വാദിയിൽ ഒഴുക്കിൽപെട്ട സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
text_fieldsമസ്കത്ത്: ഇസ്കിയിലെ വാദി ശിബക്കിൽ ചൊവ്വാഴ്ച രാത്രി ഒഴുക്കിൽപെട്ട വാഹനത്തിലുണ്ടായിരുന്ന സ്വദേശി സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസങ്ങളിലായി പെയ്ത മഴയെ തുടർന്ന് ശക്തമായ ഒഴുക്കുണ്ടായിരുന്ന വാദിയിൽ വാഹനം ഒഴുക്കിൽപെടുന്നതിെൻറ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒഴുക്കിെൻറ ശക്തിയിൽ എതിർവശത്തേക്ക് ഒഴുകിപ്പോയ വാഹനത്തിൽ സ്ത്രീക്കുപുറമെ ഭർത്താവും കുട്ടിയുമാണ് ഉണ്ടായിരുന്നത്. ഇവരെ രണ്ടുപേരെയും സംഭവസ്ഥലത്തുണ്ടായിരുന്ന സ്വദേശികൾ രക്ഷപ്പെടുത്തി. സിവിൽ ഡിഫൻസ് നടത്തിയ തിരച്ചിലിൽ ബുധനാഴ്ച രാവിലെയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. നിസ്വ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുന്നതിനുള്ള നടപടികൾ നടന്നുവരുകയാണെന്നും അധികൃതർ അറിയിച്ചു.
ഹിക്ക ചുഴലിക്കാറ്റും മഴയുമുണ്ടായ സെപ്റ്റംബർ 24ന് ശേഷം വടക്കൻ ഗവർണറേറ്റുകളിൽ ഉച്ചതിരിഞ്ഞുള്ള സമയങ്ങളിൽ ഒറ്റപ്പെട്ട മഴ പതിവാണ്. ബുധനാഴ്ചയും നിസ്വയടക്കം വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്തു. പലയിടങ്ങളിലും സാമാന്യം ശക്തമായ മഴയാണ് പെയ്തത്. മഴയിൽ വാദികൾ നിറഞ്ഞൊഴുകുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഒഴുക്കുള്ള വാദികൾ മുറിച്ചുകടക്കുന്നത് എപ്പോഴും അപകടകരമാണെന്ന് സുരക്ഷാ വിദഗ്ധർ പറയുന്നു. രാത്രിസമയങ്ങളിൽ വെള്ളത്തിെൻറ ആഴം നിർണയിക്കാൻ കഴിയില്ല എന്നതിനാൽ ഇത് കൂടുതൽ അപകടകരമാകും. ബോധപൂർവം വാദി മുറിച്ചുകടക്കുന്നത് ഒമാൻ ഗതാഗത നിയമപ്രകാരം ശിക്ഷാർഹമായ കുറ്റവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.