ഒാഫിസുകൾ ഇന്നുമുതൽ പ്രവർത്തനമാരംഭിക്കും
text_fieldsമസ്കത്ത്: ഒമ്പത് ദിവസത്തെ ബലിപെരുന്നാൾ അവധിക്ക് ശേഷം സർക്കാർ -സ്വകാര്യ ഒാഫിസുകൾ ഇന്നുമുതൽ പ്രവർത്തിച്ചുതുടങ്ങും. േകാവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള സായാഹ്ന ലോക്ഡൗൺ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും. വൈകീട്ട് അഞ്ചിന് സായാഹ്ന ലോക്ഡൗൺ ആരംഭിക്കുന്നതിനാൽ സ്ഥാപനങ്ങൾ പ്രവൃത്തിസമയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ രാവിലെയും വൈകുന്നേരവും രണ്ട് ഷിഫ്റ്റായി പ്രവർത്തിച്ചിരുന്ന സ്വകാര്യ സ്ഥാപനങ്ങൾ പലതും ഉച്ചവിശ്രമ സമയം ഒഴിവാക്കിയാണ് പ്രവർത്തിക്കുക. വ്യാപാരസ്ഥാപനങ്ങൾ ഉച്ചക്കുള്ള കടയടപ്പും ഒഴിവാക്കിയിട്ടുണ്ട്. പുലർച്ചെ ആറുമുതൽ വൈകീട്ട് നാലുവരെയാണ് ഹൈപ്പർമാർക്കറ്റുകൾ പ്രവർത്തിക്കുക. സർക്കാർ ഒാഫിസുകളും നാല് മണിക്ക് മുേമ്പ പ്രവർത്തനം അവസാനിപ്പിക്കും.
സായാഹ്ന ലോക്ഡൗൺ ആരംഭിച്ച ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസം കൂടിയാണ് ഇന്ന്. ജൂലൈ 16ന് സായാഹ്ന ലോക്ഡൗൺ ആരംഭിച്ചിരുന്നെങ്കിലും അന്ന് പൊതു അവധി ദിവസമായിരുന്നു. ഇന്നു മുതൽ ഏതാണ്ടെല്ലാ സ്ഥാപനങ്ങളും വൈകീട്ട് നാല് മണിയോടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനാൽ ആ സമയം റോഡിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടാവാൻ സാധ്യതയുണ്ട്.
നാല് ദിവസത്തെ സമ്പൂർണ ലോക്ഡൗണിന് ശേഷം ശനിയാഴ്ച വ്യാപാര സ്ഥാപനങ്ങൾ തുറന്നെങ്കിലും നഗരങ്ങളിലും മറ്റും കാര്യമായ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. റുവി അടക്കമുളള നഗരങ്ങളിൽ സാധാരണ തിരക്ക് മാത്രമാണ് ഉണ്ടായത്.
പകൽസമയത്തെ കൊടുംചൂടും ആവശ്യത്തിന് ഭക്ഷ്യ വിഭവങ്ങൾ വീട്ടിലുള്ളതിനാലും പലരും വീടുകളിൽ തന്നെയിരുന്നു. പാൽ അടക്കം കേടുവരുന്ന ഉൽപന്നങ്ങൾ അടുത്ത സൂപ്പർമാർക്കറ്റുകളിൽനിന്ന് വാങ്ങി നഗരത്തിൽ േപാക്ക് ഒഴിവാക്കുകയാണ് പലരും. വ്യാപാരികളാകട്ടെ ഒരു പെരുന്നാൾ സീസൺ നഷ്ടപ്പെട്ടതിലുള്ള സങ്കടത്തിലുമാണ്.
നാല് ദിവസം പുറത്തിറങ്ങിയില്ലെങ്കിലും ഒാൺലൈൻ പരിപാടികളുടെ പ്രളയമായിരുന്നു ഇൗ പെരുന്നാൾ അവധിക്കാലത്ത്.ഒമാന്‍ അകത്തും പുറത്തുമുള്ള നിരവധി കൂട്ടായ്മകളാണ് ഒാൺലൈൻ പരിപാടികളുമായി രംഗത്തെത്തിയത്. ഇതിൽ പലതിലും നാട്ടിൽനിന്നുളള പ്രമുഖരും അതിഥികളായെത്തിയിരുന്നു. നാടകങ്ങൾ അടക്കമുള്ള കലാപരിപാടികളും നാട്ടിലെ പ്രമുഖ ഗായികാഗായകൻമാരെ പങ്കെടുപ്പിച്ചുള്ള പരിപാടികളും നടന്നിരുന്നു.
ആളനക്കമില്ലാതെ മത്ര സൂഖ്
മത്ര: നാലു ദിവസത്തെ സമ്പൂർണ ലോക്ഡൗണിന് ശേഷം മത്ര സൂഖ് പ്രവർത്തനമാരംഭിച്ചെങ്കിലും സാധാരണ പെരുന്നാൾ സീസണ് കഴിഞ്ഞാല്‍ ഉണ്ടാകുന്നതുപോലെ സൂഖ് ആളൊഴിഞ്ഞ് നിര്‍ജീവമായി കിടന്നു. കനത്ത ചൂടും ഒപ്പം സായാഹ്ന ലോക്ഡൗണും കൂടിയായതോടെ കസ്റ്റമേഴ്സ് തിരിഞ്ഞുനോക്കാത്ത അവസ്ഥയായിരുന്നു.
ആര്‍ക്കുംതന്നെ കാര്യമായ കച്ചവടം നടന്നില്ല. നാലു ദിവസം അടച്ചിട്ടതുമൂലമുണ്ടായ പൊടിപടലങ്ങള്‍ തൂത്ത് വൃത്തിയാക്കലായിരുന്നു പ്രധാന ജോലി. ആളനക്കം തീരെയില്ലാത്തതിനാല് അഞ്ച് മണിയാകാന്‍ നിൽക്കാതെ പലരും ഉച്ചക്കുതന്നെ കടകളടച്ച് താമസ സ്ഥലം പിടിച്ചു. സായാഹ്ന ലോക്ഡൗണ്‍ അവസാനിക്കുന്നതുവരെ ഈ ആലസ്യം തുടരാനാണ് സാധ്യത. കനത്ത ചൂട് കാരണം പകൽ നേരങ്ങളില്‍ ആളുകൾ പുറത്തിറങ്ങാന്‍ മടിക്കുന്നതും കച്ചവടമാന്ദ്യത്തിന് കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.