സൂഖ് മാമ്പഴമേള സമാപിച്ചു, വിറ്റഴിച്ചത് 1.30 ലക്ഷം കിലോ
text_fieldsമാമ്പഴമേളയിലെ തിരക്ക്
ദോഹ: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സൂഖ് വാഖിഫിൽ നടന്ന മാമ്പഴമേളയിൽ വിറ്റഴിച്ചത് 1,30,100 കിലോ. സ്വദേശികളും വിവിധ രാജ്യക്കാരായ പ്രവാസികളും സന്ദർശകരും ഉൾപ്പെടെ വലിയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ മാമ്പഴ മേള, ഗൾഫ് മണ്ണിൽ ഇന്ത്യൻ മാമ്പഴ പ്രേമികളുടെ ഉത്സവമായി. ജൂൺ 12ന് ആരംഭിച്ച മാമ്പഴ മേള ശനിയാഴ്ചയാണ് സമാപിച്ചത്. കഴിഞ്ഞ വർഷമായിരുന്നു ഇന്ത്യൻ മാമ്പഴങ്ങളുടെ ഉത്സവമായി മാമ്പഴമേളക്ക് സൂഖ് വാഖിഫ് ആദ്യമായി വേദിയൊരുക്കിയത്. മുൻ വർഷത്തെ സ്വീകാര്യതകൂടി കണക്കിലെടുത്ത് ഇത്തവണ കൂടുതൽ വിപുലമായാണ് മേള സംഘടിപ്പിച്ചത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത മാമ്പഴങ്ങളുടെ വിപുലമായ ശേഖരവും എക്സിബിഷനിൽ ഒരുക്കിയിരുന്നു. ദുഷേരി, ലംഗ്ദ, അൽഫോൺസോ, കേസർ, ഹാപസ്, നീലം, രാജ്പുരി, മൽഗോവ, ബദാമി തുടങ്ങി വ്യത്യസ്ത ഇനം മാമ്പഴങ്ങളാണ് മേളയിലുള്ളത്. 95ഓളം സ്റ്റാളുകളിലായി ഖത്തറിലെ ഇന്ത്യൻ മാമ്പഴ ഇറക്കുമതിക്കാർ, ഹൈപ്പർമാർക്കറ്റുകൾ, റസ്റ്റാറന്റ്, കഫേ എന്നിവരും പങ്കാളികളായി. വ്യത്യസ്ത രുചികളും, വൈവിധ്യമാർന്ന രൂപങ്ങളുമായി കൊതിയൂറുന്ന മാമ്പഴങ്ങൾക്ക് പുറമെ, മാങ്ങയിലെ അനുബന്ധ ഉൽപന്നങ്ങളും മധുരപലഹാരങ്ങൾ, അച്ചാറുകൾ, ജ്യൂസ്, ഐസ്ക്രീം, മാമ്പഴത്തിൽ നിർമിച്ച മറ്റ് ഉൽപന്നങ്ങളുടെ വിപണിയും ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്ത 50ലേറെ ഇനം മാമ്പഴങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

