പുസ്തകസഞ്ചി നടുവൊടിക്കരുത്; കുട്ടികൾക്ക് മന്ത്രാലയത്തിെൻറ കരുതൽ
text_fieldsമസ്കത്ത്: സ്കൂൾ വിദ്യാർഥികളെ ഏറെ ബുദ്ധിമുട്ടിക്കുന്ന ബാഗിെൻറ ഭാരം കുറക്കാനുള്ള ശ്രമങ്ങൾ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം സജീവമാക്കി. ഒാരോ ദിവസത്തെയും പാഠ്യവിഷയങ്ങൾക്ക് ഉൗന്നൽ നൽകുന്നത് വഴി ‘പഠനഭാരം’ കുറക്കാൻ കഴിയുമെന്ന് മന്ത്രാലയം സ്കൂളുകളോട് നിർദേശിച്ചു. അതത് ദിവസങ്ങളിൽ ആവശ്യമായ പുസ്തകങ്ങൾ മാത്രം സ്കൂളുകളിൽ കൊണ്ടുവന്നാൽ മതിയെന്ന സന്ദേശമാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നൽകാനുള്ളതെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സ്കൂളിൽ വർക്ക്ഷീറ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് സ്കൂളുകൾക്ക് നിർദേശം നൽകി. ഇതുവഴി കുട്ടികൾക്ക് ആവശ്യമില്ലാത്ത പുസ്തകങ്ങൾ വീട്ടിൽ സൂക്ഷിക്കാനും പുസ്തകസഞ്ചിയുടെ അമിത ഭാരം ഒഴിവാക്കാനും കഴിയും. അത്യാവശ്യമല്ലാത്ത പുസ്തകങ്ങൾ സൂക്ഷിക്കാൻ ക്ലാസുകളിൽ പ്രത്യേകം സ്ഥലം ഒരുക്കണമെന്നും നിർദേശത്തിലുണ്ട്. സ്കൂളിൽ മാത്രം ഉപയോഗിക്കേണ്ട പുസ്തകങ്ങൾ സ്കൂളിൽ സൂക്ഷിക്കാൻ ഇതുവഴി കുട്ടികൾക്ക് കഴിയും.
വിദ്യാർഥികൾക്ക് ഏറ്റവും അനുയോജ്യമായ പഠനാന്തരീക്ഷമൊരുക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഗൈഡിങ് പ്രോഗ്രാം വിഭാഗം അസി. ഡയറക്ടർ റാദിയ അൽ ഹബ്സി പറഞ്ഞു. ഇതിെൻറ ഭാഗമായി കുട്ടികളുടെ ആരോഗ്യത്തിന് യോജിച്ച രീതിയിലുള്ള സ്കൂൾ ബാഗ് സംവിധാനത്തെ പറ്റി ബോധവത്കരണ പരിപാടി നടപ്പാക്കുകയാണെന്ന് അവർ പറഞ്ഞു.പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ ബാഗുകളുടെ ഭാരം എങ്ങനെ കുറക്കാൻ കഴിയുമെന്നതിനെ കുറിച്ച് മന്ത്രാലയം സ്കൂളുകൾക്ക് സർക്കുലർ അയച്ചിരുന്നു.
കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന സിംഗ്ൾ സ്കിൽ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് സർക്കുലറിലുള്ളത്. സിംഗ്ൾ സ്കിൽ വിഷയങ്ങൾ ഒരു ദിവസം പഠിപ്പിക്കുന്നതിന് പകരം ആഴ്ച മുഴുവൻ പഠിപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു. വർക്ക് ഷീറ്റുകൾ ക്ലാസുകളിൽ തന്നെ ഉണ്ടായിരിക്കണം. ഇതുവഴി വർക്ക്ഷീറ്റ് ബുക്കുകൾ കുട്ടികൾ കൊണ്ടുവരുന്നത് ഒഴിവാക്കാൻ സഹായിക്കും. കുട്ടികൾ സ്കൂളിൽ വന്ന ശേഷം വർക്ക് ഷീറ്റുകൾ പൂരിപ്പിക്കുകയും അധ്യാപകർക്ക് കൈമാറുകയും വേണം. പഠിക്കേണ്ട പുസ്തകങ്ങൾ വീട്ടിൽ സൂക്ഷിക്കാൻ ഇത് സഹായിക്കും. ഹോം വർക്കുകൾ വീട്ടിൽ ചെയ്യുന്ന ഇൻഹൗസ് കോഴ്സ് വർക്ക് സംവിധാനം നടപ്പാക്കും. അതുവഴി കുട്ടികൾക്ക് പുസ്തകങ്ങൾ സ്കൂളിൽ കൊണ്ടുവരേണ്ട സാഹചര്യം ഒഴിവാക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.
ക്ലാസുകളിൽ ലോക്കറുകൾ സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്. വിലപിടിപ്പുള്ളതും വലുതുമായ പുസ്തകങ്ങൾ കുട്ടികൾക്ക് ഇവിടെ സൂക്ഷിക്കാനും കഴിയും. ക്ലാസ് മുറികളിൽ കുട്ടികൾക്ക് പുസ്തകവും പഠനോപകരണങ്ങളും സൂക്ഷിക്കാൻ പ്രത്യേകം സൗകര്യം ഒരുക്കൽ ഏറ്റവും പ്രധാനമാണെന്ന് റാദിയ പറഞ്ഞു. ഒരു വിഷയത്തിെൻറ എല്ലാ വിഭാഗത്തിനും ഒരു നോട്ടുപുസ്തകം മാത്രം ഉപയോഗിക്കണമെന്നും പ്രൈമറി അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്.
സ്കൂൾ പുസ്തകങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രാലയം അസി. ഡയറക്ടറായ മുഅ്തസിം അൽ ബലൂഷി പറഞ്ഞു. സ്കൂൾ പുസ്തകങ്ങളുടെയും ഹോം വർക്കുകളുടെയും വിഷയത്തിൽ നിരവധി നിർദേശങ്ങൾ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. 60 പേജുള്ള നോട്ടുബുക്കുകളിൽ വിവിധ വിഷയങ്ങൾ എഴുതുക, നോട്ട് പുസ്തകത്തിന് പകരം വർക്ക് ഷീറ്റുകൾ ഉണ്ടാക്കി സ്കൂളിൽ ഫയലിൽ സൂക്ഷിക്കുക എന്നിവ ഇതിൽ ഉൾപ്പെടും. കുട്ടികൾക്ക് എത്ര ഹോം വർക്കുകൾ നൽകണമെന്നും നിർദേശത്തിലുണ്ട്. ഒരു ദിവസം രണ്ട് വിഷയത്തിൽ കൂടുതൽ ഹോം വർക്കുകൾ നൽകരുതെന്നാണ് സർക്കുലറിലുള്ളത്. അമിത ഭാരം ചുമക്കുന്നത് കുട്ടികൾക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായി ആരോഗ്യ വിദഗ്ധർ കണ്ടെത്തിയിരുന്നു. നെട്ടല്ല് രോഗമടക്കം നിരവധി രോഗങ്ങളാണ് അമിത ഭാരം ചുമക്കൽ സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.