സലാല അപകടം: ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി
text_fieldsമൃതദേഹവുമായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പ്രവർത്തകർ
മസ്കത്ത്: സലാലയിലെ കടലിൽ കാണാതായ ഇന്ത്യക്കാരിൽ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. അപകടത്തിൽ കാണാതായ അഞ്ചുപേരിൽ മൂന്നുപേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ബാക്കിയുള്ള രണ്ടുപേർക്കായി തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച മഹാരാഷ്ട്ര സങ്കലിൽ സ്വദേശി ശശികാന്ത് (42), മകൻ ശ്രേയസ് (അഞ്ച്) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് ഇതുവരെ അറിവായിട്ടില്ല. അപകടം നടന്ന് എട്ടാം ദിവസമാണ് മൂന്നാമത്തെ ആളുടെ മൃതദേഹം കണ്ടെത്തുന്നത്. ഈ മാസം 10നാണ് മഹാരാഷ്ട്ര, യു.പി സ്വദേശികളുടെ രണ്ട് കുടുംബത്തിലെ അഞ്ചുപേർ സലാലയിലെ കടലിൽ വീണ് കാണാതാവുന്നത്.
പെരുന്നാൾ അവധിയിൽ ദുബൈയിൽനിന്ന് സലാലയിലേക്കെത്തിയതായിരുന്നു ആറ് കുടുംബങ്ങൾ. ഇതിൽ രണ്ട് കുടുംബത്തിലെ എട്ട് അംഗങ്ങളാണ് അപകടത്തിൽപെടുന്നത്. സംഭവ സമയത്ത് മൂന്നുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ രക്ഷപ്പെടുത്തിയിരുന്നു. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലിൽ സുരക്ഷ ബാരിക്കേഡ് മറികടന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഉയർന്നുപൊന്തിയ തിരമാലയിൽ ഇവർ അകപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

