ഒമാൻ സുൽത്താന്‍റെ ഇന്ത്യ സന്ദർശനത്തിന് തുടക്കം
text_fieldsമസ്കത്ത്: പ്രഥമ സന്ദശനത്തിനായെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് ഇന്ത്യയിൽ ഈഷ്മള വരവേൽപ്. വൈകീട്ടോടെ ന്യൂഡൽഹിയിലെത്തിയ സുൽത്താനെയും പ്രതിനിധി സംഘത്തെയും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു.
മൂന്ന് ദിവസത്തെ സിംഗപ്പൂർ സന്ദർശനം പൂർത്തിയാക്കിയാണ് സുൽത്താൻ വെള്ളിയാഴ്ച ഇന്ത്യയിലെത്തിയത്. പ്രസിഡന്‍റ് ദ്രൗപതി മുർമുവിന്‍റെ ക്ഷണം സ്വീകരിച്ചെത്തിയ സുൽത്താന് രാഷ്ട്രപതിഭവനിൽ ശനിയാഴ്ച ഔദ്യോഗിക സ്വീകരണം നൽകും. ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയും നടത്തും. പ്രാദേശിക സ്ഥിരത, പുരോഗതി, സമൃദ്ധി എന്നിവക്കായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുന്നതിന് സന്ദർശനം വഴിയൊരുക്കും. ഇന്ത്യയിലെ നിരവധി മന്ത്രിമാരുമായി ഒമാൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും.
വിവിധ മേഖലകളിൽ ധാരണ പത്രങ്ങളിലും ഒപ്പുവെക്കും. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടും സുൽത്താൻ സന്ദർശിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണ് സുൽത്താന്‍റെ സന്ദർശനമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഗൾഫ് മേഖലയിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളിയാണ് ഒമാൻ. ദുക്കമില്‍ ഇന്ത്യയുടെ നേവി ആക്‌സസ് അനുവദിക്കുന്നതിന് നേരത്തെ ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു. ത്രിദിന സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഞായറാഴ്ച മസ്കത്തിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

