വിടവാങ്ങിയത് ഒമാൻ നവോത്ഥാനത്തിന്റെ കരുത്തനായ അമരക്കാരൻ
text_fieldsമസ്കത്ത്: ഒമാന്റെ ആധുനിക നവോത്ഥാനത്തിലൂടെ രാജ്യത്തിന്റെ വികസന കുതിപ്പിന് കരുത്തുപകർന്ന പ്രമുഖ വ്യക്തിത്വങ്ങളിലൊരാളാണ് വ്യാഴാഴ്ച അന്തരിച്ച സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽസഈദ്. 56 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിലൂടെ ഒമാന്റെ ഭരണരംഗത്തും നയതന്ത്ര മേഖലയിലും മായ്ക്കാൻ കഴിയാത്ത മുദ്ര പതിപ്പിച്ചാണ് അദ്ദേഹം മടങ്ങുന്നത്. ഒമാൻ സുൽത്താനേറ്റിന്റെ ആധുനിക ചരിത്രത്തിലെ ഒരു യുഗത്തിനാണ് സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദിന്റെ വിയോഗത്തിലൂടെ തിരശ്ശീല വീഴുന്നത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സേവന പാരമ്പര്യമുള്ള അദ്ദേഹം, ഒമാന്റെ വികസനക്കുതിപ്പിലും നയതന്ത്ര മുന്നേറ്റങ്ങളിലും നിർണായക പങ്കുവഹിച്ച ഭരണതന്ത്രജ്ഞനായിരുന്നു.
വ്യാഴാഴ്ച അന്തരിച്ച സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ്,
അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നേതൃത്വത്തിൽ 1970-ൽ ആരംഭിച്ച ഒമാന്റെ ആധുനിക നവോത്ഥാന പ്രക്രിയയിൽ തുടക്കം മുതൽ സയ്യിദ് ഫഹദ് സജീവമായിരുന്നു. മന്ത്രിസഭാ കൗൺസിൽ ഉപപ്രധാനമന്ത്രി എന്ന നിലയിൽ രാജ്യത്തിന്റെ ഭരണപരമായ നട്ടെല്ലായി അദ്ദേഹം പ്രവർത്തിച്ചു. ഗൾഫ് സഹകരണ കൗൺസിലിലെ മുതിർന്ന നേതാക്കളിലൊരാളായ അദ്ദേഹം, ഒമാന്റെ സമാധാനാധിഷ്ഠിത വിദേശനയം നടപ്പാക്കുന്നതിൽ സുപ്രധാനമായ പങ്കാണ് വഹിച്ചത്.
മുൻ സുൽത്താൻ ഖാബൂസ് ബിൻ സഈദിനൊപ്പം സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ്
1971-ൽ വിദേശകാര്യ മന്ത്രാലയത്തിൽ ഡയറക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ഇൻഫർമേഷൻ-സാംസ്‌കാരിക മന്ത്രിയായും നിയമകാര്യ ഉപപ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി അദ്ദേഹം മന്ത്രിസഭാ കൗൺസിൽ ഉപപ്രധാനമന്ത്രിയായി പ്രവർത്തിച്ചു വരികയായിരുന്നു. സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി കൗൺസിൽ അധ്യക്ഷൻ, റോയൽ ഓപ്പറ ഹൗസ് മസ്‌കത്തിന്റെ സുപ്രീം കമ്മിറ്റി തലവൻ എന്നീ നിലകളിൽ ഒമാന്റെ വൈജ്ഞാനിക-സാംസ്‌കാരിക മേഖലകളിൽ അദ്ദേഹം വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. അന്താരാഷ്ട്ര വേദികളിലും ജി.സി.സി ഉച്ചകോടികളിലും ഒമാനെ പ്രതിനിധീകരിച്ച് അദ്ദേഹം തന്റെ നയതന്ത്ര വൈഭവം തെളിയിച്ചു.
അസാധാരണമായ നയതന്ത്രജ്ഞതയും ശാന്തമായ പെരുമാറ്റവുമായിരുന്നു സയ്യിദ് ഫഹദിന്റെ സവിശേഷത. വാഗ്മി എന്ന നിലയിലും ദീർഘവീക്ഷണമുള്ള ഭരണാധികാരി എന്ന നിലയിലും അദ്ദേഹം ആദരിക്കപ്പെട്ടു. ഒമാന്റെ ദേശീയ കാഴ്ചപ്പാടുകളെ ലോകത്തിന് മുന്നിൽ വ്യക്തമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
നിലവിലെ സുൽത്താൻ ഹൈതം ബിൻ താരിഖിനൊപ്പം സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ്
അരനൂറ്റാണ്ടിലധികം നീണ്ട നിസ്തുലമായ സേവനങ്ങളിലൂടെ ഒമാന്റെ ആധുനിക ചരിത്രത്തിന്റെ ഭാഗമായി മാറിയ സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദിന്റെ വിയോഗം സുൽത്താനേറ്റിന് നികത്താനാവാത്ത നഷ്ടമാണ്. സൗമ്യമായ പെരുമാറ്റവും പ്രസംഗ ചാതുരിയും സയ്യിദ് ഫഹദിനെ ജനപ്രിയനാക്കി. സുൽത്താൻ ഖാബൂസിന്റെയും നിലവിലെ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെയും വിശ്വസ്തനായ ഉപദേശകനായി അദ്ദേഹം തുടർന്നു. ഒമാൻ ഗവൺമെന്റിന്റെ പഞ്ചവൽസര വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും അദ്ദേഹത്തിന്റെ ദീർഘവീക്ഷണം പ്രതിഫലിച്ചിരുന്നു.
രാജ്യം വളർച്ചയുടെ പുതിയ ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ, സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് നൽകിയ സേവനങ്ങൾ വരും തലമുറകൾക്ക് എന്നും വഴികാട്ടിയായിരിക്കും. ഒമാന്റെ രാഷ്ട്രീയ ഭൂപടത്തിൽ നികത്താനാവാത്ത ഒരു വിടവ് സൃഷ്ടിച്ചുകൊണ്ടാണ് ഈ മുതിർന്ന നേതാവ് യാത്രയാകുന്നത്.
മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിനെ സ്വീകരിക്കുന്ന സയ്യിദ് ഫഹദ് (മുകളിൽ), ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം (താഴെ)
ഇന്ത്യയുമായും ഇന്ത്യയുടെ ഭരണത്തലവന്മാരുമായി നല്ല ബന്ധം പുലർത്തിയ അദ്ദേഹം ഏറ്റവുമൊടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാൻ സന്ദർശിച്ചപ്പോഴും സ്വീകരിക്കാനെത്തിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഒമാൻ ജനതക്കൊപ്പം പ്രവാസി സമൂഹവും ഒരു പോലെ ദുഃഖത്തിൽ പങ്കുചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

