‘ചുവന്ന വേലിയേറ്റം’; തീരത്ത് മത്സ്യങ്ങൾ ചത്തുപൊങ്ങി
text_fieldsമസ്കത്ത്: തെക്കൻ ബാത്തിന മുതൽ മസ്കത്ത് വരെ തീരത്ത് ‘ചുവന്ന വേലിയേറ്റം’ എന്ന സമുദ്ര പ്രതിഭാസം മൂലം നിരവധി മത്സ്യങ്ങൾ ചത്തുപൊങ്ങി. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന ശക്തമായ മുന്നറിയിപ്പുമായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം രംഗത്തെത്തി. അപ്രതീക്ഷിതമായ പ്രതിഭാസം കാരണമായി രാജ്യത്തെ വിവിധ തീരപ്രദേശങ്ങളിൽ മീനുകൾ ചത്തു കരക്കടിഞ്ഞിട്ടുണ്ട്.
ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഇത്തരം മത്സ്യങ്ങൾ ഉപയോഗിക്കരുതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പായലിന്റെ വർധനയാണ് പ്രതിഭാസത്തിന് കാരണമെന്നാണ് മറൈൻ സയൻസസ് ആൻഡ് ഫിഷിങ് സെന്റർ വൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്.
വിവിധ സ്ഥലങ്ങളിൽ പല രൂപത്തിലാണ് ചുവപ്പുനിറത്തിൽ വേലിയേറ്റം ദൃശ്യമാകുന്നത്. മസ്കത്തിൽ വലിയ രീതിയിൽ ഇത് ദൃശ്യമല്ലെങ്കിലും സീബിലും മറ്റും അൽപം കൂടുതലായി കാണുന്നുണ്ട്. മത്സ്യം കഴിക്കാതിരിക്കുന്നതുപോലെ ഇത്തരം സ്ഥലങ്ങളിൽ മത്സ്യബന്ധനം ഒഴിവാക്കുകയും വേണം -സെന്റർ പ്രസ്താവനയിൽ പറഞ്ഞു.
ഖുറം ബീച്ചിൽ വ്യാഴാഴ്ച രാവിലെ നടക്കാനിറങ്ങിയവർ ചത്ത മത്സ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സാധാരണ കണ്ടുവരാത്ത കാഴ്ചയാണിതെന്ന് ബീച്ചിലെ സ്ഥിരം സന്ദർശകർ പറയുന്നു. ചുവന്ന വേലിയേറ്റം കുടിവെള്ളത്തിന്റെ വിതരണത്തെ ബാധിക്കുന്ന സാഹചര്യവുമുണ്ട്. ഉപ്പുവെള്ളം സംസ്കരിച്ച് കുടിവെള്ള വിതരണം ചെയ്യുന്ന ബർക പ്ലാന്റിന്റെ പ്രവർത്തനം നേരത്തെ തടസ്സപ്പെട്ടിരുന്നു.
കടലിലും ശുദ്ധജലത്തിലും കാണപ്പെടുന്ന പായലുകളാണ് ചുവന്ന വേലിയേറ്റമായി രൂപാന്തരപ്പെടുന്നത്. അതിവേഗം വ്യാപിക്കുന്നതാണിത് എന്നതാണ് ഇവയുടെ പ്രത്യേകത. മത്സ്യങ്ങൾക്കും മനുഷ്യനും പക്ഷികൾക്കും മറ്റു കടൽ ജീവജാലങ്ങൾക്കും ഭീഷണിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.