ടൂർ ഓഫ് ഒമാൻ പുരോഗമിക്കുന്നു; രണ്ടാം ദിനത്തിൽ ലൂയിസ് വെർവേക്കെ വിജയി
text_fieldsമസ്കത്ത്: ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്ലിങ് മത്സരത്തിന്റെ രണ്ടാം ദിന മത്സരത്തിൽ ബെൽജിയത്തിന്റെ ലൂയിസ് വെർവേക്കെ ഒന്നാമതെത്തി. ഇത്തവണത്തെ ഏറ്റവും ദൈർഘ്യമേറിയ മത്സരമായിരുന്നു ഞായറാഴ്ച നടന്നത്. 203 കിലോമീറ്റർ വരുന്ന മത്സരം തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖ് ഫോർട്ടിൽ നിന്ന് ആരംഭിച്ച് മസ്കത്ത് ഗവർണറേറ്റിലെ യിതി ഹൈറ്റ്സിൽ ആണ് സമാപിച്ചത്. ആദ്യ ദിന മത്സരത്തിൽ ഡച്ച് താരം കേജ് ഒലാവ് ഒന്നാമതെത്തിയിരുന്നു. ബൗഷര്‍ വിലായത്തിലെ മസ്കത്ത് കോളജില്‍ നിന്ന് ആരംഭിച്ച് ഖുറിയാത്ത് വിലായത്തുവരെയുള്ള 170 കിലോമീറ്ററായിരുന്നു ആദ്യഘട്ട മത്സരം.
മൂന്നാം ഘട്ട മത്സരം ദാഖിലിയ ഗവർണറേറ്റിലെ ബിദ്ബിദ് വിലായത്തിൽ നിന്ന് ആരംഭിച്ച് അൽ ഹംറ വിലായത്തിൽ അവസാനിക്കും. 181 കിലോമീറ്റർ ദൂരമായിരിക്കും മത്സരത്തിനുണ്ടാകുക.നാലാം ഘട്ടം ദാഖിലിയ ഗവർണറേറ്റിലെ മനഅ വിലായത്തിൽ നിന്നാണ് ആരംഭിക്കുക.
181 കിലോമീറ്റർ വരുന്ന ഈ സ്റ്റേജിലെ മത്സരം ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ സമാപിക്കും. അവസാന ഘട്ട മത്സരം ദാഖിലിയ ഗവർണറേറ്റിലെ ഇസ്കിയിലെ വിലായത്തിലെ ഇംതി പ്രദേശത്തു നിന്ന് ആരംഭിക്കും.139 കിലോമീറ്റർ നീളമുള്ള മത്സരം ജബൽ അൽ അഖ്ദർ റോഡിലാണ് അവസാനിക്കുക.
ഒമാൻ സൈക്ലിങ് ഫെഡറേഷനുമായി സഹകരിച്ച് സാംസ്കാരിക, കായിക, യുവജന മന്ത്രാലയമാണ് ടൂർ ഓഫ് ഒമാൻ സംഘടിപ്പിക്കുന്നത്. യൂറോപ്പ്, ഏഷ്യ, അമേരിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള 18 അന്താരാഷ്ട്ര ടീമുകളാണ് പങ്കെടുക്കുന്നത്.ഒമാന്റെ ഭൂപ്രകൃതിയിലൂയെും പ്രകൃതിദൃശ്യങ്ങളിലൂടെയും കടന്ന് പോകുന്ന വിധത്തിലാണ് മത്സര റൂട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

