ലുലു ഹൈപ്പർമാർക്കറ്റ് ജീവനക്കാർക്ക് പരിശീലന പരിപാടി
text_fieldsലുലു ഹൈപ്പർമാർക്കറ്റുകളിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫിസർമാർക്കായി നടത്തിയ
പരിശീലന പരിപാടിയിൽ പങ്കെടുത്തവർ
മസ്കത്ത്: സുൽത്താനേറ്റിലുടനീളമുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫിസർമാർക്കായി എച്ച്.എസ്.ഇ (ഹെൽത്ത്, സേഫ്റ്റി ആൻഡ് എൻവയൺമെന്‍റ്) പരിശീലനം സംഘടിപ്പിച്ചു. ഔട്ട്‌ലെറ്റുകളിലെ ഉപഭോക്താക്കളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് മികച്ച ആരോഗ്യ-സുരക്ഷ നൽകുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ജോലിസ്ഥലത്തെ അപകടങ്ങൾ, അപകടസാധ്യതകൾ, സുരക്ഷാ നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ച് അവബോധം നൽകുന്നത് ലക്ഷ്യമിട്ടായിരുന്നു പരിശീലനം.
'ഐ.ഒ.എസ്.എച്ച് - മാനേജിങ് സേഫ്ലി' എന്ന പേരിൽ നടന്ന ത്രിദിന പരിപാടി ജോലിസ്ഥലത്തെ ആരോഗ്യത്തിന്റെയും സുരക്ഷയുടെയും പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാൻ ഉതകുന്നതായി. ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫിസർമാരുടെ ഉത്തരവാദിത്തങ്ങളെയും അപകടകരമായ സാഹചര്യങ്ങളെ എങ്ങനെ നേരിടമെന്നതിനെ കുറിച്ചും പരിപാടിയിൽ വിശദീകരിച്ചു.
അൽഖുവൈറിലെ ഒമാൻ നാഷനൽ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് പരിസരത്തായിരുന്നു പരിശീലന പരിപാടി. ലുലു അതിന്‍റെ വികസന പരിപാടികളുടെ ഭാഗമായി ജീവനക്കാർക്ക് തുടർച്ചയായി നൽകിവരുന്ന പരിശീലനങ്ങളിലൊന്നായിരുന്നു ഇത്.
'ഐ.ഒ.എസ്.എച്ച് -മാനേജിങ് സേഫ്ലി' പ്രോഗ്രാം വിപുലമായ ആസൂത്രണത്തിന്റെ ഫലമാണെന്നും എച്ച്.എസ്.ഇ ഡിപ്പാർട്മെന്റിന്റെ പ്രവർത്തനത്തെ അഭിനന്ദിക്കുകയാണെന്നും ലുലു ഒമാൻ റീജനൽ ഡയറക്ടർ ഷബീർ കെ.എ പറഞ്ഞു. ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽനിന്നുള്ള 24 സുരക്ഷാ ഉദ്യോഗസ്ഥരാണ് പരിപാടിയിൽ പങ്കെടുത്തത്. ഇവർക്ക് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് (ഐ.ഒ.എസ്.എച്ച്) അംഗീകരിച്ച സർട്ടിഫിക്കറ്റുകളും ലഭിച്ചു. സുരക്ഷിതമായും അപകടങ്ങളില്ലാതെയും എങ്ങനെ ജോലി ചെയ്യണം, നല്ല ആരോഗ്യ-സുരക്ഷാ സംസ്കാരം വളർത്തിയെടുക്കുക, ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നിയമപരമായ കടമ നിറവേറ്റുക തുടങ്ങി സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി മേഖലകളെ സ്പർശിക്കുന്നതായിരുന്നു പരിശീലനം. പരിശീലന പരിപാടി നടപ്പാക്കുന്നതിലൂടെ സ്ഥാപനം പ്രശംസനീയമായ ഒരു ശ്രമമാണ് നടത്തിയതെന്ന് ലുലു ഗ്രൂപ്പ് എച്ച്.ആർ ജനറൽ മാനേജർ നാസർ ബിൻ സലിം അൽ മാവാലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

