തീരുമാനത്തിൽ മാറ്റം; റസിഡൻറ് കാർഡ് ഉള്ളവർക്ക് ഒമാനിൽ പ്രവേശിക്കാം
text_fieldsമസ്കത്ത്: വിദേശികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ ഒമാൻ ഭേദഗതി വരുത്തി. റസിഡൻറ് കാർ ഡ് ഉള്ളവർക്ക് രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ തിരികെയെത്താമെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി സർക്കുലറിലൂടെ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തുവിട്ടത്. പുതിയ സർക്കുലർ പ്രകാരം പ്രവേശന വിലക്ക് വിസിറ്റിങ് വിസക്കാർക്ക് മാത്രമായിരിക്കും.
ഗൾഫ് സഹകരണ കൗൺസിൽ രാഷ്ട്രങ്ങളിലെ പൗരന്മാർക്കും റസിഡൻറ് വിസയുള്ളവരും ഒഴികെ വിദേശികൾക്കായിരിക്കും വിമാനത്താവളങ്ങൾ വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് ബാധകമായിരിക്കുകയെന്ന് അതോറിറ്റി എയർട്രാൻസ്പോർട്ട് വിഭാഗം ഡയറക്ടർ സാലിം ഹമെദ് സൈദ് അൽ ഹുസ്നി ഒപ്പുവെച്ച സർക്കുലറിൽ പറയുന്നു. ഇന്ന് ഉച്ചക്ക് 12 മണി മുതലായിരിക്കും തീരുമാനം പ്രാബല്ല്യത്തിൽ വരുക.
ഒമാനിലെത്തുന്ന എല്ലാവരും 14 ദിവസത്തെ നിർബന്ധിത ക്വാറൈൻറൻ നടപടികൾക്ക് വിധേയരാകേണ്ടിവരും. വിമാനത്താവളത്തിലെ മെഡിക്കൽ സംഘത്തിെൻറ പരിശോധനയിൽ ഹോസ്പിറ്റൽ ക്വാറൈൻറൻ വേണ്ടവരെ അങ്ങോട് മാറ്റും. അല്ലാത്തവർ വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ ഇരിക്കേണ്ടിവരും. ട്രാൻസിറ്റ് യാത്രക്കാർക്ക് ഒമാനിലെ വിമാനത്താവളങ്ങൾ യാത്ര ചെയ്യുന്നതിന് വിലക്കില്ലെന്നും സർക്കുലറിൽ പറയുന്നു.
ആരോഗ്യമന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് പൊതുആരോഗ്യ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും വിമാനത്താവളങ്ങളിലും വിമാനത്താവള ജീവനക്കാരിലും നടപ്പാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിമാനത്തിൽ നിന്ന് ആഭ്യന്തര സർവീസിലേക്ക് മാറി കയറുന്ന യാത്രക്കാരും പൊതുആരോഗ്യ സുരക്ഷക്കായി കൈകൊണ്ട നടപടികൾ അനുസരിക്കേണ്ടിവരും.
തൊഴിൽ വിസയിലുള്ളവർക്ക് തിരിച്ചുവരാമെന്ന അറിയിപ്പ് പ്രവാസികളിൽ ആശ്വാസം പരത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
