സുഹാർ തുറമുഖത്ത് വൻ കുതിപ്പ്; ചരക്ക് നീക്കത്തിൽ 52 ശതമാനം വർധന
text_fieldsസുഹാർ: ഒമാനിലെ പ്രമുഖ വ്യാവസായിക കവാടമായ സുഹാർ തുറമുഖത്ത് ഈ വർഷം ആദ്യ പകുതിയിൽ ചരക്ക് കൈകാര്യം ചെയ്യുന്നതിൽ 52 ശതമാനത്തിന്റെ വൻ വർധനവ് രേഖപ്പെടുത്തി. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മൊത്തം ചരക്ക് നീക്കം 52 മില്യൺ മെട്രിക് ടണ്ണിൽ എത്തി സുഹാർ പോർട്ട് ചരിത്ര നേട്ടം കൈവരിച്ചു.
കപ്പൽ ചരക്ക് ഗതാഗത പ്രതിസന്ധിയെ തുടർന്ന് ആഗോള വിതരണ ശൃംഖല നേരിടുന്ന വെല്ലുവിളികൾക്കിടയിലും മികച്ച പ്രവർത്തനക്ഷമതയാണ് സുഹാർ പോർട്ട് കാഴ്ചവെച്ചത്. ട്രാൻസ്ഷിപ്പ്മെന്റ് ഓപറേഷനുകൾ 24.38 മില്യൺ മെട്രിക് ടണ്ണിലെത്തി. കണ്ടെയ്നർ നീക്കത്തിൽ 40 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ, പൊതു ചരക്ക് കൈകാര്യം ചെയ്യുന്നത് ഇരട്ടിയിലധികമായി വർധിച്ച് 1.24 മില്യൺ മെട്രിക് ടണ്ണിലെത്തി.
ഡ്രൈ ബൾക്ക് കാർഗോയിൽ നേരിയ കുറവുണ്ടായെങ്കിലും, ആദ്യ ആറ് മാസങ്ങളിൽ 1,555 കപ്പലുകളാണ് സുഹാർ തുറമുഖത്തെത്തിയത്. അടിസ്ഥാന സൗകര്യ വികസനവും വ്യവസായിക അടിത്തറ വികസിപ്പിക്കുന്നതുമുൾപ്പെടെ സുഹാർ പോർട്ടിലും ഫ്രീസോണിലുമായി നിലവിലുള്ള പദ്ധതികളുടെ ആകെ നിക്ഷേപം 2.62 ബില്യൺ ഒമാനി റിയാലിൽ എത്തിയിട്ടുണ്ട്.
മികച്ച സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പുനൽകുന്ന സുഹാർ ഫ്രീസോണിലേക്ക് കൂടുതൽ അന്താരാഷ്ട്ര നിക്ഷേപകരാണ് ആകർഷിക്കപ്പെടുന്നത്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ മാത്രം 226.47 മില്യൺ റിയാൽ മൂല്യമുള്ള അഞ്ചു പുതിയ നിക്ഷേപ കരാറുകളിലാണ് ഫ്രീസോൺ അധികൃതർ ഒപ്പുവെച്ചത്.
വ്യവസായിക-ലോജിസ്റ്റിക്സ് ആവശ്യങ്ങൾ വർധിച്ചതോടെ ഫ്രീസോണിൽ വാടകക്ക് നൽകിയ വെയർഹൗസ് സ്പേസ് 19 ശതമാനം വർധിച്ച് 37,000 ചതുരശ്ര മീറ്ററായി മാറി. പ്രാദേശികവും അന്തർദേശീയവുമായ വ്യാപാര ആവശ്യങ്ങൾ കൃത്യമായി നിറവേറ്റാൻ സുഹാർ പോർട്ടിനും ഫ്രീസോണിനും സാധിക്കുന്നുണ്ടെന്ന് സുഹാർ പോർട്ട് സി.ഇ.ഒ എമിൽ ഹൂഗ്സ്റ്റെഡൻ പറഞ്ഞു. വൻകിട നിക്ഷേപങ്ങളിലൂടെ ഒമാനെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഹബ്ബാക്കി മാറ്റാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുസ്ഥിരമായ സാമ്പത്തിക വളർച്ചയും മൂല്യവർധനവുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫ്രീസോൺ സി.ഇ.ഒ റായിദ് അൽ റുബൈയിയും വ്യക്തമാക്കി. വ്യാപാര വളർച്ചക്ക് പുറമെ, സാമൂഹിക ഉത്തരവാദിത്തമുള്ള പദ്ധതികൾക്കും സുഹാർ പോർട്ട് ഗ്രൂപ്പ് കാഴ്ചവെച്ചു. ഈ വർഷം ആദ്യ പകുതിയിൽ ആരോഗ്യം, വിദ്യാഭ്യാസം, യുവജന ക്ഷേമം എന്നീ മേഖലകളിൽ നടപ്പാക്കിയ ഒമ്പത് സി.എസ്.ആർ പദ്ധതികളിലൂടെ ഒമാനിലെ 37,450-ലധികം ആളുകൾക്കാണ് നേരിട്ട് പ്രയോജനം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

