യുനെസ്കോ അവാർഡ് തിളക്കത്തിൽ ഒമാൻ എക്രോസ് ഏജസ് മ്യൂസിയം
text_fieldsഒമാൻ എക്രോസ് ഏജസ് മ്യൂസിയം
മസ്കത്ത്: യുനെസ്കോയുടെ അവാർഡ് സ്വന്തമാക്കി ദാഖിലിയ ഗവർണറേറ്റിലെ മനഃ വിലായത്തിലുള്ള ഒമാൻ എക്രോസ് ഏജസ് മ്യൂസിയം. ലോകത്തിലെ ഏറ്റവും ആകർഷകമായ മ്യൂസിയങ്ങൾക്കായുള്ള മികച്ച എക്സ്റ്റീരിയർ ഡിസൈനിനുള്ള വെർസൈൽസ് വേൾഡ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ അവാർഡ് ആണ് നേടിയത്. പാരിസിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
പുതുതായി തുറന്നതോ വീണ്ടും തുറക്കുന്നതോ ആയ ഏഴ് മ്യൂസിയങ്ങളുടെ മുൻനിരയിലാണ് ഇത് ഇടം നേടിയത്. ഒമാൻ എക്രോസ് ദി ഏജസ് മ്യൂസിയത്തെ 2024ലെ ലോകത്തിലെ ഏറ്റവും മനോഹരമായ മ്യൂസിയം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അൽ ഹജർ പർവതനിരകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒമാൻ എക്രോസ് ദി ഏജസ് മ്യൂസിയം രൂപകൽപന ചെയ്തിരിക്കുന്നത്. മ്യൂസിയത്തിന്റെ ചെമ്പ് മുഖങ്ങൾ ഒമാന്റെ പുരാതന ലോഹനിർമാണത്തിന്റെയും അനുബന്ധ വ്യവസായങ്ങളുടെയും പ്രതീകമാണ്.
മ്യൂസിയം സ്വദേശികളെയും വിദേശികളെയും ഏറെ ആകർഷിക്കുന്നതാണ്. കഴിഞ്ഞ ദേശീയ ദിനാഘോഷ ഭാഗമായുള്ള അവധി ദിനങ്ങളിൽ 25,000 ആളുകളായിരുന്നു ഇവിടെയെത്തിയിരുന്നത്. രാജ്യത്തിന്റെ 800 ദശലക്ഷം വർഷത്തെ ചരിത്രത്തിലൂടെ സന്ദർശകരെ കൂട്ടിക്കൊണ്ടുപോകുന്നതാണ് മ്യൂസിയം.
ഈ വർഷത്തെ ലോകത്തിലെ ഏറ്റവും മനോഹരമായ മ്യൂസിയങ്ങളുടെ പട്ടികയിലും ഒമാൻ എക്രോസ് ഏജസ് മ്യൂസിയം ഇടം നേടിയിട്ടുണ്ട്. യുനസ്കോയുടെ പ്രിക്സ് വെർസൈൽസ് തയാറാക്കിയ പട്ടികയിലാണ് എക്രോസ് ഏജസ് മ്യൂസിയത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒമാന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഒമാൻ എക്രോസ് ഏജസ് മ്യൂസിയം മനഃ വിലായത്തിൽ 2023 മാർച്ച് 13നായിരുന്നു സുൽത്താൻ ഹൈതം ബിൻ താരിഖ് നാടിന് സമർപ്പിച്ചത്. ഈ വർഷം ഇതിന്റെ ഒന്നാം വാർഷികം വിപുലമായ രീതിയിൽ ആഘോഷിച്ചിരുന്നു. മ്യൂസിയം തുറന്ന് ഏകദേശം പത്ത് മാസമാകുമ്പോഴേക്കും മൂന്നരലക്ഷത്തിലധികം ആളുകളായിരുന്നു ഇവിടെയെത്തിയിരുന്നത്.
സുൽത്താനേറ്റിന്റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം എന്നിവ പകർന്നു നൽകുന്ന മേഖലയിലെ തന്നെ ഏറ്റവും വലിയ മ്യൂസിയമാണിത്. ഗാലറികൾ, ലൈബ്രറി, ഓഡിറ്റോറിയം, കഫേകൾ, സാമൂഹിക, ഗവേഷണ ഇടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. സ്ഥിരമായി പ്രദർശനം നടത്താനായി 9,000 ചതുരശ്ര മീറ്റർ സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്. ചരിത്രാതീത കാലത്തെ ആദ്യ കുടിയേറ്റക്കാരിൽ തുടങ്ങി ആധുനിക ഒമാന്റെ വിശേഷങ്ങളിലൂടെ കടന്നുപോകുന്ന കാഴ്ചകളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. വിവിധ കാലഘട്ടങ്ങളിലെ രാജവംശങ്ങൾ, നാഗരികതകൾ, ഒമാന്റെ മുന്നേറ്റങ്ങളും നേട്ടങ്ങളും എന്നിവ ഇവിടെനിന്ന് മനസ്സിലാക്കാനാകും.
പരേതനായ സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ കീഴിൽ രാജ്യത്തിന്റെ ശ്രദ്ധേയമായ സാമ്പത്തിക, സാങ്കേതിക, രാഷ്ട്രീയ, സാമൂഹിക നവീകരണം പ്രവർത്തനങ്ങളുടെ നീണ്ട ചരിത്രമാണ് ‘നവോത്ഥാന ഗാലറി’യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ സന്ദർശകർക്ക് ആസ്വാദ്യകരവും വിദ്യാഭ്യാസപരവുമായ മ്യൂസിയം അനുഭവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സംവേദനാത്മക ഓഡിയോ-വിഷ്വൽ വിവരണവും ഉണ്ട്. അന്തരിച്ച മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ രാജകീയ ഉത്തരവിനെ തുടർന്ന് 2015 ജൂലൈ 14നാണ് പദ്ധതിക്ക് തറക്കല്ലിടുന്നത്.
ശനി മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെയുള്ള സമയങ്ങളിൽ ഇവിടെയെത്താം. പ്രധാന ഗേറ്റ്, വിജ്ഞാന കേന്ദ്രം തുടങ്ങിയവ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ തുറക്കും. അടക്കുന്നതിന് അരമണിക്കൂർ മുമ്പുവരെ പ്രവേശനം അനുവദിക്കും. സ്വദേശികൾക്കും ജി.സി.സി പൗരന്മാർക്കും ഒരു റിയാലും പ്രവാസികൾക്ക് രണ്ടു റിയാലുമായിരിക്കും പ്രവേശന ഫീസ്. വിനോദസഞ്ചാരികൾ അഞ്ചു റിയാൽ നൽകണം.
60 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന വ്യക്തികൾ, ആറ് വയസ്സിന് താഴെയുള്ള കുട്ടികൾ, 25 വയസ്സും അതിൽ താഴെയുമുള്ള വിദ്യാർഥികൾ (സാധുവായ വിദ്യാർഥി ഐഡിയോടെ) ഉൾപ്പെടെ ചില ഗ്രൂപ്പുകൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും. ഇ-പേമെന്റ് രീതികളാണ് മ്യൂസിയത്തിൽ ഒരുക്കിയത്. ടിക്കറ്റുകൾ വാങ്ങുമ്പോഴോ പരിസരത്ത് മറ്റേതെങ്കിലും ഇടപാടുകൾ നടത്തുമ്പോഴോ ഇലക്ട്രോണിക് പേമെന്റിനുള്ള സൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

