ഗസ്സക്ക് 360 മില്യൻ ഡോളർ സാമ്പത്തികസഹായം
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: ഫലസ്തീനിലെ ഗസ്സക്ക് 360 മില്യൻ ഡോളറിെൻറ സാമ്പത്തികസഹായം നൽകാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉത്തരവിട്ടു. ജനുവരി ഒന്നുമുതൽ 2021 വർഷത്തിലുടനീളമായാണ് ഈ സഹായം ലഭ്യമാക്കുക. ഉപരോധത്താൽ വലയുന്ന ഗസ്സ മുനമ്പിലെ ഫലസ്തീനികൾക്കുള്ള തുടർസഹായങ്ങളുെടയും പിന്തുണയുടെയും ഭാഗമായാണ്. സഹോദരരാജ്യമായ ഫലസ്തീനുള്ള ഖത്തറിെൻറ ഐക്യദാർഢ്യത്തിെൻറയും പിന്തുണയുടെയും ഭാഗമാണ് അമീറിെൻറ സാമ്പത്തികസഹായം. ഫലസ്തീനിലെ ജീനക്കാർക്ക് ശമ്പളം, അർഹരായ കുടുംബങ്ങൾക്ക് സാമ്പത്തികസഹായം എന്നിവക്കാണ് ഖത്തറിെൻറ സഹായം വിനിയോഗിക്കുക.
ഇസ്രായേൽ ക്രൂരതയിൽ സമാനതകളില്ലാത്ത പ്രയാസങ്ങളാണ് ഫലസ്തീൻ നേരിടുന്നത്. ഇത്തരം പ്രയാസങ്ങൾ കുറക്കാനുള്ള നടപടികൾക്കും പണം ഉപയോഗിക്കും. വൈദ്യുതി ലഭ്യമാക്കാനുള്ള പവർ സ്റ്റേഷനുകളുടെ പ്രവർത്തനത്തിനും തുക വിനിയോഗിക്കും. ആശുപത്രികൾ അടക്കമുള്ള ആരോഗ്യകേന്ദ്രങ്ങൾക്ക് മതിയായ വൈദ്യുതി ലഭിക്കാത്ത സ്ഥിതിയുണ്ട് ഫലസ്തീനിൽ. ഇവയടക്കമുള്ള പ്രയാസങ്ങൾ കുറക്കാനാണ് പവർസ്റ്റേഷനുകളുടെ നടത്തിപ്പിന് പണം നൽകുന്നത്. ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും അനധികൃത കുടിയേറ്റവും അവസാനിപ്പിക്കുകയും ജറൂസലം ആസ്ഥാനമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നുള്ളതുമാണ് ഫലസ്തീൻ വിഷയത്തിൽ ഖത്തറിെൻറ നിലപാടെന്ന് ഈയടുത്തും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സുരക്ഷാ സമിതി പ്രമേയങ്ങൾ അനുസരിച്ചും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുമായിരിക്കണം ഇത്. ഫലസ്തീനിൽനിന്നും കുടിയൊഴിപ്പിക്കപ്പെട്ട എല്ലാവർക്കും തിരികെയെത്താനും സാധിക്കണം. 70 വർഷത്തിലധികമായി തുടരുന്ന പ്രതിസന്ധിക്ക് സുസ്ഥിര പരിഹാരം കാണുന്നതിന് ഖത്തർ കാണുന്ന മാർഗമിതാണെന്നും മന്ത്രാലയം വിശദീകരിക്കുന്നു.
ഫലസ്തീനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ഇസ്രായേലുമായി ബന്ധം ഇല്ലെന്നും ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച അയൽരാജ്യങ്ങളുമായി ഖത്തർ ചേരില്ലെന്നും വിദേശകാര്യസഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറും പറഞ്ഞിരുന്നു. കാര്യങ്ങൾ സാധാരണ നിലയിൽ ആവുക എന്നതല്ല ഫലസ്തീൻ പ്രശ്നപരിഹാരം. ഫലസ്തീനികൾ നിലവിൽ ഏറ്റവും മോശമായ സാഹചര്യത്തിലാണ് കഴിയുന്നത്. രാജ്യമില്ലാത്ത ജനങ്ങളാണവർ. അവർ ജീവിക്കുന്നത് അധിനിവേശത്തിന് കീഴിലാണെന്നും ഇക്കാര്യങ്ങളെല്ലാം പരിഹരിക്കപ്പെടണമെന്നും അവർ പറഞ്ഞിരുന്നു. ആഭ്യന്തര രംഗത്തും വൈദേശിക തലത്തിലും ഫലസ്തീൻ ജനതക്ക് സഹായവും പിന്തുണയും നൽകുന്ന പ്രഥമ രാജ്യം കൂടിയാണ് ഖത്തർ.
ഫലസ്തീന് വേണ്ടിയുള്ള ഖത്തറിെൻറ സാമ്പത്തിക സഹായം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ വർഷം മാത്രം 180 ദശലക്ഷം ഡോളർ ഖത്തർ ഫലസ്തീന് നൽകിക്കഴിഞ്ഞു. ഗസ്സയിൽ തകർക്കപ്പെട്ട 10,000 വീടുകളുടെ പുനർനിർമാണത്തിന് ഈ തുക ഏറെ പ്രയോജനപ്പെട്ടു.
ഗസ്സയിലെ എല്ലാ പുനർനിർമാണ പ്രവർത്തനങ്ങൾക്കും ഖത്തറിെൻറ നേതൃത്വത്തിലുള്ള ഗസ്സ പുനർനിർമാണ സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്. അമീറിെൻറ ഉത്തരവ് പ്രകാരം 2021ലും 360 മില്യൻ ഡോളറിെൻറ സാമ്പത്തികസഹായമാണ് ഫലസ്തീന് ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

