ട്വന്‍റി 20 ലോകകപ്പ്: ഒമാൻ പ്രതീക്ഷകൾ അസ്തമിച്ചു
text_fieldsമസ്കത്ത്: ഈ വർഷം ആസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്‍റി 20 ലോകകപ്പ് ക്രിക്കറ്റിൽ പങ്കെടുക്കാമെന്നുള്ള ഒമാന്‍റെ പ്രതീക്ഷകൾ പൊലിഞ്ഞു. ഇന്നലെ നടന്ന ക്വാളിഫയർ 'എ'യിലെ രണ്ടാം സെമി ഫൈനലിൽ അയർലൻഡിനോട് 56 റൺസിന് പരാജയപ്പെട്ടതോടെയാണ് ഒമാൻ യോഗ്യത നേടാൻ കഴിയാതെ പോയത്. ആദ്യ സെമിഫൈനലിൽ യു.എ.ഇ നേപ്പാളിനെ 68 റൺസിന് പരാജയപ്പെടുത്തി. ഇതോടെ യു.എ.ഇയും അയർലൻഡും യോഗ്യത നേടി. വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ അയർലൻഡ് യു.എ.ഇയുമായി ഏറ്റുമുട്ടും. മൂന്നാം സ്ഥാനത്തിനായി ഒമാനും നേപ്പാളുമാണ് മത്സരം. ഉച്ചക്ക് രണ്ടിന് അമീറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ് മത്സരം. നിർണായക ഗ്രൂപ് മത്സരത്തിൽ ഫിലിപ്പീൻസിനെ ഒമ്പതു വിക്കറ്റിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിൽ അതേ ഗ്രൗണ്ടിൽ തന്നെ കളിക്കാനിറങ്ങിയ ഒമാന് ഇന്നലെ കളിയുടെ ഒരു ഘട്ടത്തിലും മേധാവിത്വം പുലർത്താനായില്ല.
ടോസ് നേടിയ ആതിഥേയർ അയർലൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണർമാരെ തുടക്കത്തിൽ തന്നെ പുറത്താക്കി ഒമാൻ കളിയിൽ മേധാവിത്വം നേടാൻ ശ്രമിച്ചെങ്കിലും ഗാരെത് ഡെലാനി (47), ഹാരി ടേക്കർ (35), ആൻഡി മാക്ബെറിൻ (37) എന്നിവരുടെ ബാറ്റിങ് മികവിൽ ഏഴുവിക്കറ്റിനു 165 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാന് മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ സാധിച്ചില്ല. ഓപണർമാരായ കശ്യപ് പ്രജാപതിയും ജിതേന്ദർ സിങ്ങും ഏഴു വീതം റൺസിന് പുറത്തായി. 30 റൺസെടുത്ത ഷുഹൈബ് ഖാനും 28 റൺസെടുത്തു പുറത്താകാതെ നിന്ന ക്യാപ്റ്റൻ സീഷാൻ മക്‌സൂദും മാത്രമാണ് ഒമാൻ ബാറ്റിങ് നിരയിൽ അൽപമെങ്കിലും തിളങ്ങിയത്. 18.3 ഓവറിൽ 109 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു .
സ്വന്തം ഗ്രൗണ്ടിൽ നിർണായക ഘട്ടങ്ങളിൽ ഒമാൻ കളി മറക്കുന്നു എന്നതിന്‍റെ അവസാനത്തെ ഉദാഹരണമാണ് ഇന്നലത്തെ തോൽവി. ആദ്യ സെമിഫൈനലിൽ യു.എ.ഇക്കെതിരെ വെല്ലുവിളി ഉയർത്താൻ നേപ്പാളിനായില്ല. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ ഏഴു വിക്കറ്റിന് 175 റൺസെടുത്തു. 70 റൺസെടുത്ത ഓപണർ മുഹമ്മദ് വസീന്‍റെയും 46 റൺസെടുത്ത അരവിന്ദിന്‍റെയും പ്രകടനമാണ് യു.എ.ഇക്കു മികച്ച സ്‌കോർ നൽകിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ 107 റൺസിന് എല്ലാവരും പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.