ഹജ്ജ് യാത്ര സുരക്ഷിതവും സുഗമവുമാക്കും; നടപടികളുമായി ഒമാൻ
text_fieldsമസ്കത്ത്: പുതിയ ഹജ്ജ് സീസണിൽ ഒമാനിൽനിന്നുള്ള തീർഥാടകർക്ക് യാത്രാ സംവിധാനങ്ങൾ സുഗമവും സുരക്ഷിതവുമാക്കാൻ നടപടികളുമായി ഒമാൻ. ഈ സീസണിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഒമാനി ഹജ്ജ് മിഷൻ വിവിധ ഹജ്ജ് കമ്പനികളുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി. മതകാര്യ-ഔഖാഫ് മന്ത്രാലയം അണ്ടർസെക്രട്ടറിയും ഹജ്ജ് മിഷൻ മേധാവിയുമായ അഹമ്മദ് സാലിഹ് അൽ റഷീദി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഹജ്ജ് സീസണിൽ യാത്രാ ടിക്കറ്റുകളിൽ നിരക്ക് കുറക്കാൻ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ഒമാനിലെ ഒമാൻ എയർ, സലാം എയർ എന്നിവയുമായി സഹകരിച്ച് ഹജ്ജ് തീർത്ഥാടകർക്കായി പ്രത്യേക നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കാനാണ് ആലോചന. ഇത്തവണ തായിഫ് വിമാനത്താവളത്തിലേക്ക് കൂടി വിമാന സർവീസുകൾ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഹാജിമാരുടെ സൗകര്യാർഥം, ഇത്തവണ സുഹാർ വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തും.
ഒമാനിൽനിന്ന് തീർഥാടകരുമായി സഞ്ചരിക്കുന്ന ബസുകളെ കൃത്യമായി നിരീക്ഷിക്കാനും അടിയന്തര സാഹചര്യങ്ങളിൽ ഇടപെടാനും സഹായിക്കുന്ന സ്മാർട്ട് ബസ് ട്രാക്കിങ് സംവിധാനം ഏർപ്പെടുത്തും. സൗദി അറേബ്യയിലെ ഹജ്ജ്-ഉംറ മന്ത്രാലയവുമായി സഹകരിച്ച് യാത്രക്ക് പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തും. ഒമാനിൽ നിന്നുള്ള ബസുകൾക്ക് സൗദിയിലെ രണ്ട് നിശ്ചിത സ്റ്റേഷനുകൾ വരെ തീർഥാടകരെ എത്തിക്കാൻ അനുമതിയുണ്ടാകും. വിസ നടപടികളും രജിസ്‌ട്രേഷനും കൂടുതൽ വേഗത്തിലാക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഓൺലൈൻ പോർട്ടൽ വഴി ലഭ്യമാകും. തീർഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഓരോ ഹജ്ജ് കമ്പനിക്കും ഓരോ ഡോക്ടറെ വീതം (ആകെ 17 പേർ) കൂടെ കൂട്ടാൻ അനുമതി നൽകിയതായും അഹമ്മദ് സാലിഹ് അൽ റഷീദി യോഗത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

