ജി.സി.സി രാജ്യങ്ങളിൽ ജീവിത ചെലവ് ഏറ്റവും കുറവ്; ഒമാൻ നമ്പർ വൺ
text_fieldsഒമാനിൽനിന്നുള്ള കാഴ്ച
മസ്കത്ത്: ജീവിതച്ചെലവ് താങ്ങാവുന്ന ജി.സി.സിരാജ്യങ്ങളിൽ ഒമാൻ മുന്നിരയില്. ജീവിതച്ചെലവ് സൂചകങ്ങൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ക്രൗഡ് സോഴ്സ്ഡ് ഡാറ്റാബേസുകളിലൊന്നായ നംബിയോയുടെ 2025ലെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. നംബിയോയുടെ റിപ്പോർട്ട് പ്രകാരം ഒമാന്റെ ജീവിതച്ചെലവ് സൂചിക 39.3 ആണ്.
കുവൈത്ത് (40.4), സൗദി അറേബ്യ (41.5) എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനത്തുവരുന്ന മറ്റു ജി.സി.സി രാജ്യങ്ങൾ. ഭവന വിലകൾ, ഭക്ഷണച്ചെലവുകൾ, ഗതാഗതം, അടിസ്ഥാന സേവനങ്ങൾ തുടങ്ങിയ പ്രധാന ഘടകങ്ങൾ വരുമാന നിലവാരവുമായും ഉപഭോക്തൃ ച്ചെലവ് ശീലങ്ങളുമായും താരതമ്യം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ആഗോള നഗരങ്ങളിലും രാജ്യങ്ങളിലും താമസയോഗ്യത വിലയിരുത്തുന്നതിന് പ്രവാസികൾ, നിക്ഷേപകർ, വിശകലന വിദഗ്ധർ എന്നിവർ ഈ സൂചിക വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.
മസ്കത്ത്, സുഹാർ, സലാല തുടങ്ങിയ പ്രധാന നഗരങ്ങളിലെ വാടക വിലയിലെ സ്ഥിരത, പണപ്പെരുപ്പം തടയാൻ സഹായിക്കുന്ന പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ ലഭ്യത എന്നിവയാണ് ഒമാന്റെ മുൻനിര സ്ഥാനത്തിന് കാരണം.
സേവന നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ജീവിതച്ചെലവ് ന്യായമായി നിലനിർത്തുന്നതിലൂടെ ഒമാൻ മേഖലയിൽ അപൂർവമായ ഒരു സാമ്പത്തിക സന്തുലിതാവസ്ഥ കൈവരിച്ചുവെന്ന് സാമ്പത്തിക വിശകലന വിദഗ്ധനായ അബ്ദുല്ല ബിൻ ഹമൂദ് വിശദീകരിച്ചു. ഇന്ധന, വൈദ്യുതി സബ്സിഡികൾ, സ്ഥിരതയുള്ള തൊഴിൽ വിപണി എന്നിവ താമസക്കാരുടെ മേലുള്ള സാമ്പത്തിക സമ്മർദങ്ങൾ കുറക്കാൻ ഗണ്യമായി സഹായിച്ചിട്ടുണ്ട്. നംബിയോ റാങ്കിങ് വെറുമൊരു സ്റ്റാറ്റിസ്റ്റിക്കൽ നേട്ടമല്ല, രാജ്യത്തുടനീളമുള്ള പൗരന്മാരുടെയും പ്രവാസികളുടെയും ജീവിതാനുഭവങ്ങളുമായി ഇത് പ്രതിധ്വനിക്കുന്നുണ്ട്.
ഒമാനിലെ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും സാമ്പത്തിക അവസരങ്ങൾ വികസിപ്പിക്കുന്നതിനും ഈ അനുകൂല റാങ്കിങ് ഒരു ഉത്തേജകമായി മാറുമെന്ന് നിരീക്ഷകർ ചൂണ്ടികാണിക്കുന്നു. ആധുനിക അടിസ്ഥാന സൗകര്യങ്ങളും താരതമ്യേന കുറഞ്ഞ പ്രവർത്തന ചെലവുകളും ഉള്ളതിനാൽ, ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ ബിസിനസുകൾക്ക് ഒമാൻ ആകർഷകമായ സ്ഥലമായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

