ഈ വർഷം ഒമാന്റെ സാമ്പത്തിക രംഗം 2.4 ശതമാനം വളർച്ച കൈവരിക്കുമെന്ന് ലോകബാങ്ക്
text_fieldsമസ്‌കത്ത്: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെ സാമ്പത്തിക റിപ്പോർട്ടിലെ കണ്ടെത്തലുകളും ഭാവി സൂചനകളും വിലയിരുത്തുന്നതിനായി ഒമാൻ ധനമന്ത്രാലയവും ലോകബാങ്ക് ഗ്രൂപ്പും സംയുക്ത യോഗം ചേർന്നു. മസ്‌കത്തിൽ നടന്ന യോഗത്തിൽ ലോകബാങ്കിന്റെ വിവിധ റിപ്പോർട്ടുകളിലെ പ്രവചനങ്ങളും ശുപാർശകളും ചർച്ച ചെയ്തു. പ്രാദേശികവും ആഗോളവുമായ സാമ്പത്തിക ചലനങ്ങളും യോഗം വിലയിരുത്തി. ഒമാന്റെ സാമ്പത്തിക രംഗത്ത് 2025-ൽ പ്രകടമായ പുരോഗതിയുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചെലവ് ചുരുക്കുന്നതിനും സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതിനും സർക്കാർ സ്വീകരിച്ച നടപടികളുടെ ഫലമായി 3.1 ശതമാനം വളർച്ചയാണ് രാജ്യം കൈവരിച്ചത്. 2026-ൽ ഒമാന്റെ സാമ്പത്തിക വളർച്ച 2.4 ശതമാനമായി തുടരും. എണ്ണവിലയിലെ വർദ്ധനവും എണ്ണയിതര കയറ്റുമതിയിലെ വളർച്ചയും ഒമാന്റെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. രാജ്യത്തിന്റെ പൊതുകടം ജി.ഡി.പിയുടെ 35 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുമെന്നതും സർക്കാർ നയങ്ങളുടെ വിജയമായി വിലയിരുത്തപ്പെടുന്നു.രാജ്യാന്തര സാമ്പത്തിക സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു യോഗം ചേർന്നതെന്ന് ധനമന്ത്രാലയ അണ്ടർ സെക്രട്ടറി അബ്ദുള്ള സാലിം അൽ ഹാർത്തി പറഞ്ഞു.
ആഗോളതലത്തിലുള്ള വെല്ലുവിളികൾക്കിടയിലും ജി.സി.സി രാജ്യങ്ങളുടെ സാമ്പത്തിക രംഗം മികച്ച പ്രതിരോധശേഷി പ്രകടിപ്പിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. എണ്ണയിതര മേഖലകളിലെ വളർച്ച, സാമ്പത്തിക വൈവിധ്യവൽക്കരണം, വർധിച്ചുവരുന്ന അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾ എന്നിവ ഇതിന് കരുത്തേകുന്നു. ജി.സി.സി രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച 2025-ൽ 3.2 ശതമാനമായിരുന്നു. ഇത് 2026-ഓടെ 4.5 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പ നിരക്ക് 2.1 ശതമാനത്തിൽ സുസ്ഥിരമായി തുടരുമെന്നും ലോകബാങ്ക് കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

