സമൈലിലെ വാഹനാപകടം; അൽ മഹൽ പ്രദേശത്ത് ഗതാഗത നിയന്ത്രണം
text_fieldsസമൈലിൽ അപകടത്തിൽപെട്ട ലോറിയിൽനിന്ന് സ്റ്റീൽ കോയിലുകൾ റോഡിൽ വീണ നിലയിൽ. ഒമാൻ ടി.വി പങ്കുവെച്ച ദൃശ്യം
മസ്കത്ത്: ഒമാനിലെ സമൈലിൽ ആറുപേരുടെ മരണത്തിനിടയാക്കിയ ദാരുണമായ വാഹനാപകടം നടന്ന സ്ഥലത്ത് റോഡ് നവീകരണവും ശുചീകരണ ജോലികളും നടക്കുന്നതിനാൽ ഗതാഗത തടസ്സം തുടരുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ദാഖിലിയ ഗവർണറേറ്റിലെ സമൈൽ വിലായത്തിൽ ഉൾപ്പെടുന്ന അൽ മഹൽ പ്രദേശത്താണ് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
അപകടം നടന്ന സ്ഥലത്ത് ഇപ്പോൾ ഒരു ട്രാക്കിലൂടെ മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇതേത്തുടർന്നുണ്ടാകുന്ന കടുത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി വാഹനങ്ങൾ തിരിച്ചുവിട്ടിട്ടുണ്ട്. മസ്കത്ത് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അൽ ആഫിയ പാലത്തിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പഴയ റോഡ് ഉപയോഗിക്കണമെന്ന് പോലീസ് നിർദേശിച്ചു. ഡ്രൈവർമാർ മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
സമൈലിലെ അൽ മഹലിൽ വാദി ബാനി റവാഹ പ്രദേശത്തു കൂടി കടന്നുപോകുന്ന സുൽത്താൻ തുവൈനി ബിൻ സഈദ് റോഡിൽ വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് ദാരുണാപകടം നടന്നത്. 15 വാഹനങ്ങൾ കൂട്ട അപകടത്തിൽപെട്ട സംഭവത്തിൽ ആറ് പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ എട്ടു പേരുടെ നില ഗുരുതരമാണ്. മരണപ്പെട്ട ആറു പേരും ഒരേ കുടുംബത്തിൽനിന്നുള്ളവരാണെന്ന് അറിയുന്നു.
സ്റ്റീൽ കോയിൽ കയറ്റി മസ്കത്തിലേക്ക് വരികയായിരുന്ന ട്രെയിലർ അപകടത്തിൽപെട്ടതിനെ തുടർന്നാണ് കൂട്ടയിടി സംഭവിച്ചതെന്ന് റോയൽ ഒമാൻ പൊലീസിലെ പബ്ലിക് റിലേഷൻ ഡയറക്ടർ ക്യാപ്റ്റൻ മുഹമ്മദ് ബിൻ സൽമാൻ അൽ ഹിഷാം ഒമാൻ ടി.വിക്ക് നൽകിയ ശബ്ദ സന്ദേശത്തിൽ വെളിപ്പെടുത്തി. അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്തായി നേരത്തെ മറ്റൊരു ചെറിയ വാഹനാപകടം നടന്നിരുന്നു.
ഇതേത്തുടർന്ന് റോഡിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയുമായിരുന്നു. ഈ സമയത്താണ് സ്റ്റീൽ കോയിലുകൾ കയറ്റിയ ഭാരമേറിയ ലോറി ഈ ഗതാഗതക്കുരുക്കിലേക്ക് എത്തിയത്. ബ്രേക്കിട്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറിയിൽ നിന്നും അതിലുണ്ടായിരുന്ന വലിയ ഇരുമ്പ് കോയിലുകളുടെ കെട്ട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
തുടർന്ന് നിയന്ത്രണം പൂർണമായി നഷ്ടപ്പെട്ട ലോറി റോഡിന് നടുവിലെ സുരക്ഷാ വേലികൾ തകർത്ത് എതിർദിശയിലുള്ള ട്രാക്കിലേക്ക് പാഞ്ഞുകയറി. എതിർദിശയിൽ നിന്നും വരികയായിരുന്ന വാഹനങ്ങളിലേക്ക് ലോറി ഇടിച്ചുകയറിയതോടെയാണ് വലിയൊരു ദുരന്തത്തിന് വഴിവെച്ചത്. ഇടിയുടെ ആഘാതത്തിൽ ചില വാഹനങ്ങൾ പൂർണമായും തകർന്നു. ആകെ 15 വാഹനങ്ങളാണ് ഈ അപകടത്തിൽ പെട്ട് തകർന്നതെന്ന് ആർ.ഒ.പി വക്താവ് സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

