കാൽപന്തുകളിയുടെ മാമാങ്കമൊരുക്കാൻ ‘സോക്കർ കാർണിവൽ’ വീണ്ടുമെത്തുന്നു
text_fieldsമസ്കത്ത്: ഒമാനിലെ പ്രവാസി മലയാളികൾക്കും ഫുട്ബാൾ പ്രേമികൾക്കും ആവേശത്തിന്റെ രാവുകൾ സമ്മാനിക്കാൻ ഗൾഫ് മാധ്യമം ‘സോക്കർ കാർണിവൽ' മൂന്നാം എഡിഷൻ ഒരുങ്ങുന്നു. ഏപ്രിൽ 16, 17 തീയതികളിൽ ബൗഷർ ക്ലബ് സ്റ്റേഡിയത്തിലാണ് സുൽത്താനേറ്റിലെ ഏറ്റവും വലിയ സെവൻസ് മാമാങ്കം അരങ്ങേറുക. കേരള മസ്കത്ത് ഫുട്ബാൾ അസോസിയേഷനുമായി (കെ.എം.എഫ്.എ) സഹകരിച്ച് നടത്തുന്ന സോക്കർ കാർണിവൽ ഒമാനിൽ ഏറ്റവും കൂടുതൽ പ്രൈസ് മണി നൽകുന്ന ടൂർണമെന്റുകൂടിയാണ്. ഫുട്ബാൾ മത്സരങ്ങൾക്കൊപ്പം ഭക്ഷണ വൈവിധ്യങ്ങളും കലാപരിപാടികളും കോർത്തിണക്കി ഒരുക്കുന്ന ഈ മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.
കേവലം ഒരു ഫുട്ബാൾ ടൂർണമെന്റിനപ്പുറം, കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് സോക്കർ കാർണിവൽ വിഭാവനം ചെയ്തിരിക്കുന്നത്. ഒമാനിലെ മികച്ച ടീമുകൾ മാറ്റുരക്കുന്ന വാശിയേറിയ മത്സരങ്ങൾ വീക്ഷിക്കാൻ കാണികൾ ഗാലറി നിറഞ്ഞെത്തും. മൈതാനത്തെ പോരാട്ടങ്ങൾക്ക് പുറമെ, വൈകുന്നേരങ്ങളെ വർണാഭമാക്കാൻ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന വിവിധ പരിപാടികളും മൽസരങ്ങളും അരങ്ങേറും. കുട്ടികൾക്കും കുടുംബത്തിനും ആസ്വദിക്കാവുന്ന വിവിധങ്ങളായ വിനോദ പരിപാടികളും മത്സരങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ വിജയികളാകുന്നവർക്ക് കൈ നിറയെ സമ്മാനങ്ങളും നേടാനാകും. കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള വിവിധ ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ, ഫേസ് പെയിന്‍റിങ്, ഷൂട്ടൗട്ട്, മറ്റ് മത്സരങ്ങളും നടക്കും. സ്പോട്ട് മൽസരങ്ങൾക്കായി കൈനിറയെ സമ്മാനങ്ങളുമുണ്ടാകും.
കാർണിവലിന്റെ പ്രധാന ആകർഷണം സ്റ്റേഡിയത്തിൽ ഒരുക്കുന്ന വിപുലമായ ഭക്ഷണശാലകളാണ്. നാടൻ വിഭവങ്ങൾ മുതൽ വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ വരെ ആസ്വദിക്കാനുള്ള അവസരം കാണികൾക്കുണ്ടാകും. 25 ഓളം ഫുഡ് സ്റ്റാളുകൾ ഒരുക്കും. സുൽത്താനേറ്റിലെ പ്രമുഖ റസ്റ്ററൻറുകൾ ഒരുക്കുന്ന ലൈവ് കൗണ്ടറുകളിൽനിന്നും കാണികൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ വാങ്ങാം. മലബാർ വിഭവങ്ങൾക്കൊപ്പം കണ്ണൂരിന്‍റെ ഇനങ്ങൾക്കായി പ്രത്യേക ഇടങ്ങളുമുണ്ടാകും. ഭക്ഷണ പ്രേമികൾക്ക് കൊതിയേറ്റുന്ന വിഭവങ്ങളുമായി മസ്കത്തിലെ സ്ത്രീ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളുകൾ, വിവിധ തരം ചോക്ലേറ്റുകൾ, ഫാൻസി ഐറ്റംസുകൾ, മധുരങ്ങൾ, മെഹന്തി എന്നിവയും കാർണിവലിന്‍റെ ആകർഷണമാവും. കായിക ആവേശവും സംഗീതവും ഭക്ഷണവും ഒത്തുചേരുന്ന രണ്ട് ദിനരാത്രങ്ങൾ പ്രവാസി സമൂഹത്തിന് ഗംഭീര ആഘോഷമായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

