പുകയില ഉൽപന്നങ്ങളുടെ നികുതി വർധിപ്പിക്കുന്നു
text_fieldsമസ്കത്ത്: ഒമാൻ പുകയില ഉൽപന്നങ്ങളുടെ നികുതി വർധിപ്പിക്കുന്നു. നിലവിൽ 100 ശതമാനമാണ് നികുതി. ഇത് 200 ശതമാനമായി ഉയർത്താനാണ് പദ്ധതി. പകർച്ചവ്യാധിയിതര രോഗങ്ങളുടെ (എൻ.സി.ഡി) പ്രതിരോധവും നിയന്ത്രണവും ലക്ഷ്യമിട്ട ദേശീയതല കർമ പരിപാടിയുടെ ഭാഗമായാണ് നികുതി വർധന നടപ്പിൽ വരുത്തുകയെന്ന് പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളിലെ പുകയില ഉൽപന്നങ്ങളുടെ പരസ്യം കർശനമായി നിയന്ത്രിക്കുന്നതും ആലോചനയിലുണ്ട്.
കർമപരിപാടിയുടെ ദേശീയതല ഉദ്ഘാടനം ഞായറാഴ്ച ഷെറാട്ടൺ ഹോട്ടലിൽ നടന്നു. സുൽത്താെൻറ ഉപദേഷ്ടാവ് സയ്യിദ് ഷിഹാബ് ബിൻ താരീഖ് അൽ സൈദ് ഉദ്ഘാടനം നിർവഹിച്ചു. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെയാണ് കർമപരിപാടി നടപ്പാക്കുന്നത്. രണ്ട് വർഷമായി വിവിധതലങ്ങളിൽ നടക്കുന്ന ഗുരുതര പകർച്ചവ്യാധിയിതര രോഗങ്ങൾക്കെതിരായ പ്രവർത്തനങ്ങളുടെ സമാപനമാണ് ദേശീയതല കർമപരിപാടിയിലൂടെ നടക്കുകയെന്ന് ചടങ്ങിൽ സംസാരിച്ച ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഇൗദി പറഞ്ഞു. പകർച്ചവ്യാധിയിതര രോഗങ്ങളുടെ വ്യാപനം മനസ്സിലാക്കാൻ കഴിഞ്ഞവർഷം ആദ്യം നടത്തിയ സർവേയിൽ 60 ശതമാനം സ്വദേശികളും അമിതവണ്ണംമൂലം പ്രയാസമനുഭവിക്കുന്നവരാണെന്ന് കണ്ടെത്തിയിരുന്നു. മൂന്നിലൊന്ന് സ്വദേശികളും അമിത രക്ത സമ്മർദമുള്ളവരാണ്. ആറു പേരിൽ ഒരാൾ എന്ന തോതിൽ പ്രമേഹ ബാധിതരുമുണ്ട്. പകുതിയോളം സ്വദേശികളും ആവശ്യത്തിന് വ്യായാമം ചെയ്യുന്നവരല്ല എന്നതും സർവേയിൽ വ്യക്തമായിരുന്നു.
ഒമാനി നിവാസികളിലെ അകാലമരണത്തിന് പ്രധാനകാരണം പകർച്ചവ്യാധിയിതര രോഗങ്ങളാണെന്ന് ചടങ്ങിൽ സംസാരിച്ച ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. തെദ്റോസ് അദാനെം പറഞ്ഞു. 2025ഒാടെ ഇത്തരം മരണങ്ങൾ 25 ശതമാനമെങ്കിലും കുറക്കുകയാണ് ദേശീയതല പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഹൃദ്രോഗങ്ങൾ, ഹൈപ്പർടെൻഷൻ, അർബുദം, പ്രമേഹം എന്നിവക്ക് എതിരെയുള്ള പോരാട്ടമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഒമാനിലെ മരണങ്ങളിൽ 72.9 ശതമാനത്തിനും മൂലകാരണം ഇവയാണെന്നാണ് കണക്കുകൾ പറയുന്നത്. വ്യായാമക്കുറവ്, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലം, മദ്യം എന്നിവയാണ് ഇത്തരം രോഗങ്ങൾ പിടിമുറുക്കാൻ കാരണം. ഇൗ സന്ദേശവും പരിഹാരമാർഗങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയാണ് ദേശീയ കാമ്പയിൻ ലക്ഷ്യമിടുന്നത്. വിവിധതലങ്ങളിലുള്ള നിയമനിർമാണവും ഇതിെൻറ ഭാഗമായി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.