സുഹാർ ട്രക്കപകടം: മലയാളിയുൾപ്പെടെ നാലുപേരുടെ മരണം; കണ്ണൂർ സ്വദേശിക്ക് രണ്ടുവർഷം തടവും നാടുകടത്തലും
text_fieldsസുഹാർ ലിവ റൗണ്ടിൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ (ഫയൽ)
മസ്കത്ത്: അപകടകരമായ ഡ്രൈവിങ്ങിനെ തുടർന്ന് മലയാളിയുൾപ്പെടെ നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കണ്ണൂർ സ്വദേശിയെ തടവിനും നാടുകടത്തലിനും ഒമാൻ കോടതി ശിക്ഷിച്ചു. പ്രതിയായ മുഹമ്മദ് ഫറാസിനെ ജയിൽ ശിക്ഷക്ക് ശേഷമാണ് നാടുകടത്തുക. അപകടത്തിൽ 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വടക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവ വിലായത്തിലെ പ്രാഥമിക കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന രീതിയിൽ അമിത വേഗത്തിൽ വാഹനമോടിച്ചതിനും എതിർദിശയിലടെ വാഹനമോടിച്ച് മനഃപൂർവം ഗതാഗതം തടസ്സപ്പെടുത്തി നാലു പേരുടെ മരണത്തിനിടയാക്കിയതിനും ഫറാസ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തുകയായിരുന്നു. ആദ്യ കുറ്റത്തിന് രണ്ടു വർഷവും രണ്ടാമത്തേതിന് മൂന്നു മാസവുമാണ് തടവ് ശിക്ഷ വിധിച്ചത്. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതി. എന്നാൽ, കൂടുതൽ ദൈർഘ്യമുള്ള ശിക്ഷക്ക് മുൻഗണന ലഭിക്കും. ഒരു വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും അറബിയിലും ഹിന്ദിയിലും വിധി പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു.
ശിക്ഷ അനുഭവിച്ചതിനു ശേഷം ഒമാനിൽനിന്ന് സ്ഥിരമായി നാടുകടത്തണമെന്നും ഉത്തരവിൽ പറയുന്നു. നിയമപരമായ ചെലവുകൾ പ്രതിയിൽനിന്ന് ഈടാക്കും. കഴിഞ്ഞ വർഷം മേയ് എട്ടിനായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്. സുഹാർ ലിവ റൗണ്ട് എബൗട്ടിൽ ഉണ്ടായ അപകടത്തിൽ തൃശൂർ സ്വദേശി സുനിൽ കുമാർ ആണ് (48) മരിച്ച മലയാളി. ഇദ്ദേഹത്തിന്റെ ഭാര്യ ജീജ, മക്കളായ മയൂര, നന്ദന എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. മരിച്ച മറ്റുള്ളവർ ഒമാനി സ്വദേശികളാണ്. വൺവേ പാതയിൽ തെറ്റായ ദിശയിൽ ട്രക്ക് ഓടിച്ചതാണ് അപകടത്തിൽപ്പെട്ടത്.
ഇതോടെ 11ഓളം വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. സ്വകാര്യ കമ്പനിയിൽ അഡ്മിൻ മാനേജർ ആയിരുന്ന സുനിൽ റെസിഡന്റ് കാർഡ് പുതുക്കാൻ കുടുംബത്തോടൊപ്പം കാറിൽ ലിവയിൽപോയി തിരിച്ചുവരുന്ന വഴിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഡ്രൈവിങ് സീറ്റിൽ കുരുങ്ങിപ്പോയ സുനിൽ കുമാറിനെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

