ഫിഫ ലോകകപ്പ് ട്രോഫിക്ക് ഊഷ്മള വരവേൽപ്പ്
text_fieldsമസ്കത്ത്: ഖത്തറിൽ നടക്കുന്ന ലോക ഫുട്ബാൾ മാമാങ്കത്തിന് മുന്നോടിയായുള്ള ഫിഫ ലോകകപ്പ് ട്രോഫി ടൂറിന് ഒമാനിൽ ഊഷ്മളമായ വരവേൽപ് നൽകി. മുൻ ബ്രസീൽ താരം ഗിൽബെർട്ടോ സിൽവയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലോകകപ്പ് ട്രോഫിയുമായി മസ്കത്തിൽ എത്തിയത്. ഒമാൻ ഫുട്ബാൾ അസോസിയേഷൻ ഫിഫയുമായി സഹകരിച്ചായിരുന്നു പരിപാടി നടത്തിയത്. ട്രോഫിക്ക് സ്വീകരണം നൽകാൻ തിരഞ്ഞെടുത്ത അപൂർവ രാജ്യങ്ങളിലൊന്നാണ് സുൽത്താനേറ്റ്. ടി.വിയിലൂടെയും മറ്റും കണ്ടിരുന്ന ട്രോഫിയെ നേരിട്ട് കാണാനുള്ള സുവർണാവസരമാണ് ഇതിലൂടെ ഫുട്ബാൾ പ്രേമികൾക്ക് ലഭിച്ചത്. സാധാരണയായി സൂറിച്ചിലെ ഫിഫ വേൾഡ് ഫുട്ബാൾ മ്യൂസിയത്തിലും ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിലുമാണ് ഒറിജിനൽ ട്രോഫി പ്രദർശിപ്പിക്കാറുള്ളൂ. അതുകൊണ്ടുതന്നെ രാജ്യത്തുള്ള ഫുട്ബാൾ പ്രേമികൾക്ക് അപൂർവ അവസരമാണ് ലോകകപ്പ് ട്രോഫി ടൂർ ഒമാനിൽ എത്തിയതിലൂടെ കൈവന്നത്. ലോകത്തെ 88 നഗരങ്ങളിലേക്കുള്ള പര്യടനത്തിന്റെ ഭാഗമായാണ് ടൂർ ഒമാനിലും എത്തിയത്. ലോകകപ്പ് ട്രോഫിയുമായെത്തിയ പ്രതിനിധി സംഘത്തിന് ഒമാന്റെ ഫുട്ബാൾ ഇതിഹാസ താരമായ അൽ ഹബ്സി എല്ലാവിധ ആശംസകളും അറിയിച്ചു. ഫിഫ ലോകകപ്പിന്റെ അംബാസഡർമാരിൽ ഒരാളായ ഇദ്ദേഹം ഗിൽബെർട്ടോ സിൽവക്കും ട്രോഫിക്കും ഒപ്പംനിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. നേരത്തെ മസ്കത്ത് ഇന്റർനാഷനൽ എയർപോർട്ടിലെ വി.ഐ.പി ടെർമിനലിലെത്തിയ സിൽവയെ സ്റ്റേറ്റ് മന്ത്രിയും മസ്കത്ത് ഗവർണറുമായ സൗദ് ബിൻ ഹിലാൽ അൽ ബുസൈദി, ഒ.എഫ്.എ, സ്പോർട്സ്, യൂത്ത്, കൾച്ചർ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.