യുദ്ധം അംഗീകരിക്കാനാവില്ല -മെത്രാപ്പോലീത്ത
text_fieldsമസ്കത്ത്: യുക്രെയ്നെതിരെ റഷ്യ നടത്തുന്ന യുദ്ധം അംഗീകരിക്കാനാവില്ലെന്ന് മലങ്കര മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത. മാര്‍ത്തോമ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ 47ാത് വാര്‍ഷിക ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം 'ഗാൾഫ് മാധ്യമ'വുമായി സംസാരിക്കുകയായിരുന്നു. യുദ്ധങ്ങൾ ഒഴിവാക്കാനുള്ള ശ്രമങ്ങൾക്കാണ് ലോകരാജ്യങ്ങൾ മുൻകൈ എടുക്കേണ്ടത്. ഐക്യരാഷ്ട്രസഭ അടക്കമുള്ള സ്വാധീനം ഉപയോഗിച്ച് മറ്റു പല രാജ്യങ്ങളിലും വികസിത രാജ്യങ്ങൾ നടത്തുന്ന ഇടപെടലുകൾ അപക്വവും ഏകപക്ഷീയവുമാണ്.
ഇത് യുദ്ധത്തിനും അതുവഴി ഉണ്ടാകുന്ന ദുരിതത്തിനും അറുതി വരുത്തില്ല എന്ന് ലോകം മനസ്സിലാക്കണം. ലോകത്ത് എല്ലായിടത്തും ന്യൂനപക്ഷങ്ങൾ വിവേചനവും ആക്രമണവും നേരിടുന്നുണ്ട്. എവിടെയും ഭൂരിപക്ഷ അഭിപ്രായമായിരിക്കും മാനിക്കപ്പെടുക. എന്നാൽ ന്യൂനപക്ഷ ക്ഷേമം കൂടി ഉൾക്കൊണ്ടുകൊണ്ടുള്ള തീരുമാനമായിരിക്കണം ഭൂരിപക്ഷത്തിൽനിന്ന് ഉണ്ടാകേണ്ടതെന്ന് ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളിയെ കുറിച്ച് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഭരണകൂടം ഏകപക്ഷീയമായി തീരുമാനമെടുത്തതിനാലാണ് കർഷകർ സമരമുഖത്ത് ഇറങ്ങിയത്. അൽപം വൈകിയാണെങ്കിലും സർക്കാർ സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചു എന്നത് നല്ല കാര്യമാണ്, അതോടൊപ്പം ഇന്ത്യക്ക് എന്നല്ല ലോകത്തിനു തന്നെ ഈ സമരം മാതൃകയായി. ഭരണം നൽകുന്നത് ജനങ്ങളാണ്.
എന്നാൽ ആ ജനത്തെ മറന്നുകൊണ്ട്, അവർക്കു ദോഷമായി വരുന്ന തീരുമാനം എടുക്കുന്ന ഏതൊരു ഭരണകൂടത്തിനും കർഷക സമരവും അതിന്റെ വിജയവും ഒരു പാഠമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം നിലനിൽക്കേണ്ട ഒന്നാണെന്നും, അതേ സമയം സെൻസേഷൻ വാർത്തകൾക്ക് മുന്നിൽ പലപ്പോഴും മാധ്യമങ്ങളും ധർമങ്ങൾ മറക്കുന്നു എന്നത് യാഥാർഥ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വവർഗരതി, സ്വവർഗ വിവാഹം തുടങ്ങി പല കാര്യങ്ങളും പലപ്പോഴും സമൂഹത്തിന്റെ സമ്മർദത്തിന് വഴങ്ങി നിയമവിധേയമാക്കുന്നുണ്ട്. ഇത് പല മത മൂല്യബോധത്തിനും നിരക്കുന്നതല്ല. മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്.
പ്രവാസികൾ എന്നും ഏറെ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരുന്നുണ്ട്, പ്രത്യേകിച്ചും കോവിഡ് കാലഘട്ടത്തിൽ. നിരവധി പ്രവാസികൾ വിദേശത്തു മരണപ്പെട്ടു അവരുടെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാൻപോലും ബന്ധുക്കൾക്ക് സാധിച്ചില്ല. അതോടൊപ്പം കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം നിരവധി ആളുകൾക്ക് തൊഴിൽ നഷ്ടമാകുകയും നാട്ടിലേക്ക് തിരികെ വരുകയും ചെയ്തു. എന്നാൽ ഏതു സാഹചര്യത്തെയും അതിജീവിക്കാനുള്ള ശേഷി ദൈവം മനുഷ്യന് നൽകിയിട്ടുണ്ട്. നേട്ടവും കോട്ടവും ജീവിതത്തിന്റെ ഭാഗമാണ്. അതെല്ലാം ഉൾക്കൊണ്ട് മുന്നോട്ടു പോകാൻ മനുഷ്യന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാർത്തോമ സഭയുടെ പരമോന്നത അധ്യക്ഷനായ ശേഷമുള്ള തിയോഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്തയുടെ ആദ്യ വിദേശയാത്രയായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.