീടിനായി നല്‍കണമെന്നും കൃഷി ആവശ്യത്തിന് ഒരേക്കര്‍ ഭൂമിയും നല്‍കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. ഇതിനുള്ള ഭൂമി കാണിച്ചുകൊടുക്കാനും സാധിക്കും. എറണാകുളത്ത് 1000 പേര്‍ക്ക് ഭൂമി വാങ്ങിക്കൊടുക്കാനും കൊല്ലത്ത് പട്ടയം നല്‍കിയിട്ടും ഭൂമി കിട്ടാതായ 15 കുടുംബങ്ങളുടെ ഭൂമി തിരിച്ചുകൊടുപ്പിക്കാനും സമരം വഴി കഴിഞ്ഞു. സി.പി.എം വീണ്ടും ഭൂസമരം തുടങ്ങേണ്ടി വന്നത് ഈ പ്രവര്‍ത്തനത്തിന്‍െറ അനന്തരഫലമാണ്. ഇടത്, വലത് മുന്നണികള്‍ പഞ്ചായത്ത് രാജ് യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കാറില്ല. ഗ്രാമസഭകള്‍ വഴി സുതാര്യവും പൂര്‍ണ ജനകീയ പങ്കാളിത്തത്തോടുകൂടിയ വികസന പ്രവര്‍ത്തനങ്ങളാണ് വെല്‍ഫെയര്‍ പാര്‍ട്ടി ജയിച്ച വാര്‍ഡുകളില്‍ നടപ്പാക്കുക. വികസന പദ്ധതികളും അവകാശി മുന്‍ഗണനാക്രമവും പ്രായോജകരെ തെരഞ്ഞെടുക്കലും പ്രോജക്ടുകള്‍ ഏല്‍പിക്കലുമൊക്കെ പൗരന്മാരുടെ അറിവോടെയായിരിക്കും നടപ്പാക്കുക. വാര്‍ഡുകളില്‍ ഉണ്ടാക്കുന്ന ഗ്രാമകേന്ദ്രങ്ങള്‍ വഴിയാണ് ജനകീയ വികസന പദ്ധതികള്‍ നടപ്പിലാക്കുക. ഓരോ ഫണ്ടുകളും വരവ്ചെലവ് കണക്കുകളും ജനങ്ങള്‍ക്കിടയില്‍ പരസ്യപ്പെടുത്തും. ഇങ്ങനെ സര്‍ക്കാര്‍ ഫണ്ടുകള്‍ വഴി ഓരോ പ്രദേശത്തിന്‍െറയും മുഖഛായ മാറ്റാന്‍ കഴിയും. പ്രവാസികള്‍ക്ക് പ്രയോജനപ്പെടുന്ന പാക്കേജും സാമ്പത്തിക വിദഗ്ധരുടെ സഹായത്തോടെ സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിക്കാന്‍ പരിപാടിയുണ്ട്. കോര്‍പറേറ്റുകളില്‍ നിന്ന് പണം സ്വീകരിച്ച് അവര്‍ തടിച്ചുകൊഴുക്കുന്ന സ്ഥിതിമാറ്റി, സര്‍ക്കാര്‍ കമ്പനി രൂപവല്‍കരിച്ച് പ്രവാസികളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുകയും ചെയ്യണം. അവര്‍ക്ക് ലാഭം കൊടുത്താല്‍ വിവിധ മേഖലകളില്‍ വമ്പിച്ച മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. പാര്‍ട്ടി നിലവില്‍ വരുന്നതിനുമുമ്പ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ച ജനകീയ വികസന മുന്നണി അംഗങ്ങളുടെ പ്രവര്‍ത്തനം ഇക്കുറി വെല്‍ഫെയര്‍ പാര്‍ട്ടി ജയിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. 85 വാര്‍ഡുകളില്‍ രണ്ടാംസ്ഥാനത്തുള്ള വെല്‍ഫെയര്‍ പാര്‍ട്ടി 50 വാര്‍ഡില്‍ മൂന്ന് മുതല്‍ 50 വരെ വോട്ടുകള്‍ക്കാണ് തോറ്റത്. 
യു.ഡി.എഫിന്‍െറ അഴിമതിയോടുള്ള പ്രതികരണവും ദേശീയതലത്തില്‍ ദലിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നടന്ന പ്രവര്‍ത്തനങ്ങളോടുള്ള മുഖ്യമന്ത്രിയുടെ മൃദുസമീപനവുമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അനുകൂലമായത്. അധികാരത്തിനുവേണ്ടി ചില വോട്ടുബാങ്കുകള്‍ ലക്ഷ്യംവെച്ച് മതേതര പാര്‍ട്ടികള്‍ അവസരവാദ നിലപാടുകള്‍ സ്വീകരിക്കുന്നതുകൊണ്ടാണ് ബി.ജെ.പി മേല്‍കൈ നേടിയത്. വര്‍ഗീയതയോടുള്ള മൃദുസമീപനം സ്വന്തം അനുയായികളെ നഷ്ടപ്പെടാന്‍ കാരണമാകുന്നുണ്ടെന്ന് ഇടതു-വലതു കക്ഷികള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare party
Next Story