സോക്കർ കാർണിവൽ: രജിസ്ട്രേഷൻ പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: പ്രവാസി മലയാളികളുടെ കണ്ണാടിയായ ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ‘സോക്കർ കാർണിവലിന്റെ ടീം രജിസ്ട്രേഷൻ പുരോഗമിക്കുന്നു. ഫുട്ബാൾ മത്സരങ്ങളും വിനോദ പരിപാടികളും സംയോജിപ്പിച്ചുള്ള ‘സോക്കർ കാർണിവൽ’ ഏപ്രിൽ 25, 26 തീയതികളിൽ ബൗഷർ ക്ലബ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. മസ്കത്തിലെ പ്രമുഖരായ 16 ടീമുകളാണ് ആവേശം തീർത്ത് കളിമുറ്റത്തിൽ അങ്കം കുറിക്കുന്നത്. തലസ്ഥാന നഗരി ഇന്നേവരെ കണ്ടിട്ടില്ലാത്ത സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ആഘോഷ രാവുകൾക്കാണ് വിസിൽ മുഴങ്ങുന്നതെന്ന് സംഘാടകർ അറിയിച്ചു. ആദ്യദിനം രാത്രി പത്ത് മണിക്കാണ് മത്സരങ്ങൾ തുടങ്ങുക. ഗ്രൂപ് സ്റ്റേജ് മത്സരങ്ങളാണ് ഈ ദിവസം നടക്കുക. ക്വാർട്ടർ മുതൽ ഫൈനൽവരെയുള്ള മത്സരം 26ന് വൈകീട്ട് നാലുമുതൽ തുടങ്ങും.
വിജയികൾക്ക് ആകർഷകമായ സമ്മാനതുകയാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ മികച്ച കളിക്കാർക്കും മറ്റും പ്രോത്സാഹന സമ്മാനങ്ങളും നൽകും. കേരള മസ്കത്ത് ഫുട്ബാൾ അസോസിയേഷനുമായി (കെ. എം.എഫ്.എ) സഹകരിച്ചാണ് ഫുട്ബാൾ കാർണിവൽ നടത്തുന്നത്. പ്രവേശനം സൗജന്യമാണ്. ഈ രണ്ട് ദിനങ്ങളിലും കുട്ടികൾക്കും കുടുംബത്തിനും ആസ്വദിക്കാവുന്ന വിവിധങ്ങളായ വിനോദ പരിപാടികളും മത്സരങ്ങളും ഉണ്ടാകും. ഇതിൽ വിജയികളാകുന്നവർക്ക് കൈനിറയെ സമ്മാനങ്ങളും നേടാനാകും. രൂചിയുടെ മേളപ്പെരുക്കം തീർത്ത് ഫുഡ് കോർണറുകൾ, കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള വിവിധ ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ, ഫേസ് പെയിന്റിങ്, കസേരക്കളി, മറ്റു മത്സരങ്ങളും നടക്കും.
സോക്കർ കാർണിവലിൽ ആവേശം തീർക്കാൻ മുൻ ഇന്ത്യൻ താരം അനസ് എടത്തൊടികയും കുടുംബ പ്രേക്ഷകരുടെ പ്രിയതാരവുമായ രാജ് കലേഷും എത്തും. മുഖ്യാതിഥിയായാണ് അനസ് സംബന്ധിക്കുക. കുട്ടികൾക്കും കുടുംബത്തിനും വിസ്മയിപ്പിക്കുന്ന മാജിക്കും നുറുങ്ങ് മത്സരങ്ങളുമായി കാർണിവൽ നഗരിയെ ഇളക്കി മറിക്കുന്നതായിരിക്കും കലേഷിന്റെ പ്രകടനം. സ്പോട്ട് മത്സരങ്ങളും പ്രേക്ഷകരെ പങ്കാളികളായുള്ള വിവിധങ്ങളായ കലാപ്രകടനങ്ങളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കും.
മത്സരത്തിന് കമന്ററി പറയാൻ മലപുറത്തുനിന്നുള്ള റാഷിദ് കോട്ടക്കലും എത്തും. അന്താരാഷ്ട്ര സെവൻസ് ഫുട്ബാൾ ടൂർണമെന്റ് കമന്ററിയിലൂടെ ശ്രദ്ധേയമായ ആളാണ് ഈ മലപ്പുറംകാരൻ. ലുലു എക്സ്ചേഞ്ച് മുഖ്യ പ്രായോജകരാകുന്ന പരിപാടിയിൽ അൽഹാജിസ് പെർഫ്യൂംസ്, നദ ഹാപ്പിനസ് തുടങ്ങി നിരവധി കമ്പനികൾ സോക്കർ കാർണിവലുമായി കൈകോർക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

