ലൈസൻസ് കാലാവധി കഴിഞ്ഞാലും വാഹന ഇൻഷുറൻസ് പുതുക്കിനൽകണം
text_fieldsമസ്കത്ത്: ഉടമകളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞാലും വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കിനൽകണമെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി നിർദേശിച്ചു. കോവിഡ് വ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമായി സുപ്രീം കമ്മിറ്റി നിർദേശത്തെ തുടർന്ന് റോയൽ ഒമാൻ പൊലീസ് ഇൻഷുറൻസ്, വാഹന രജിസ്ട്രേഷൻ പുതുക്കൽ അടക്കം സേവനങ്ങൾ നിർത്തിവെച്ച പശ്ചാത്തലത്തിലാണ് കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ നിർദേശം. മഹാമാരി അവസാനിക്കുന്നതു വരെയുള്ള കാലയളവിൽ ഡ്രൈവിങ് ലൈസൻസ് കാലാവധി അവസാനിച്ചാലും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി കമ്പനികൾക്ക് അയച്ച കത്തിൽ പറയുന്നു. ഇതോടൊപ്പം ഇക്കാലയളവിൽ ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കുകയും വേണം.
സുപ്രീം കമ്മിറ്റി നിർദേശപ്രകാരം ഇൻഷുറൻസ് മേഖലയിൽ വിവിധ മുൻകരുതൽ നടപടികൾ നടപ്പാക്കുമെന്ന് കഴിഞ്ഞയാഴ്ച കാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചിരുന്നു. മാന്വൽ ഇടപാടുകൾ അവസാനിപ്പിക്കാനും ഒാഫിസുകളിലെ കൗണ്ടറുകൾ അടച്ചിടാനും നിർദേശിച്ച കമ്മിറ്റി, ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ പൂർണമായും ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റാനും നിർദേശിച്ചിരുന്നു.
മുൽക്കിയയും ലൈസൻസും പുതുക്കുന്നതിൽ ഇളവ് അനുവദിച്ച് ഏതാനും ദിവസം മുമ്പ് ആർ.ഒ.പി ഉത്തരവിട്ടിരുന്നു. എന്നാൽ, ഇൻഷുറൻസ് പുതുക്കണമെന്ന് പൊലീസ് നിർദേശിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങൾ മാറിയശേഷം മാത്രം മുൽക്കിയയും ലൈസൻസും പുതുക്കിയാൽ മതിയാകും. അതേസമയം, നേരേത്ത ഓൺലൈൻ വഴി വാഹനത്തിെൻറ വിവരങ്ങൾ, െറസിഡൻറ് കാർഡ് നമ്പർ എന്നീ വിവരങ്ങൾ നൽകിയവർക്ക് മസ്കത്തിലടക്കം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സംവിധാനിച്ചിട്ടുള്ള കിയോസ്ക്കുകൾ വഴി മുൽക്കിയയുടെ പ്രിൻറ് എടുക്കാൻ സാധിക്കും.
ഇൻഷുറൻസ് പുതുക്കാൻ കഴിയുക ഒാൺലൈൻ വഴി
മസ്കത്ത്: കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾ ഒാൺലൈൻ സേവനങ്ങൾ മാത്രമാണ് ഇപ്പോൾ നൽകുന്നത്. ചില കമ്പനികളുടെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള പ്രത്യേക ഭാഗത്ത് ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ, വാഹനത്തിെൻറ വിവരങ്ങൾ എന്നിവ നൽകിയാൽ മതി. വാട്സ്ആപ്പും കാൾ സെൻററും വഴി ഇൻഷുറൻസ് ബുക്കിങ് സ്വീകരിക്കുന്ന കമ്പനികളുമുണ്ട്. ബുക്കിങ് പൂർത്തിയാക്കാൻ ഒാൺലൈൻ വഴി പണം അയച്ചുനൽകാം. ശേഷം ഇൻഷുറൻസിെൻറ ഡിജിറ്റൽ കോപ്പി അയച്ചുനൽകും. പണം ട്രാൻസ്ഫർ ചെയ്യുന്നതിനുമുമ്പ് ടെലിഫോണിലും മറ്റും ബന്ധപ്പെട്ട് ഏജൻറുമാരുടെ വിശ്വസ്തത ഉറപ്പുവരുത്തണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.