ഒമാനിലെ ടൂറിസം; ഇന്ത്യയിലെ കാമ്പയിൻ നാളെ സമാപിക്കും
text_fieldsമസ്കത്ത്: സുൽത്താനേറ്റിന്റെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുന്ന പ്രമോഷനൽ കാമ്പയിൻ ഇന്ത്യയിൽ തുടരുന്നു. നിലവിൽ കൊൽക്കത്തയിലാണ് പരിപാടികൾ നടന്നുകൊണ്ടിരിക്കുന്നത്. ഡല്‍ഹി, ജയ്പുര്‍ എന്നിവിടങ്ങളിലെ റോഡ്ഷോകൾ പൂർത്തിയാക്കിയാണ് കൊൽക്കത്തയിൽ എത്തിയത്. പരിപാടി നടന്ന ഓരോ നഗരങ്ങളിലും മികച്ച പ്രതികരണമാണ് ടൂർ ഓപറേറ്റർമാരിൽനിന്ന് മറ്റും ലഭിച്ചത്. ഒമാന്‍ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഈ മാസം 31വരെ സംഘടിപ്പിച്ചിട്ടുള്ള കാമ്പയിനിന്റെ സമാപനം മുംബൈയിലാണ് നടക്കുക. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ടൂറിസം പ്രമോഷനിലെ അസി. ഡയറക്ടര്‍ ജനറല്‍ അസ്മ ബിന്ത് സാലം അല്‍ ഹജരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കാമ്പയിന് നേതൃത്വം നല്‍കുന്നത്.
ഒമാനും ഇന്ത്യയും തമ്മിലുള്ള നിലവിലെ ബന്ധം ശക്തിപ്പെടുത്തുക, സമ്പന്നമായ ഒമാനി ചരിത്ര പൈതൃകം, പ്രകൃതിരമണീയമായ ടൂറിസം സാധ്യതകൾ, വിവാഹങ്ങൾ, ഇവന്റുകൾ, കോൺഫറൻസ്, എക്സിബിഷൻ ടൂറിസം തുടങ്ങി നിരവധി ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ ആകർഷകമായ സ്ഥലങ്ങളും വൈവിധ്യമാർന്ന അനുഭവങ്ങളും ഉയർത്തിക്കാട്ടുകയുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിൽ (സുൽത്താനേറ്റിലേക്ക് വന്ന വിനോദസഞ്ചാരികളുടെ എണ്ണം 1,548,630 ആണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 95.1 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്.
കഴിഞ്ഞ വർഷം 3,55,459 ഇന്ത്യൻ യാത്രക്കാരാണ് ഒമാൻ സന്ദർശിച്ചത്. 2021ൽ ഇത് 106,042 യാത്രക്കാരായിരുന്നു. രാജ്യത്തേക്ക് വരുന്ന വിനോദ സഞ്ചാരികളിൽ 12.2 ശതമാനവും ഇന്ത്യക്കാരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ടൂറിസം മേഖലയിലെ പങ്കാളികൾക്ക് ഹോട്ടലുകൾ, ടൂർ ഓപറേറ്റർമാർ, എയർലൈനുകൾ, പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ പ്രതിനിധികൾ എന്നിവയുൾപ്പെടെ ഒമാനി ടൂറിസം രംഗത്തെ ആളുകളെ ബന്ധപ്പെടാനുള്ള അവസരവും കാമ്പയിനിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
അടുത്തിടെ ന്യൂഡൽഹിയിൽ നടന്ന ‘ഇന്ത്യ ട്രാവൽ അവാർഡ് 2023’ൽ പുരസ്കാരം ഒമാൻ ടൂറിസം മന്ത്രാലയം സ്വന്തമാക്കിയിരുന്നു. ‘ഫാസ്റ്റസ്റ്റ് ഗ്രോയിങ് ടൂറിസം ബോർഡ് ട്രോഫിയാണ് ഒമാൻ നേടിയത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പൈതൃക, ടൂറിസം മന്ത്രാലയം നടത്തുന്ന പ്രമോഷനൽ പ്രവർത്തനങ്ങളെ ഈ പുരസ്കാരം പ്രതിഫലിപ്പിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

