സിസിലി ചോദിക്കുന്നു, ജയിലിന് പുറത്തിറക്കാൻ സഹായിക്കാമോ?
text_fieldsമസ്കത്ത്: പാതിവഴിയിൽ മുറിഞ്ഞ പ്രവാസ സ്വപ്നങ്ങളുമായി മനസ്സും ശരീരവും തകർന്ന് ജയിലിൽ കഴിയുകയാണ് കൊല്ലം പാരിപ്പള്ളി സ്വദേശി സിസിലി മുരളി. സാമ്പത്തിക കേസിൽ കോ ടതി ഇവർക്കു വിധിച്ച തടവുശിക്ഷ പൂർത്തിയായി. മൂന്നുമാസം കഴിഞ്ഞെങ്കിലും പരാതിക്കാർ ആവശ്യപ്പെടുന്ന പണം നൽകാനില്ലാത്തതിനാൽ മോചനം അനന്തമായി നീളുകയാണ്. 27000 റിയാൽ നൽക ാനുണ്ടെന്ന് കാട്ടി സ്പോൺസറും 3700 റിയാൽ നൽകാനുണ്ടെന്ന് കാട്ടി മറ്റൊരു സ്വദേശിയായ മൻസൂറും നൽകിയ കേസുകളിൽ വിധിച്ച ഒരു വർഷത്തെ തടവുശിക്ഷയാണ് പൂർണമായത്.
സ്പോൺസർ നാലായിരം റിയാലിനും മറ്റൊരു പരാതിക്കാരനായ മൻസൂർ അഞ്ഞൂറ് റിയാലിനും കേസ് അവസാനിപ്പിക്കാമെന്ന് ഒത്തുതീർപ്പ് ചർച്ചയിൽ സമ്മതിച്ചിട്ടുണ്ടെന്ന് ഇബ്രയിലെ സാമൂഹിക പ്രവർത്തകരായ മോഹൻദാസ് പൊന്നമ്പലവും ബഷീറും പറഞ്ഞു. ഏപ്രിൽ അവസാനത്തിനുള്ളിൽ ഇൗ തുക നൽകണം. സുമനസ്സുകളുടെ സഹായത്തോടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. പണം നൽകാത്ത പക്ഷം ഇവരുടെ തടവ് ഇനിയും നീളും. ഹൃദ്രോഗമടക്കം ശാരീരിക ബുദ്ധിമുട്ടുകളും സിസിലിയെ വല്ലാതെ അലട്ടുന്നുമുണ്ട്. ഇതിനിടെ, അടുത്തിടെ നാട്ടിലെ ഇവരുടെ കിടപ്പാടം വായ്പ കുടിശ്ശികയെ തുടർന്ന് ബാങ്കുകാർ ജപ്തി ചെയ്തതോടെ മാനസികമായും വല്ലാതെ തളർന്ന അവസ്ഥയിലാണ്.
മാനസിക-ശാരീരിക ബുദ്ധിമുട്ടുകളുമായി ജയിലിൽ കഴിയുന്ന സിസിലിയുടെ വിഷയത്തിൽ അടുത്തിടെയാണ് എംബസി ഇടപെടുന്നത്. എംബസിയുടെ ഒൗദ്യോഗിക നിർദേശപ്രകാരം സിസിലിയുടെ കേസിെൻറ വിധിപകർപ്പ് എടുക്കാൻ പോയപ്പോഴാണ് ജഡ്ജി അനുരഞ്ജന ചർച്ചയുമായി ബന്ധപ്പെട്ട കാര്യം പറയുന്നതെന്ന് മോഹൻദാസ് പൊന്നമ്പലം പറഞ്ഞു. കോർട്ട് ഒാഫിസറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് മൊത്തം 4500 റിയാൽ നൽകിയാൽ കേസ് അവസാനിപ്പിക്കാൻ പരാതിക്കാരായ സ്വദേശികൾ സമ്മതിച്ചത്. ജയിൽ ജീവിതത്തിനിടെ രണ്ട് തവണയാണ് സിസിലിക്ക് ഹൃദയാഘാതം ഉണ്ടായത്. ഇതേതുടർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്തു. വയറ്റിൽ മുഴകളടക്കം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ വേറെയുമുണ്ട്.
കോടതി വിധിച്ച ശിക്ഷാ കാലാവധി കഴിഞ്ഞതിനാൽ മുദൈബി പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലാണ് ഇവർ ഇപ്പോഴുള്ളത്. അച്ഛനും അമ്മയും മരിച്ചതിനെ തുടർന്ന് രണ്ട് സഹോദരിമാരടങ്ങുന്ന കുടുംബഭാരം ചുമലിലേറ്റി 19ാമത്തെ വയസ്സിലാണ് സിസിലി ഒമാനിലെത്തുന്നത്. ഒമ്പതു വർഷം നാട്ടിൽ പോകാതെ ജോലി ചെയ്തുണ്ടാക്കിയ വരുമാനം ഉപയോഗിച്ചാണ് സഹോദരിമാരെ വിവാഹം കഴിപ്പിച്ചയക്കുകയും മറ്റും ചെയ്തത്. ബിദിയയിലും ഇബ്രയിലുമടക്കം നഴ്സായി ജോലി ചെയ്തിരുന്ന ഇവർ അഞ്ചു വർഷം മുമ്പാണ് ഇബ്രയിലെ ക്ലിനിക്ക് നടത്താനെടുത്തത്. പഴയ സ്പോൺസർ രണ്ടു വർഷം മുമ്പ് സ്ഥാപനം മറ്റൊരാൾക്ക് വിൽപന നടത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് സിസിലി പറയുന്നു. നാട്ടിൽ തറവാട് വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.
എന്നാൽ, അത്യാവശ്യ സന്ദർഭത്തിൽ അവിടെനിന്ന് ഇറങ്ങേണ്ടി വന്നതിനെ തുടർന്ന് എസ്.ബി.െഎയിൽനിന്ന് 22 ലക്ഷം രൂപ വായ്പയെടുത്ത് 2015 അവസാനം ഏഴ് സെൻറ് സ്ഥലവും കൊച്ചുവീടും വാങ്ങി. വായ്പാ തുക പലിശയും കൂടി ചേർത്ത് 32 ലക്ഷം ആയതിനെ തുടർന്നാണ് ജപ്തി ചെയ്തത്. ഒമാനിലെ കേസും മറ്റ് പ്രശ്നങ്ങളും നിമിത്തമാണ് വായ്പ അടക്കാൻ സാധിക്കാതിരുന്നതെന്ന് സിസിലി പറയുന്നു. നാട്ടിൽ രോഗിയായ ഭർത്താവും ഗർഭിണിയായ മകളും മരുമകനും മാത്രമാണ് ഉള്ളത്. കൂലിപ്പണിക്കാരനായ മരുമകെൻറ വരുമാനത്തിലാണ് കുടുംബം പുലരുന്നത്. ജപ്തി ചെയ്ത് കുറച്ചുനാൾ വീടിെൻറ തിണ്ണയിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് നാട്ടിലെ സുമനസ്സുകൾ ചേർന്നാണ് വാടക വീട് എടുത്ത് നൽകിയത്. എങ്ങനെയും നാട്ടിലുള്ള കുടുംബത്തിന് അടുത്ത് എത്താൻ പ്രവാസി സഹോദരന്മാർ സഹായിക്കണമെന്ന് സിസിലി കണ്ണീരോടെ ആവശ്യപ്പെടുന്നു. സിസിലിയെ സഹായിക്കാൻ താൽപര്യമുള്ളവർക്ക് +968 9968 8380 (മോഹൻദാസ്), 99315016 (ബഷീർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.