നക്ഷത്രങ്ങൾ മണ്ണിലിറങ്ങി; ഇന്ന് താരരാവ്
text_fieldsമുൻ അർജന്റീന താരം സെർജിയോ അഗ്യൂറോ
ദോഹ: കാൽപന്തുകളിയെ നെഞ്ചോട് ചേർത്ത ആരാധകർ എന്നും മനസ്സിൽ കൊണ്ടുനടന്ന നക്ഷത്രങ്ങൾ ഖത്തറിെൻറ മണ്ണിൽ ഒന്നായി പറന്നിറങ്ങി. വർഷാവസാനത്തിലെ, സൂപ്പർതാരങ്ങളുടെ മഹോത്സവത്തിന് മുന്നോടിയായി ഇന്ന് ഖത്തറിന് ഫുട്ബാൾ രാജാക്കന്മാർ ഒന്നിക്കുന്ന നക്ഷത്ര രാവ്. വർഷാവസാനം നടക്കുന്ന ഫിഫ ലോകകപ്പിെൻറ ഏറ്റവും സുപ്രധാനമായ ചടങ്ങുകളിൽ ഒന്നായ ഗ്രൂപ് റൗണ്ട് മത്സരങ്ങളുടെ നറുക്കെടുപ്പിന് വെള്ളിയാഴ്ച രാത്രിയിൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ വേദിയാവുമ്പോൾ വേദിയിലും സദസ്സിലും നിറഞ്ഞുനിൽക്കാൻ സൂപ്പർ താരങ്ങളുണ്ടാവും. യോഗ്യത നേടിയ 29 രാജ്യങ്ങളെയും പ്രതിനിധാനംചെയ്ത് അതത് രാജ്യങ്ങളിൽനിന്നുള്ള സൂപ്പർ താരങ്ങളാണ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നത്.
അവർക്കു പുറമെ ഖത്തർ ലോകകപ്പിെൻറ അംബാസഡർമാർ കൂടി പങ്കെടുക്കുന്നതോടെ നറുക്കെടുപ്പ് രാത്രി ശരിക്കും നക്ഷത്രരാവായി മാറും. ലോകകപ്പിെൻറ ബ്രാൻഡ് അംബാസഡറും രണ്ടു തവണ ലോകചാമ്പ്യനുമായി കഫുവിനൊപ്പം, ജർമൻ ഇതിഹാസം ലോതർ മതേവുസാണ് നറുക്കെടുപ്പ് വേദിയിലെ ശ്രദ്ധേയ സാന്നിധ്യം.
മുൻ ആസ്ട്രേലിയ താരം ടിം കാഹിൽ, അലി ദായി, ആദിൽ അഹമ്മദ് മലാലാ, ജേജേ ഒകോചോ, ബൊറ മിലുറ്റിനോവിച്, റബ മാജിർ തുടങ്ങിയവരാണ് നറുക്കെടുപ്പ് വേദിയിൽ സഹായികളായി രംഗത്തുള്ളത്. തുടർച്ചയായി അഞ്ച് ലോകകപ്പുകളിൽ, അഞ്ച് ടീമുകൾക്കൊപ്പം പരിശീലകനായി സേവനം അനുഷ്ഠിച്ച കോച്ച് എന്ന നേട്ടത്തിനുടമയാണ് സെർബിയക്കാരനായ ബോറ മിലുറ്റിനോവിച്. 1986ൽ മെക്സികോ, 1990 കോസ്റ്ററീക, 1994 അമേരിക്ക, 1998 നൈജീരിയ, 2002 ചൈന തുടങ്ങിയ ടീമുകൾക്കൊപ്പമായിരുന്നു ഈ മാന്ത്രിക പരിശീലകൻ. 1984 ഒളിമ്പിക്സിൽ ഖത്തറിനായി കളിച്ച ടീമിൽ അംഗമായിരുന്നു ആദിൽ അഹമ്മദ് മലാല. 1981യൂറോ ചാമ്പ്യൻഷിപിൽ വെള്ളി നേടിയ ഖത്തർ ടീമിെൻറ ഭാഗവുമായിരുന്നു.
ബ്രസീൽ താരങ്ങളായ റോബർട്ടോ കാർലോസ്, ഗോൾ കീപ്പർ ജൂലിയോ സെസാർ, അർജന്‍റീനയുടെ സെർജിയോ അഗ്യൂറോ, മാക്സി റോഡ്രിഗസ്, ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ബെക്കാം, ഇറ്റലിയുടെ ആന്ദ്രെ പിർലോ, മാർകോ മറ്റെരാസി, ഐകർ കസിയസ്, ഹാവിയർ മഷറാനോ, കാക തുടങ്ങി വിവിധ താരങ്ങൾ നറുക്കെടുപ്പ് വേദിക്ക് തിളക്കമേകും. നിലവിൽ യോഗ്യത നേടിയ 29 ടീമുകൾക്ക് പുറമെ, ശേഷിക്കുന്ന മൂന്ന് ടീമുകളുടെ കൂടി പേരെഴുതി സീഡിങ്ങിെൻറ അടിസ്ഥാനത്തിലാണ് നറുക്കെടുപ്പ് നടത്തുന്നത്. ഫിഫ കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ പ്രതിനിധികളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ 2000ത്തോളം പ്രതിനിധികൾ നറുക്കെടുപ്പ് ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

