പെരുന്നാളിന് പൊലിമയുമായി ഇബ്രയിൽ സഫാരി വേൾഡ് മൃഗശാല ഒരുങ്ങുന്നു
text_fieldsഇബ്ര വിലായത്തിൽ നിർമാണം പുരോഗമിക്കുന്ന സഫാരി വേൾഡ് മൃഗശാല
മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഇബ്ര വിലായത്തിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മൃഗശാല പെരുന്നാളിന്റെ രണ്ടാം ദിവസം സന്ദർശകർക്കായി തുറന്നുകൊടുക്കും. സഫാരി വേൾഡ് എന്ന് പേരിട്ടിരിക്കുന്ന മൃഗശാല 286,000 ചതുരശ്ര മീറ്ററിൽ ആണ് ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തിൽ 120,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്ഥലമാണ് തുറന്നുകൊടുക്കുക. രാജ്യത്തെ വളർന്ന് കൊണ്ടിരിക്കുന്ന ടൂറിസം മേഖലക്ക് മൃഗശാല പുതിയൊരു മുതൽക്കൂട്ടായിരിക്കുമെന്ന് ഡയറക്ടർ ഖൽഫാൻ ബിൻ സഈദ് അൽ മമാരി പറഞ്ഞു.
കടുവയും സിംഹവും മുതൽ മാനുകളും മറ്റ് പക്ഷികളും ഉൾപ്പെടെ 300ഓളം മൃഗങ്ങൾ പുതിയ മൃഗശാലയുടെ ആകർഷണമായിരിക്കും. മൃഗശാലയിൽ വാട്ടർ തീം പാർക്കും കുടുംബങ്ങൾക്ക് സമ്പൂർണമായി ആസ്വദിക്കാൻ കഴിയുന്ന ഇടവുമുണ്ടാകും.
മൃഗങ്ങളെയും പക്ഷികളെയും ഉൾക്കൊള്ളുന്ന ഏറ്റവും വലിയ മൃഗശാലയായിരിക്കും ഇബ്രയിലേതെന്ന് ഖൽഫാൻ ബിൻ സഈദ് അൽ മമാരി പറഞ്ഞു. ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ ഒമാനെ അടയാളപ്പെടുത്താനുള്ള പദ്ധതി ഞങ്ങൾക്കുണ്ട്. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെക്കുറിച്ചും വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്കൂൾ കുട്ടികളെ പഠിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നിരവധി വെല്ലുവിളികൾ തരണം ചെയ്താണ് പദ്ധതികൾ യാഥാർഥ്യമാകുന്നത്. മൃഗശാലയുടെ പിന്നിലെ പ്രചോദനത്തിന്റെ െക്രഡിറ്റ് പിതാവിനാണെന്നും മാമരി പറഞ്ഞു. ഒമാൻ, ജി.സി.സി, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് അപൂർവവും മനോഹരവുമായ നിരവധി മൃഗങ്ങളെ അൽ മമാരി ഇതിനകം മൃഗശാലയിൽ എത്തിച്ചിട്ടുണ്ട്. ചീങ്കണ്ണികൾ, പക്ഷികൾ തുടങ്ങി മൃഗങ്ങളുടെ നിരതന്നെ സന്ദർശകരെ ആകർഷിക്കാൻ ഒരുക്കിയിട്ടുണ്ട്.
രണ്ടാം ഘട്ടത്തിൽ ആനകളുൾപ്പെടെ കൂടുതൽ വിദേശ ഇനങ്ങളെ പരിചയപ്പെടുത്തുകയും വാട്ടർ പാർക്ക്, തീം പാർക്ക് തുടങ്ങിയ കൂടുതൽ ആകർഷണങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്യും. ഇന്ത്യയിലെയും ആനകളുള്ള മറ്റ് രാജ്യങ്ങളിലെയും ഏജൻസികളുമായും ചർച്ചകൾ നടത്തിവരുകയാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അറബ്, യൂറോപ്യൻ, ഏഷ്യൻ, ആഫ്രിക്കൻ പ്രദേശങ്ങളിൽ നിന്നുള്ള ആവാസവ്യവസ്ഥയെ പ്രതിനിധീകരിക്കുന്ന വൈവിധ്യമാർന്ന ‘സഫാരി ലോകം’ വാഗ്ദാനം ചെയ്യുക എന്നതാണ് മൃഗശാല അധികൃതർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

