പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ
text_fieldsദുഃഖവെള്ളി ശുശ്രൂഷയുടെ ഭാഗമായി മസ്കത്തിലെ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ സഭയുടെ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ
പക്കോമിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന പ്രദക്ഷിണം
മസ്കത്ത്: പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവസമൂഹം ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കും. യേശുക്രിസ്തു കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ. യേശുവിനെ ജനക്കൂട്ടം ജറൂസലമിലേക്ക് വരവേറ്റതിന്റെ ഓര്മ പുതുക്കുന്ന ഓശാനയോടെ ക്രൈസ്തവ വിശ്വാസികളുടെ വിശുദ്ധവാരാചരണത്തിനു തുടക്കമായിരുന്നു.
അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദു:ഖവെള്ളി എന്നീ ആത്മീയ ദിനങ്ങൾ കടന്നാണ് യേശുവിന്റെ ഉയിർത്തെഴുന്നേൽപിന്റെ ഓർമ പുതുക്കുന്ന ഈസ്റ്റർ. ഇതോടെ വിശുദ്ധവാരാചരണം പൂർത്തിയാകും. വിശ്വാസികളുടെ അൻപത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റർ. ഈസ്റ്ററിന്റെ ഭാഗമായി വിവിധ ക്രൈസ്തവ ദേശവാലയങ്ങളിൽ ശനിയാഴ്ച രാത്രി ശുശ്രൂഷകളും പ്രാര്ഥനയും നടന്നു. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്മയിൽ വെള്ളിയാഴ്ച ദുഃഖവെള്ളി ആചരിച്ചു.
മസ്കത്ത്, ഗാല, സലാല, സുഹാർ എന്നിവടങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളിൽ രാവിലെ മുതൽ നടന്ന ഭക്തിനിർഭരമായ ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്തമാരും വൈദികരും കാർമ്മികത്വംവഹിച്ചു. യാമ പ്രാർഥനകൾ, പ്രദിക്ഷിണം, കുരിശിന്റെ വഴി, സ്ലീബാ വന്ദനവ് തുടങ്ങി വിവിധങ്ങളായ ശുശ്രൂഷകളാണ് ദുഖവെള്ളിയുടെ ഭാഗമായി നടത്തപ്പെട്ടത്. വലിയ വെള്ളിയാഴ്ച എന്നും വിളിക്കുന്ന ഈ ദിനം ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ്. അതുകൊണ്ടുതന്നെ അരാധനകളിൽ പങ്കെടുക്കാൻ ഒമാന്റെ ഉൾപ്രദേശങ്ങളിൽ നിന്നടക്കം ഒട്ടേറെ വിശ്വാസികളാണ് ഇത്തവണയും പള്ളികളിൽ എത്തിച്ചേർന്നത്.
ഗാല സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന ദുഃഖവെള്ളി ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനാധിപൻ ഡോ. യുഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലിത്ത കാർമികത്വം വഹിക്കുന്നു
മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ സഭയുടെ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ്, സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മെത്രാപ്പൊലീത്താ സഖറിയാസ് മാർ പീലക്സിനോസ്, ഒമാൻ മാർത്തോമ്മാ ചർച്ചിൽ സഭയുടേ മുംബൈ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പാ, ഗാലാ മൊർത്ത്ശ്മൂനി യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മലങ്കര അഫേഴ്സ് സെക്രട്ടറി മാർക്കോസ് മാർ ക്രിസ്റ്റഫോറസ് തുടങ്ങി മെത്രാപ്പോലീത്താമാരുടേയും വൈദികരുടേയും കാർമികത്വത്തിലാണ് പ്രത്യേക ശുശ്രൂഷകൾ നടന്നത്. ദുഖഃവെള്ളിയുടെ ഭാഗമായുള്ള കഞ്ഞി നേർച്ചയും പള്ളികളിൽ വിശ്വാസികൾക്കായി ഒരുക്കിയിരുന്നു.
ഗാല സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനാധിപൻഡോ. യുഹാനോൻ മാർ ഡിമിത്രിയോസ് മെത്രാപ്പോലിത്താ മുഖ്യ കാർമ്മികത്വവും ഇടവക വികാരി ഫാ. ബിജോയ് അലക്സാണ്ടർ, ഫാ. വിനീത് ഏബ്രഹാം എന്നിവർ സഹകാർമ്മികരും ആയിരുന്നു. ദുഃഖവെള്ളി പ്രത്യേക പ്രാർഥനകളിലും ആരാധനയിലും പങ്കെടുക്കാൻ ഒമാന്റെ ഉൾപ്രദേശങ്ങളിൽ നിന്നടക്കം ധാരാളം വിശ്വാസികളാണ് ദേവാലയത്തിൽ എത്തിച്ചേർന്നത്.
സലാലയിൽ നടന്ന ദുഃഖ വെള്ളി ശുശ്രൂഷകൾ
ശനിയാഴ്ച രാത്രി ഈസ്റ്ററിന്റെ പ്രത്യേക ആരാധനയും നടന്നു. സലാലയിലെ വിവിധ ക്യസ്ത്യൻ ദേവാലയങ്ങളിലും ദുഖഃവെള്ളി ശുശ്രൂഷകൾ നടന്നു. ദാരീസിലെ ചർച്ച് സമുച്ചയത്തിലെ വിവിധ ദേവാലയങ്ങളിൽ പ്രാർഥനകൾ നടന്നു. സെന്റ് സ്റ്റീഫൻസ് ഓർഡത്തഡോക്സ് ഇടവകയിലെ ശുശ്രൂഷകൾക്ക് വികാരി ഫാദർ പി.ഒ.മത്തായി, ഡോ.വിവേക് വർഗീസ് എന്നിവർ നേത്യത്വം നൽകി. സെന്റ് ജോൺസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന ഉയർത്തെഴുന്നേൽപ് പ്രാർഥനകൾക്ക് ഫാദർ ടിനു സ്കറിയ നേതൃത്വം നൽകി.നിരവധി വിശ്വാസികൾ സംബന്ധിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

