സവാള ലഭ്യത വർധിപ്പിക്കാൻ നടപടിയുമായി മന്ത്രാലയം
text_fieldsമസ്കത്ത്: കോവിഡിനെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധി മറികടക്കാൻ മാർക്കറ്റിൽ പഴം, പച്ചക്കറി ഇനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ അധികൃതർ നടപടി തുടങ്ങി. ഇതനുസരിച്ച് മവേല പഴം-പച്ചക്കറി മാർക്കറ്റിൽ സവാള അടക്കം എല്ലാ ഭക്ഷ്യ ഇനങ്ങളും ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ കാർഷിക, മത്സ്യവിഭവ മന്ത്രാലയമാണ് നടപടികൾ സ്വീകരിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 1189 ടൺ സവാളയാണ് മവേല മാർക്കറ്റിലെത്തിയത്. ഇന്ത്യ, നെതർലൻഡ്സ്, സ്പെയിൻ, യമൻ എന്നിവിടങ്ങളിൽനിന്നായിരുന്നു ഇറക്കുമതി. സുഹാർ തുറമുഖത്ത് 22 ഷിപ്മെൻറിലായി 988 ടൺ സവാളയാണ് എത്തിയത്. ഇന്ത്യ, നെതർലൻഡ്സ്, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നാണ് ചരക്കുകൾ എത്തിയത്. യമനിൽനിന്ന് 85 ടൺ സവാളയും എത്തിയിട്ടുണ്ട്. സലാല തുറമുഖത്ത് 116 ടണ്ണും എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഷിപ്മെൻറുകൾ എത്തുമെന്നും അധികൃതർ വ്യക്തമാക്കി. എല്ലാ ഗവർണറേറ്റുകളിലും സവാള ലഭ്യമാക്കുന്നതിെൻറ ഭാഗമായി മൊത്തം വിതരണക്കാരും ഇറക്കുമതിക്കാരുമായി സഹകരിച്ച് പ്രവർത്തിക്കും. വിവിധ ഗവർണറേറ്റുകളിൽ വിതരണം ചെയ്യാനുള്ള അളവും കണക്കാക്കുമെന്നും അത് എങ്ങനെ വിതരണം ചെയ്യണമെന്ന് വിശദീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പ്രദേശിക വിപണിയിൽ ഇവയുടെ വിതരണം നിയന്ത്രിക്കാനും എല്ലാ ഗവർണറേറ്റിലും നിശ്ചിത വിലക്ക് സവാള ലഭ്യമാക്കാനുമാണിത്.
ഇന്ത്യൻവിപണിയിൽനിന്ന് സവാള വരാൻ തുടങ്ങിയിട്ടുണ്ടെന്ന് വ്യാപാരികളും പറഞ്ഞു. അതിനാൽ സവാളക്ക് ഭാവിയിൽ ക്ഷാമം േനരിടാൻ സാധ്യതയില്ലെന്നും വ്യാപാരികൾ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ കണ്ടെയിനറുകൾ എത്തുന്നതോടെ സവാളയുടെ ലഭ്യത വർധിക്കുമെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ ഇന്ത്യയിൽ നിന്നുള്ള സവാള എത്രകാലംവരെ ഇറക്കുമതി ചെയ്യാൻ കഴിയുമെന്ന് പറയാൻ കഴിയില്ലെന്നും ഇറക്കുമതിക്കാർ പറയുന്നു.
നിലവിൽ ഇറക്കുമതിക്ക് നിരവധി പ്രശ്നങ്ങൾ ഉള്ളതായി വ്യാപാരികൾ പറയുന്നു. നിരവധി ഷിപ്മെൻറുകൾ റദ്ദാക്കിയതടക്കം നിരവധി പ്രയാസങ്ങൾ നേരിടുന്നുണ്ട്. നിരവധി രാജ്യങ്ങളിൽ ഒാഫിസുകൾ പ്രവർത്തിക്കാത്തതിനാൽ ഡോക്യുമെൻറ് ലഭിക്കാത്തതും ഇറക്കുമതിക്ക് വലിയ വെല്ലുവിളിയാണ്.
അതിനാൽ ഗതാഗത ചെലവ് വല്ലാതെ വർധിക്കുന്നതായി ഇറക്കുമതിക്കാർ പറയുന്നു. ഇത്തരം പ്രശ്നങ്ങൾ കാരണം പച്ചക്കറിയും പഴവർഗവുമടക്കമുള്ളവ ലോഡ് ചെയ്യുന്നതിനും പ്രശ്നമുണ്ട്. അതോടൊപ്പം കണ്ടെയിനറുകളുടെ കുറവ് കാരണം ഷിപ്പുകൾ സർവിസ് നടത്തുന്നതിനും പ്രശ്നങ്ങളുണ്ട്. അതിനാൽ ഷിപ്മെൻറുകളുള്ള തുറമുഖത്തേക്ക് ചരക്കുകൾ എത്തിക്കുന്നതിന് അധിക ഗതാഗത ചെലവും വരുന്നുണ്ട്. ഉദാഹരണത്തിന് നിലവിൽ ചൈനയിൽ നിന്നുള്ള ഉൽപന്നങ്ങൾ ഷാങ്ഹായി തുറമുഖത്ത് നിന്നാണ് കയറ്റിയയക്കുന്നത്. കിണാവോ എന്ന സ്ഥലത്തുനിന്ന് ഷാങ്ഹായിൽ എത്തിക്കാൻ കണ്ടെയിനറിന് 1500ലധികം ഡോളർ അധിക ചെലവ് വരുന്നുണ്ട്. ഇന്ത്യയിലും ചരക്കുനിരക്കുകൾ ഇരട്ടിയായി വർധിപ്പിച്ചതായും ഇറക്കുമതി മേഖലയിലുള്ളവർ പറയുന്നു. നിലവിലെ പ്രയാസങ്ങളും കടത്തുമേഖലയിലെ വിലക്കുകളുടെയും മറ പിടിച്ചാണ് ട്രക് ഡ്രൈവർമാർ ഗതാഗത നിരക്കുകൾ വർധിപ്പിച്ചതെന്നും ഇറക്കുമതിക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.