തിരിച്ചുപോകുന്ന പ്രവാസികൾ നിരാശരാകേണ്ട
text_fieldsഅഡ്വ. ആർ മധുസൂദനൻ
കഴിഞ്ഞ മൂന്നു ലക്കങ്ങളിലായി, പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് കേരളത്തെയും ഗൾഫ് രാജ്യങ്ങളിൽ പണിയെടുക്കുന്ന പ്രവാസികളെയും ബാധിക്കുന്ന ഗുരുതരമായ സാമ്പത്തികവും മറ്റു സാമൂഹികവുമായ പ്രശ്നങ്ങൾ വിശകലനം ചെയ്യുകയും അവക്കു വേണ്ട പരിഹാര മാർഗങ്ങളെപ്പറ്റിയും ഉള്ള കുറിപ്പുകൾ ആയിരുന്നു. മികച്ച പ്രതികരണമായിരുന്നു പ്രവാസി സമൂഹത്തിൽ നിന്നും ലഭിച്ചത് എന്നത് സന്തോഷമുണ്ടാക്കുന്ന സംഗതിയാണ്.
താൽക്കാലികമായോ അല്ലെങ്കിൽ സ്ഥിരമായോ ജോലി നഷ്ടപ്പെട്ടു തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ആണ് വിശദീകരിച്ചിരുന്നത്. ഈടില്ലാതെ അനുവദിക്കുന്ന വായ്പകളെപ്പറ്റിയും, വിവിധ സംരംഭങ്ങളെ പ്പറ്റിയും അവ അനുവദിക്കുന്ന കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളെപ്പറ്റിയും എഴുതിയിരുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുക്കുന്നതിനും, ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും ജി.എസ്.ടി രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും വീണ്ടും കാര്യങ്ങൾ വിശദീകരിക്കാം.
ഉദ്യം രജിസ്ട്രേഷൻ
ഉദ്യം രജിസ്ട്രേഷൻ (Udyam Registration) എന്നത് ഇന്ത്യയിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള (MSME) ഒരു ഔദ്യോഗിക രജിസ്ട്രേഷൻ സംവിധാനമാണ്. നിങ്ങളുടെ ബിസിനസ് സർക്കാറിൽ രജിസ്റ്റർ ചെയ്ത്, അതിന് നിയമപരമായ അംഗീകാരവും വിവിധ ആനുകൂല്യങ്ങളും നേടുന്ന പ്രക്രിയയാണ് ഉദ്യമ രജിസ്ട്രേഷൻ. ചെറിയ കടകൾ, സർവീസ് ബിസിനസുകൾ, നിർമാണ യൂനിറ്റുകൾ, ഫ്രീലാൻസർമാർ, ബ്യൂട്ടി പാർലറുകൾ, തയ്യൽ യൂനിറ്റുകൾ തുടങ്ങി എല്ലാത്തിനും ഈ രജിസ്ട്രേഷൻ വേണം. ഈ സേവനം തികച്ചും സൗജന്യമാണ്. മിനിറ്റുകൾക്കുള്ളിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഓൺലൈനായി കിട്ടും. ഔഗ്യോഗിക വെബ്സൈറ്റ്: https://www.udyamregistration.gov.in
ക്രെഡിറ്റ് സ്കോർ /ക്രെഡിറ്റ് റേറ്റിങ്
ഈടു രഹിത വായ്പ ലഭിക്കാൻ നല്ല ക്രെഡിറ്റ് സ്കോർ/ക്രെഡിറ്റ് റേറ്റിങ് അത്യാവശ്യമാണ്. പലപ്പോഴും ലോൺ കിട്ടാതെ വരുന്നതിനുള്ള ഒരു കാരണം നല്ല സ്കോർ /റേറ്റിങ് ഇല്ല എന്നതാണ്. ഇത് പലപ്പോഴും ലോൺ കിട്ടാതെ വരുമ്പോഴാണ് ആളുകൾ അറിയുന്നത്. ക്രെഡിറ്റ് സ്കോർ എന്നത് നിങ്ങൾ മുമ്പ് എടുത്ത വായ്പകളും, ക്രെഡിറ്റ് കാർഡ് ഉപയോഗവും എങ്ങനെ തിരിച്ചടച്ചുവെന്ന് കാണിക്കുന്ന ഒരു നമ്പറാണ്. ഉയർന്ന സ്കോർ എളുപ്പത്തിലും കുറഞ്ഞ പലിശയിലും ലോൺ കിട്ടാൻ സഹായകമാകും. ഇന്ത്യയിൽ സിബിൽ പോലുള്ള സ്ഥാപനമാണ് ഇത് നൽകുന്നത്. 300 മുതൽ 900 വരെ ആണ് സ്കോർ. 750 നു മുകളിൽ സ്കോർ വേണം ലോൺ വേഗം കിട്ടാൻ. സ്ഥാപനങ്ങൾ ആണെങ്കിൽ ക്രെഡിറ്റ് റേറ്റിങ് ആണ് വേണ്ടത്. ചുരുക്കത്തിൽ വ്യക്തി ആയാലും സ്ഥാപങ്ങൾ ആയാലും സാമ്പത്തിക അച്ചടക്കം വായ്പകിട്ടുന്നതിന് അനിവാര്യമായ ഘടകമാണ്.
പ്രായോഗികമായ പ്രൊജക്റ്റ് റിപ്പോർട്ട്
നിങ്ങൾ ഒരു സംരംഭവുമായി ധനകാര്യ സ്ഥാപങ്ങളെ സമീപിക്കുമ്പോൾ തുടങ്ങാൻ പോകുന്ന സംരംഭത്തിനുള്ള എല്ലാ വിവരങ്ങളും പ്രൊജക്ട് റിപ്പോർട്ടിൽ ഉണ്ടാകണം. അത് മാത്രവുമല്ല അതിന്റെ വിശ്വാസ്യത വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടാണ് തട്ടിക്കൂട്ട് പദ്ധതികൾ ബാങ്കുകൾ നിരസിക്കുന്നത്. പ്രൊജക്ട് റിപ്പോട്ടിലെ പിശകുകൾ ഗുരുതരമാണ്. തികച്ചും പ്രായോഗികമായ ഒരു റിപ്പോർട്ട് വേണം കൊടുക്കാൻ. നിങ്ങൾ അതിൽ നൂറു ശതമാനം ബോധ്യം വേണം. ലോൺ തിരിച്ചു അടക്കാൻ കഴിയുമോ, എത്ര വിശ്വസനീയനാണ്, റിസ്ക് എത്രയാണ് എന്നതാണ് ബാങ്കുകൾ നോക്കുന്നത്.
പരിശീലനം/ലൈസൻസുകൾ
കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ആഭിമുഖ്യത്തിൽ സ്വയം തൊഴിൽ കണ്ടെത്താൻ നിരവധി പരിശീലന പരിപാടികൾ ആണ് ഉള്ളത്. പ്രത്യേകിച്ചും സ്ത്രീകൾക്കും മറ്റു താഴ്ന്ന വരുമാനമുള്ളവർക്കും. കേരളത്തിൽ ജില്ലാ /താലൂക്ക് വ്യവസായ ഓഫിസുകൾ ഇത്തരം പരിശീലന പരിപാടികൾ നടത്താറുണ്ട്. എല്ലാ മാർഗ നിർദേശവും നൽകുന്നുണ്ട്. അതുപോലെ തന്നെ ജില്ലകളിൽ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ഇത്തരം പരിശീലന പരിപാടികൾ സംഘടിപ്പിക്കാറുണ്ട് . കേരളത്തിലെ സ്റ്റാർട്ടപ്പ് മിഷൻ ഒരു നല്ല ഉദാഹരണമാണ്. ഇന്ന് വ്യവസായ സംരംഭകർക്ക് വേണ്ട ലൈസെൻസ് ഏകജാലക സംവിധാനം (സിംഗിൾ വിൻഡോ സംവിധാനം) വഴി നടപ്പാക്കി ചുവപ്പു നാട പ്രശനം ഒരു പരിധി വരെ ഒഴിവാക്കിയിട്ടുണ്ട്.
ചുരുക്കത്തിൽ, അല്ലറ ചില്ലറ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകാമെങ്കിലും മുമ്പ് കാലങ്ങളിൽ വ്യവസായ സംരംഭകർക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ ഇപ്പോഴില്ല എന്നുതന്നെ പറയാം. കേരളത്തിൽ വലിയ വികസന സാധ്യതകളാണുള്ളത്. അത് പ്രയോജനപ്പെടുത്താൻ നാട്ടിലുള്ള ചെറുപ്പക്കാരും അതുപോലെ തൊഴിലിൽ വൈദഗ്ധ്യം നേടി ഗൾഫ് രാജ്യങ്ങളിൽ നിന്നും തിരികെ വരുന്നവരും ശ്രമിക്കണമെന്നാണ് എനിക്ക് അവരോടു നൽകാനുള്ള ഉപദേശം. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ മറ്റുകാര്യങ്ങൾ താനെ വരും.
കഴിഞ്ഞ മൂന്ന് ഭാഗങ്ങളായി എഴുതിയ ലേഖനങ്ങൾ എല്ലാം തന്നെ ഇക്കാര്യത്തിൽ ഏകദേശ അറിവ് തരുന്നവ ആയിരുന്നു. കൂടുതൽ വിവരങ്ങൾക്ക് അതാതു സ്ഥാപനങ്ങളുമായോ നോർക്ക അല്ലെങ്കിൽ ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായോ ബന്ധപ്പെടണം.
(തുടരും )
(മസ്കത്തിലെ ഗ്ലോബൽ മണി എക്സ്ചേഞ്ച്എക്സിക്യൂട്ടീവ് അഡ്വൈസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

