റമദാനിൽ റോഡ് അപകടങ്ങൾ 35 ശതമാനം കുറഞ്ഞു
text_fieldsമസ്കത്ത്: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം റമദാനിലെ ആദ്യ പത്ത് ദിവസങ്ങളിൽ വാഹനാപകടങ്ങൾ, പരിക്കുകൾ, മരണങ്ങൾ എന്നിവയിൽ ഗണ്യമായ കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.
അപകടങ്ങളിൽ 35 ശതമാനവും മരണങ്ങളിൽ 46 ശതമാനവും പരിക്കുകളിൽ 33 ശതമാനത്തിന്റെയും കുറവാണുണ്ടായിരിക്കുന്നതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.
റമദാനിൽ റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും കൂട്ടായ ഉത്തരവാദിത്തമുണ്ടെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എൻജിനീയർ അലി ബിൻ സുലായം അൽ ഫലാഹി പറഞ്ഞു.
റമദാൻ മാസത്തിലെ തിരക്ക് വർധിച്ച ഷോപ്പിങ് പ്രവർത്തനങ്ങളും ഇഫ്താറിനായി കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരലുകളും നോമ്പ് തുറക്കുന്നതിനായി വീട്ടിലേക്ക് എത്തിച്ചേരാനുള്ള തിടുക്കവുമാണ് വാഹനാപകടങ്ങൾക്ക് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമിത വേഗം, അശ്രദ്ധമായ ഡ്രൈവിങ്, വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത്, തെറ്റായ ഓവർടേക്കിങ്, അപകടകരമായ രീതിയിൽ റോഡിലേക്ക് പ്രവേശിക്കൽ തുടങ്ങിയവയാണ് റമദാനിലെ ആദ്യ പത്ത് ദിനങ്ങളിൽ നിരീക്ഷിക്കപ്പെട്ട തെറ്റായ പെരുമാറ്റങ്ങളെന്ന് ആർ.ഒ.പി ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.