രൂപ വീണ്ടും ഇടിഞ്ഞു; ഒമാനി റിയാലിന് റെക്കോഡ് മൂല്യം
text_fieldsമസ്കത്ത്: ഇറാനുനേരെയുള്ള ആക്രമണവും പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യവും മൂലം ബുധനാഴ്ച ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. 68 പൈസ ഇടിഞ്ഞ് ഇന്ത്യൻ രൂപ യു.എസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിരക്കായ 92.15 ലെത്തി. ജനുവരി അവസാനത്തിലാണ് രൂപയുടെ ഇതുവരെയുള്ള ഏറ്റവും താഴ്ന്ന മൂല്യം രേഖപ്പെടുത്തിയിരുന്നത്; 91.9875. അതിനെ മറികടന്ന് ഡോളറിനെതിരെ മൂല്യം 0.7% ഇടിഞ്ഞ് 92.17 ആയി.
പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥക്ക് പല തരത്തിൽ ഭീഷണിയാവുകയാണ്. ക്രൂഡ് ഓയിൽ വില ബാരലിനു 83 വരെ എത്തിയതും ജി.സി.സിയിലെ അസമാധാനവും ഇന്ത്യൻ രൂപയുടെ തകർച്ചക്ക് കാരണമായി. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് ഇന്ധന വരവ് കുറഞ്ഞതും രൂപയുടെ മൂല്യം ഇടിയാൻ ഇടയാക്കി.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും വഹിക്കുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള ഷിപ്പിങ് ഗതാഗതം ഏതാണ്ട് സ്തംഭിച്ച നിലയിലാണ്.
ഈ തന്ത്രപരമായ പാത ദീർഘനാൾ അടച്ചിടുന്നത് ക്രൂഡ് ഓയിൽ വില കൂടുതൽ ഉയർത്താനും രൂപയെ കൂടുതൽ താഴ്ത്താനും കാരണമാകമെന്നാണ് വിലയിരുത്തൽ. ബുധനാഴ്ച ഒരു ഒമാനി റിയാലിനു 238.35 രൂപവരെ എക്സ്ചേഞ്ച് ഹൗസുകൾ ബുധനാഴ്ച നൽകിയിരുന്നു.
കഴിഞ്ഞ് കുറെ കാലമായി രൂപ മൂല്യമിടിവ് തുടരുകയായിരുന്നു. അമേരിക്കയു മായുള്ള വ്യാപാര കരാർ ഒപ്പിടുന്നതിലുള്ള താമസം രൂപയെ സമർദത്തിലാക്കിയിരുന്നു. ക്രൂഡ് ഓയിൽ വില വർധന, ഉപയോഗത്തിന്റെ 85 ശതമാനവും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് വലിയ വ്യാപാര കമ്മി ഉണ്ടാക്കും. ഇതു രാജ്യത്തെ വിലക്കയറ്റം രൂക്ഷമാക്കും. വിദേശ കടങ്ങളുടെ തിരിച്ചടവ്, വിദേശ യാത്രകൾ, വിദ്യാഭ്യാസം, ചികിത്സ ഇവക്ക് ചിലവേറും. കഴിഞ്ഞ ജനുവരിയിൽ ഒരു ഒമാനി റിയാലിന് 222 രൂപ ആയിരുന്നത് ഇപ്പോൾ 238 ലറെയായി ഉയർന്നു. ആർ.ബി.ഐ ഇടപെടൽ ശക്തമായില്ലെങ്കിൽ വരും ദിവസങ്ങളിലും ഈ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്നു സാമ്പത്തിക വിദഗ്ദ്ധനായ അഡ്വ. ആർ. മധുസൂദനൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

