തുറമുഖ ചരക്കുനീക്കത്തിൽ 151 ശതമാനം വർധന
text_fieldsദോഹ: ചരക്കുനീക്കത്തിൽ വൻ വർധന രേഖപ്പെടുത്തി ഖത്തറിലെ തുറമുഖങ്ങൾ. 2025 ജൂണിൽ ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങളിൽനിന്നായി 1,43,000 ടണിന് മീതെയുള്ള ചരക്കുകളാണ് കൈമാറിയത്. മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 151 ശതമാനം വർധനയാണുണ്ടായതെന്ന് എംവാനി ഖത്തർ അധികൃതർ അറിയിച്ചു.
നിർമാണ സാമഗ്രികളുടെ കയറ്റുമതിയുടെ അളവിൽ കഴിഞ്ഞ വർഷം ജൂണുമായി താരതമ്യപ്പെടുത്തുമ്പോൾ 14 ശതമാനം വർധനയുമുണ്ടായിട്ടുണ്ട്. ഈ വർഷം ജൂണിൽ 232 കപ്പലുകളാണ് തുറമുഖങ്ങളിലെത്തിയത്. ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങളിലൂടെയുള്ള കണ്ടെയ്നർ കൈമാറ്റം 1,33,461 ടി.ഇ.യു (ട്വന്റിഫൂട്ട് ഇക്വിവലന്റ് യൂനിറ്റ്) ആണ്. ഈ കാലയളവിൽ ജനറൽ, ബൾക്ക് ചരക്ക് -1,43,101 ടൺ, റോറോ -9883 യൂനിറ്റ്, കന്നുകാലികൾ -15,229, നിർമാണ സാമഗ്രികൾ -25,742 ടൺ എന്നിങ്ങനെയായിരുന്നു ചരക്കുകൈമാറ്റം. വേൾഡ് മറൈൻ എയ്ഡ്സ് ടു നാവിഗേഷൻ ദിനത്തിന്റെ ഭാഗമായി ഖത്തറിലെ കടൽ ഗതാഗതം ആധുനികവും അന്താരാഷ്ട്ര നിലവാരമുള്ളതുമാക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് എംവാനി ഖത്തർ സന്നദ്ധത പ്രകടിപ്പിച്ചു. തീരപ്രദേശത്ത് നാവിഗേഷൻ നിരന്തരം നിരീക്ഷിച്ച് സമുദ്രപാതയുടെ സുരക്ഷ വർധിപ്പിക്കുകയാണ് ലക്ഷ്യം.
2025 മേയ് മാസത്തിൽ, ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങൾ 294 കപ്പലുകൾ സ്വീകരിച്ചു. കണ്ടെയ്നർ കൈമാറ്റത്തിൽ കഴിഞ്ഞ വർഷത്തേക്കാളും 16 ശതമാനത്തെ വർധനയാണ് രേഖപ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ ആറുമാസത്തിനിടെ പോർട്ടുകളുടെ പ്രകടനം 11 ശതമാനം ഉയർച്ച നേടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ മൊത്തം 7,42,000 ടി.ഇ.യു കൈമാറ്റം ചെയ്യപ്പെട്ടുവെന്നും റിപ്പോർട്ട് പറയുന്നു. കണ്ടെയ്നർ കൈമാറ്റം 1,42,843 ടി.ഇ.യു ആയിരുന്നു. ലോകത്തെ 100ലധികം തുറമുഖങ്ങളുമായി കണക്ടിവിറ്റി ബന്ധമുള്ള ഹമദ് തുറമുഖം ചരക്കുകളുടെ സുരക്ഷിതവും സുതാര്യമുമായ കൈമാറ്റം ഉറപ്പാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

